Thursday, March 7, 2024

വീടു മാറുമ്പോൾ ....

 വീടു മാറുമ്പോൾ ....


വീടു മാറുമ്പോൾ

കൂടെ കൊണ്ടുപോകാൻ 

കഴിയാത്ത ചിലതുണ്ട്.

മച്ചിലെ മാറാല,

അടുക്കളയിൽ ഒളിച്ചിരിക്കുന്ന

കൊച്ചെലികൾ,

കുളിമുറിയിലെ ചുവപ്പനട്ടകൾ,

പിണ്ടിലെെറ്റിൻ്റെ 

പിന്നിലൊളിക്കുന്ന പല്ലികൾ,

അരകല്ലിൻ ചുവട്ടിലെ

നെയ്യുറുമ്പുകൾ,

കിനറ്റിൻകരയിലെ മാക്രിയുടെ

പോക്രോം പോക്രോം കരച്ചിൽ,

പിന്നെ ഏറെക്കാലം

സ്നേഹിച്ചു വളർത്തിയ

പൂച്ചകൾ.


വീടുമാറുമ്പോൾ

കൂടെക്കൂട്ടാൻ കഴിയാത്ത ചിലതുണ്ട്.

വീട്ടിലെ വായനാമുറിയുടെ

കനച്ചമണം,

കുടുംബം ഒരുമിച്ചനുഭവിച്ച 

സന്തോഷങ്ങൾ,

ഒരോരുത്തരുടേയും ഉള്ളുകാളിയ

സങ്കടങ്ങൾ,

ഒറ്റയ്ക്കും കൂട്ടായും നേരിട്ട

സംഘർഷങ്ങൾ,

ഇനിയും ആവർത്തിക്കരുതെന്ന്

കരുതിയ തിരുത്തലുകൾ,

പുണർന്നുറങ്ങിയ കിടപ്പുമുറിയിലെ

പിണക്കങ്ങളും പരിഭവങ്ങളും,

പിണക്കങ്ങളുടെ ഒടുവിലെ

പുണരലിൻ്റെ ശിൽക്കാരങ്ങളും

ഉന്മാദവും മദഗന്ധവും

അങ്ങനെ എന്തൊക്കൊയോ

കൂടെ കൂട്ടാൻ കഴിയാതെ നമ്മൾ

വിട്ടുപോകുന്നു വീടുമാറുമ്പോൾ.


വീടുമാറുമ്പോൾ നമ്മൾ

പുറംചട്ടകൾ അഴിച്ചെറിഞ്ഞ്

പുതിയരൂപം എടുക്കുന്നു .

ഗൃഹാതുരതയെന്നതു

കല്ലുവച്ച നുണ മാത്രം.

========================CNKumar.

Friday, November 10, 2023

ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

 ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

================================

അബു ജലാൽ, 
ആറു കൊല്ലം മുമ്പത്തെയൊരു 
നവമ്പറിൻ്റെ ഉരുകുന്ന പകലിലോ
വെസ്റ്റ് ബാങ്കിലേക്ക് തൊടുത്തുവിട്ട
മിസൈലുകളുടെ തിളയ്ക്കുന്ന
പ്രകാശവലയങ്ങളിലോ
നടുക്കുന്ന വിസ്പോടനത്തിൻ്റെ
പ്രകമ്പനത്തിലോ
പിറന്നവീണതു തന്നെ
അഭയാർത്ഥി ക്യാമ്പിലാണ്.

ഉപ്പയെ കണ്ട ഓർമ അവനില്ല
ഉമ്മിയും ഇത്താത്ത ഫർഹയും
മാത്രമായിരുന്നു അവൻ്റെ ഉറ്റവർ.
പൂക്കളോടും പൂത്തുമ്പികളോടും
കിന്നാരം പറയാൻ കഴിയാത്ത ബാല്യം.
എങ്കിലും ചേച്ചിയുടെ സാമീപ്യവും
തലോടലും സ്വർഗതുല്യമായിരുന്നു അവന്.
എട്ടു വയസുകാരി ഇത്താത്തയ്ക്കു
ആറുവയസുകാരൻ്റെ കരുതലും സ്നേഹവും.

ഇന്നലെ കൂട്ടുകാരുമൊത്ത് 
കാരയ്ക്കാമരത്തിൻ്റെ തണലിൽ
കളിക്കുമ്പോഴാണ് ഒരു തീഗോളം
അഭയാർത്ഥി ക്യാമ്പിൻ്റെ ഉച്ചിയിലേക്ക്
ആർത്തലച്ചെത്തിയത്.
അവൻ്റെയും കൂട്ടുകാരുടേയും
മേലാകെ എന്തൊക്കെയോ തുളച്ചു കയറി
കത്തിക്കയറുന്ന വേദന
മേലു പൊള്ളിക്കുന്ന ചൂട്
അവൻ ഉച്ചത്തിൽ നിലവിളിച്ചു
അഭയാർത്ഥി ക്യാമ്പിനെ
അഗ്നിഗോളം വിഴുങ്ങുന്നതു
അടഞ്ഞു തുടങ്ങുന്ന കണ്ണിലൂടെ
അവ്യക്തമായി കാണാം.
ഉമ്മിയ്ക്കും ചേച്ചിയ്ക്കും
എന്തു പറ്റിയെന്ന് അറിയുന്നതിനു മുന്നേ
അവൻ്റെ ബോധം മറഞ്ഞു.

ഇപ്പോൾ,
അബു ജലാലിൻ്റെ 
അടഞ്ഞ കണ്ണുകൾ മിടിയ്ക്കുന്നുണ്ട്.
ചെവികളിലേക്ക് അനേകം
കുഞ്ഞുങ്ങളുടെ നിലവിളിയൊച്ചകൾ
കുത്തി കയറുന്നുണ്ട്.
മെല്ലെ മെല്ലെ തുറന്ന വരുന്ന കണ്ണുകളിൽ
കറക്കം നിലച്ച പഴയ ഫാനിൻ്റെ 
ചിത്രം അരിച്ചിറങ്ങുന്നു.
തൊണ്ടയും വരണ്ട ചുണ്ടകളും
അല്പം തണ്ണീരിന് യാചിക്കുന്നുണ്ട്.
മേലാകെ കഠിനമായ വേദന.
ഈച്ചകൾ പാറി നടക്കുന്ന ഒച്ച.
പെട്ടന്ന് ഭൂമിയൊന്നു കുലുങ്ങി.

അബു ജലാലിപ്പോൾ
നിലയില്ലാത്ത നീർക്കയത്തിലൂടെ
താഴേക്ക് പോവുകയാണ്.
ഓർമ്മകളിൽ അവ്യക്തമായ
ചില രൂപങ്ങൾ മിന്നി മായുന്നുണ്ട്
അവൻ്റെ പറഞ്ഞു കേട്ട ഉപ്പ,
പിന്നെ അവൻ്റെ നെറുകയിൽ
മുത്തമിടുന്ന ഉമ്മി,
പാൽപ്പുഞ്ചിരിയുമായി കെട്ടിപ്പിടിക്കുന്ന
ഫർഹയിത്താത്ത, 
പിന്നെയും ആരെക്കെയോ...
അവൻ്റെ ഓർമ്മകൾ നിലച്ചു. 

ചുവന്ന അധിക ചിഹ്നംപതിച്ച
ആംബുലൻസുകളുടെ
നിലയ്ക്കാത്ത നിലവിളി അടുത്തു വരുന്നു.
തകർന്നു വീണ പടുകൂറ്റൻ
ആശുപത്രിക്കെട്ടിടത്തിൻ്റെ കൂന,
കോൺക്രീറ്റുപാളികളുടെ വിടവിലൂടെ
പുറത്തേക്ക് വരുന്ന ചില ഞരക്കങ്ങൾ,
നിലക്കുന്ന ശ്വാസത്തിൻ്റെ ഒടുവിലെയൊച്ച,
ഞാനിപ്പോൾ അബു ജലാലെന്ന 
ബഹുവചനത്തെ തേടുകയാണ്.

അതാ,അവിടെ 
ചുവരിടിഞ്ഞ മൺകൂനയ്ക്ക്
പുറത്തേക്ക് ചോര പുരണ്ട
ഒരു പിഞ്ചുകൈ നീട്ടിപ്പിടിച്ചിരിക്കുന്നു.
ചുരുട്ടിയ മുഷ്ടിയ്ക്കുള്ളിൽ 
മണ്ണുപുരണ്ട കാരയ്ക്കയുണ്ട്.

അധിനിവേശക്കൊലയിൽ
ഭൂപടം നഷ്ടമായ കുഞ്ഞുങ്ങളുടെ
ഓർമയ്ക്കായുള്ള സ്മാരകം
ഞാനെവിടെയാണ് പണിയേണ്ടത്?
========================CNKumar.

Monday, October 16, 2023

വേട്ട

 വേട്ട


എല്ലാ ദിവസവും

ഏറെ ജിജ്ഞാസയോടെ 

എല്ലാ പത്രത്തിന്റേയും

ചരമകോളത്തിൽ

എന്റെ മരണവാർത്ത തിരയുന്നു.

അത്രമേൽ ജീവിതഭയം

എന്നെ വേട്ടയാടുന്നുണ്ട്.

============CNKumar.

Sunday, October 1, 2023

ചോദ്യങ്ങൾ

 ചോദ്യങ്ങൾ


എങ്ങോട്ടാ സഖാവേ?

ആകാശത്തിലേക്കു 

പായുന്ന ചോദ്യത്തിന്

ഭൂമിയിലേക്ക് 

ഒരു ഉത്തരം പതിയ്ക്കുന്നു.


ഇതാ ഇവിടെ വരെ.


എന്താണ് നിങ്ങൾ

ചുളിവു പടർന്ന മുണ്ടും കുപ്പായവും

ഇഷ്ടപ്പെടുന്നത്?


എന്റെ സഹജീവികൾ

ഉണ്ണാനുമുടുക്കാനുമില്ലാതെ

നട്ടം തിരിയുമ്പോൾ

ചുളിഞ്ഞ വേഷം തന്നെ

ആഢംബരമല്ലേ സഖാവേ?


ആ വിളിയും മറുചോദ്യവും

എവിടൊക്കെയോ കൊണ്ട്

മുറിഞ്ഞു നോവുന്നു.


പിന്നെയെപ്പോഴൊക്കെ

കണ്ടെന്നറിയില്ല.


ഒടുവിൽ,

ചോര കട്ടപിടിച്ച ശരീരത്തിൽ

ചെങ്കൊടി പുതച്ചിങ്ങനെ കിടക്കുമ്പോൾ

ചുളിവു വീഴാത്ത കുപ്പായക്കാർ

റീത്തുമായി വരിനിൽക്കുന്നതും

പടം പിടിയ്ക്കാൻ തിരക്കു കൂട്ടുന്നതും

സഖാവേ, കനവല്ലെന്ന് കരുതാൻ

ഏറെ പാടുപെടുന്നുണ്ട്.


നിന്റെ ചേതനയറ്റ ശരീരം

ഒരു വില്പനച്ചരക്കാണെന്ന ബോധ്യം

എന്നെ സങ്കടപ്പെടുത്തുന്നു.


വേലിക്ക് പുറത്ത്

നീ ചേർത്തുപിടിച്ചവരൊക്കെ

വിതുമ്പിക്കരയുന്നുണ്ട്,

നിന്നെക്കാണാൻ കഴിയാതെ,

തിരക്ക് അത്രക്ക് കൂടുതലാണ്.


എവിടെ വച്ചാണ് സഖാവേ

നമ്മുടെ പിൻമുറക്കാരിൽ നിന്ന്

സഹജീവി സ്നേഹം പടിയിറങ്ങിയത്?

====================CNKumar.

Friday, June 23, 2023

മുത്തച്ഛൻ നട്ട ചെമ്പരത്തി വരിക്കപ്ലാവ്

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
......................................................

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
മുറ്റത്ത് തഴച്ചുവളർന്ന്
പടർന്നു പന്തലിച്ചു നിൽപ്പുണ്ട്.
നൂറ്റാണ്ട് പഴക്കമുണ്ട്
തലമുറ കുറേക്കണ്ടതാ
എത്ര കുട്ടികളാ
അതിൻ്റെ തണലിൽ
കളിവീടുണ്ടാക്കിക്കളിച്ചത്,
അതിൻ്റെ കൊമ്പിൽ
ഊഞ്ഞാലിട്ടാടിയത്.

ചക്കക്കാലമാകുമ്പോൾ
വീട്ടിലെ മുഴുപ്പട്ടിണിയെ
അരപ്പട്ടിണിയാക്കാൻ
എന്തോരം ചക്ക തന്നോണ്ടിരിക്കുന്നതാ.
ചോരച്ചുവപ്പുള്ള ചുളകൾ
പച്ചയ്ക്കും വേവിച്ചും
പഴുപ്പിച്ചും തിന്നതിൻ്റെ രുചി
എത്ര തലമുറകളാണ്
പാടി നടന്നിട്ടുള്ളത്.

മുത്തച്ഛൻ നട്ടതാണെങ്കിലും
കുടികിടപ്പു കിട്ടിയപ്പോഴാ
പ്ലാവ് ഞങ്ങൾക്ക് സ്വന്തമായത്.

അയലോക്കത്തെ
തേവൻ വേലത്താൻ
മരിക്കുന്നതുവരെ പറയുമായിരുന്നു
പട്ടിണിയ്ക്കുതകിയ
ചെമ്പരത്തി വരിക്കപ്ലാവിനുള്ള
നന്ദി വാക്കുകൾ.

ഞങ്ങളെപ്പോലെ
തേവൻ വേലത്താൻ്റെ അപ്പൻ
വെള്ളേമ്പൻ വേലത്താനും
കുടികിടപ്പുകാരനായിരുന്നു.

തേവൻ വേലത്താൻ്റെ മക്കളും
ഞാനുമൊക്കെ ഒരുമിച്ചു
കളിച്ചും പഠിച്ചും വളർന്നവരാ.
അവരൊക്കെ വല്യവല്യ
ഉദ്യോഗമൊക്കെ ഭരിച്ച്
അപ്രത്തെ വീടുകളിൽ ഉണ്ടെങ്കിലുo
ഇപ്പോ പ്ലാവിനെ ഓർക്കാറും കൂടിയില്ല.

ഇപ്പോൾ നിറയെ ചക്ക പിടിക്കുമെങ്കിലും
പാതിയും പുഴു വെടുത്തു പോകും
കറേക്കാലമായി പ്ലാവിനെ
പുഴുശല്യം ബാധിച്ചിരിക്കുകയാണ്.
======================== CNKumar.

Thursday, June 9, 2022

മൊയ്നുക്കാൻ്റെ മക്കാനി

 മൊയ്നുക്കാൻ്റെ മക്കാനി


മൊയ്നുക്കാൻ്റെ മക്കാനി

പുലർച്ചെ തന്നെ സമോവാർ

കത്തിച്ചു  ഉറക്കമുണരും.


അനക്കുന്ന വെള്ളത്തിന് 

കൂട്ടിരിക്കാൻ

ചന്ദ്രേട്ടൻ്റെ പാൽപ്പാത്രം 

തല വഴിയേ പുതപ്പും ചൂടി

പടിഞ്ഞാറുനിന്നു 

ധൃതിയിൽ നടന്നു വരും.


പിന്നെ ഗ്ലാസുകളും തകരപ്പാത്രവും

തേയില സഞ്ചിയും 

ബെയ്സിനിലെ വെള്ളത്തിൽ

മുങ്ങിക്കുളിച്ച് നിരന്നു നിൽക്കും.


ഏറെത്താമസിയാതെ

ടാപ്പിംഗ് കഴിഞ്ഞ് 

ദിവാകരനും ജോസപ്പും

ഉരുവും കലപ്പയുമായി

മാണിക്യനും മകൻ ചോയിയും

തണുപ്പിൻ്റെ ശീരുപിടിച്ച് വന്നെത്തും.


നുകയും കലപ്പയും കെട്ടിപ്പിടിച്ച്

സത്യൻ്റെയും ഷീലയുടേയും

ബ്ലാക്ക് & വൈറ്റ് പോസ്റ്ററിൽ

തലചേർത്ത് ചാരി നിൽക്കും.


അപ്പോഴേക്കും ഉലകം ചുറ്റി 

മണിയടിച്ചുവരുന്ന 

സൈക്കിളിൽ നിന്നൊരു പത്രം

കറുകറുത്ത ഡസ്ക്കിൻ്റെ

മുകളിലേക്ക് ലാൻ്റ് ചെയ്യും.


ബഞ്ചുകൾ ഭാരം താങ്ങാനാവാതെ

ഞരങ്ങുകയും മൂളുകയും ചെയ്യും.


ഗ്ലാസുകൾ തങ്ങളുടെ ഉള്ളിൽ നിറയുന്ന

കദനതാപങ്ങളെ പലരിലേക്ക് 

പോയി നിറയ്ക്കുകയും

തിരികെയെത്തി മുങ്ങിക്കുളിച്ച്

വാലായ്മ മാറ്റുകയും ചെയ്യും.


ചിലപ്പോൾ ഡസ്ക്കുകൾ

വാദം ഉറപ്പിക്കാൻ നെഞ്ചത്തടിച്ച് 

രാഷ്ട്രീയം പറയും.

സാക്ഷികളായ പഴക്കുലകളും

പലഹാരങ്ങളും ജീവത്യാഗം ചെയ്യും.


പുറത്തു നിന്നും വരുന്നൊരാൾക്ക്

അവിടം സർവ്വമത സമ്മേളനവേദി.

അവിടുത്തുകാർക്ക് സങ്കടങ്ങളും 

പരാതികളും നിവർത്തിക്കുമത്താണി.


രാവിലെയും വൈകിട്ടും 

പതിവായി മക്കാനി

കളിക്കും ചിരിക്കും കഥപറയും പാടും 

ചില നേരങ്ങളിൽ സമരങ്ങൾക്ക്

പടയൊരുക്കം നടത്തും.


ഭരതപുരക്കവലയിൽ ഇന്ന്

പുരാതനമായത് 

ആ മക്കാനി മാത്രമാണ്.

കരിയും പുകയും ഇപ്പോഴും

മക്കാനിയെ പുതച്ചിരിക്കുന്നു.


പെട്ടെന്നൊരുനാൾ മാനം കറുത്തു

കുറേ മനുഷ്യരുടെ തലച്ചോറിലേക്ക്

വിഷത്തുള്ളികൾ പെയ്തു നിറച്ചു.


ഇപ്പോൾ മൊയ്നുക്കയും ഞാനും

ചന്ദ്രനും ദിവാകരനും ജോസപ്പും

മാണിക്യനും ചോയിയും മെല്ലാം

നനഞ്ഞു കുളിച്ച് മക്കാനിക്ക് 

മുന്നിൽ നിൽക്കുകയാണ്.


ചുറ്റിലും ഇരുട്ട് ഭേദിക്കുന്ന

വാൾത്തിളക്കങ്ങൾ,

ചോര ദാഹിക്കന്ന കണ്ണുകൾ,

പോർവിളികൾ, ആക്രോശങ്ങൾ,

നിലവിളികൾ, ശവം മണക്കുന്ന കാറ്റ്.


ഞങ്ങളുടെ മേൽ മാത്രമെന്തേ

വെളിച്ചത്തിൻ്റെ ഒരു തുള്ളി പരക്കുന്നു?

===========================CNKumar.

Tuesday, September 21, 2021

ഓക്കാനം ഒരു രോഗമാണ്

 ഓക്കാനം ഒരു രോഗമാണ് 


മസാക്കാകിഡ്സിൻ്റെ 

ചടുലനൃത്തച്ചുവടുകൾ കണ്ടിട്ട്

മൂക്കത്തു വിരലുവച്ചുപറയുന്നു

പിള്ളാർക്ക് ഒട്ടും കോസ്റ്റ്യൂം സെൻസില്ല.

നാം നമ്മുടെ കുട്ടികൾക്ക്

നൃത്തം ചെയ്യാൻ പളപളത്ത

ഉടയാടകൾ അണിയിച്ചൊരുക്കുന്നതു 

കണ്ടു പഠിക്കണം അവുത്തുങ്ങൾ.


ചത്തപശുവിൻ്റെ തോലുരിച്ചു

അന്നത്തിനു വഴി തേടുന്നവരെ നോക്കൂ

മെനകെട്ടവർഗ്ഗം തന്നെ

ഒരു വൃത്തിയും വെടിപ്പുമില്ല

ഓക്കാനം വന്നിട്ടു വയ്യ

ഇവർക്ക് വൃത്തിയായി നടന്നു കൂടേ

ഈ വൃത്തികെട്ട പണി ചെയ്തു വേണോ 

കുടുംബം നയിക്കാൻ.


ഓടയിലൂടെ ഒഴുകി വരുന്ന

ചീഞ്ഞ പഴങ്ങൾ പെറുക്കി തിന്നുന്ന

തെണ്ടിപ്പിള്ളാരെ നോക്കൂ

നാണമില്ലേ ഇവറ്റകൾക്ക്

തന്തക്കും തള്ളയ്ക്കും ഇത്തിരിയെങ്കിലും

ഉത്തരവാദിത്തം വേണ്ട

കുളിയുo നനയുമില്ലാത്ത കൂട്ടങ്ങൾ

നമ്മുടെ കുട്ടികളെ ഇങ്ങനെയാണോ

വളത്തിക്കൊണ്ടു വരുന്നത്.


കോണകവും തലേക്കെട്ടുമായി

പാടത്തു പണി ചെയ്യുന്ന

കറുത്ത മനുഷ്യരെ നോക്കു

കോതമ്പും ചോളവും ബജ്റയുമെല്ലാം

നട്ടുണ്ടാക്കുന്ന ഇവറ്റകൾക്

നല്ലൊരു മുണ്ടുടുത്തു നടന്നൂടെ

ഞങ്ങളെ നോക്കൂ 

എത്ര വൃത്തിയായാണ്

അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.


നിങ്ങളെ നോക്കി നോക്കി നടക്കാൻ

പഠിക്കാൻ പറയാൻ നിങ്ങളാരാ?

മണ്ണിൽച്ചവിട്ടി, മഴ നനഞ്ഞു

ഇലയും പൂക്കളും നുള്ളി മണത്ത്

വെയിലു കൊണ്ടു വെട്ടി വിയർത്ത് 

പാടത്തും പണിശാലയിലും

പണിയെടുത്തു കറുത്ത്

പുഴുക്കളെപ്പോൽ മടച്ച്

വരുന്ന ഞാളേo പുള്ളാരേo

കാണുമ്പോ ങ്ങക്ക് ഓക്കാനം വരുന്നെങ്കി

നിങ്ങക്കെന്തോ വയ്യായ്കയുണ്ട്

ശടേന്ന് ആശൂത്രീ പൊക്കോളി.

===================CNKumar.

ചന്തക്കവലയിൽ

 ചന്തക്കവലയിൽ


സഹായവില സഹായവില !!

ആർക്കും വാങ്ങാo എപ്പോഴും വാങ്ങാം

അണ്ടിയും മാങ്ങയും ചക്കയും

ചക്കക്കുരുവുമല്ല.

നല്ല പെടപെടയ്ക്കുന്ന സാധനം.


കണ്ണു കാണുന്ന ഏതു കുരുടനുo

കാതു കേൾക്കുന്ന ഏതു പൊട്ടനും

കേശാദിപാദം നക്കി നാവു തേഞ്ഞവനും

കുനിഞ്ഞു കുനിഞ്ഞു

നട്ടെല്ലുവളഞ്ഞവർക്കും

ഹൃദയമില്ലാത്ത ഹൃദ്രോഹിക്കും

ഏതു നേരത്തും ഉപേക്ഷിയ്ക്കാവുന്നത്.


ഓടിയോടിച്ചാടിച്ചാടി വന്നോ

അറുപ്പം കന്തിരിക്കോ

ആട്ടിനു കൊഴയൊടിച്ചോടേയ്

മോഹവില താന്നവില

ങാ വേടിച്ചോ വേടിച്ചോ.


കണ്ണ് നല്ല ഒന്നാം തരം കണ്ണ് 

ദൈവപ്പുരയിൽ വച്ച്

കാമഭ്രന്തരെ കണ്ട് അന്ധാളിച്ച 

നാടോടി പെൺകുഞ്ഞിൻ്റെ കണ്ണ്.

നാട്ടുക്കൂട്ടം മരത്തിൽ കെട്ടിയിട്ട് അടിച്ചപ്പോൾ

ജീവൻ നിലച്ചുപോയ ദളിതൻ്റെ കണ്ണ്.

ഇറച്ചി വേവിച്ച കുറ്റത്തിന് മതഭ്രാന്തന്മാർ

വളഞ്ഞിട്ട് തല്ലിക്കൊന്നപ്പോൾ

പുറത്തേക്ക് തെറിച്ചു പോയ കണ്ണ്.

പെരുന്നാളു കൂടാൻ വീട്ടിലേക്ക്

പോയപ്പോൾ തീവണ്ടിയിൽ നിന്നു

പിടിച്ചിറക്കി അടിച്ചും വെട്ടിയുoക്കൊന്ന

കൗമാരക്കാരൻ്റെ കണ്ണ്.

ആർക്കും വാങ്ങാം എപ്പൊഴും വാങ്ങാം.

=======================CNKumar.

Saturday, September 4, 2021

ഭാരതിമുത്തിയുടെ ഭാഗം

ഭാരതിമുത്തിയുടെ ഭാഗം


മൂപ്പിളമത്തർക്കം പരിഹരിക്കാൻ

തറവാട് രണ്ടായി വെട്ടിപ്പകുത്തപ്പോൾ

കിട്ടിയതാണ് ഭാരതിമുത്തിക്ക്

ഇന്ന് കാണുന്ന പുരയിടം.


ഭാരതിമുത്തി തനിയ്ക്കു കിട്ടിയ വീട്ടിൽ

അന്നു മുതൽ ഒരു അനാഥാലയം തുറന്നു

അവിടുത്തെ അന്തേവാസികളെയെല്ലാം

സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തി.

അവരെത്തന്നെ അതിൻ്റെ ഉത്തരവാദിത്തങ്ങൾ

ഏൽപ്പിച്ച് കാരണവത്തിയുടെ സ്ഥാനത്തിരുന്നു.


മൂപ്പുമുറയനുസരിച്ച് ഓരോരുത്തരായി

അനാഥാലയത്തിൻ്റെ നേതൃത്വമേറ്റു.

ആദ്യകാലത്തെ ചുമതലക്കാർ

അവരാലാവുംവിധം നോക്കി.

കൃഷിയും മറ്റുമൊക്കെ നന്നായി ചെയ്തു

സമ്പാദ്യപ്പെട്ടി നിറയ്ക്കാൻ ശ്രമിച്ചു.

എന്നിട്ടും അന്തേവാസികൾക്ക് നന്നായി

ഭക്ഷണമോ ഉടുതുണികളോ 

കൊടുക്കാൻ കഴിഞ്ഞില്ല.


ഇപ്പോൾ രാമോരൻ കൊച്ചാട്ടനാണ്

പ്രധാന കാര്യദർശി

പതിനഞ്ചാം വയസിൽ വീടും നാടും വിട്ട്

ഭാരതി മുത്തിയോടൊപ്പം കൂടിയതാണ്

ഭരണമേറ്റതിൽ പിന്നെ

രാമോരൻ കൊച്ചാട്ടൻ ആളാകെ മാറി

പളുപളുത്ത  കുപ്പായങ്ങളിട്ടു,

ചമയക്കാരെ വച്ച് അഴകിയ രാവണനെപ്പോലെ അണിഞ്ഞൊരുങ്ങി

പ്ലിമത്ത് കാറിൽ ചുറ്റിക്കറങ്ങി

ധനികൻമാരുടെ നിശാക്ലബ്ബുകളിൽ

കുടിച്ചു കൂത്താടി

അനാഥാലയത്തിൻ്റെ സമ്പാദ്യമെല്ലാം

നശിപ്പിച്ചു നാറാണക്കല്ലു തോണ്ടി.


ഭാരതി മുത്തിയുടെ പേരിലുള്ള

എട്ടുകെട്ടും എടക്കെട്ടുമെല്ലാം

ഓരോന്നായി പൊളിച്ചു വിറ്റു

പുട്ടടിച്ചു കൊണ്ടിരിയ്ക്കുന്നു.


എന്നാലും കൊച്ചാട്ടൻ 

ചിരിച്ചു കൊണ്ടു പറയും

ഞാനെത്ര ഗംഭിരമായാണ് ഇത് നടത്തുന്നതെന്നോ !!

ഓശാനക്കാർ തല കുലുക്കി

പിന്നെ പിന്നെയെന്നു പ്രശംസിക്കും.

അവർക്കെല്ലാം കൊച്ചാട്ടൻ

വാരിക്കോരിദാനം ചെയ്യും.


ഇപ്പോൾ ഭൂമിയും ഇച്ചിരിച്ചെ

മുറിച്ചു വില്ക്കാൻ തൊടങ്ങി.

ഞങ്ങൾ കുട്ടികൾക്ക് ഇതെല്ലാം

കാണുമ്പോൾ ഉള്ളിൻ്റെയുള്ളിലൊരാന്തലാണ്

ഇനി എന്നാണ്‌ ഭാരതിമുത്തിയെ

വേറെയൊരു ശരണാലയത്തിൽ

രാമോരൻ കൊച്ചാട്ടൻ നട തള്ളുന്നത്.

ഓർക്കുമ്പം സഹിക്കാൻ വയ്യായേയെന്ന്

ഒച്ചവെച്ച് ഞങ്ങള് തൊള്ളയിടുമെപ്പഴും.

=========================CNKumar.




Tuesday, August 17, 2021

വീണ്ടുമൊരു ഡോക്യൂഫിക്ഷൻ

 വീണ്ടുമൊരു ഡോക്യൂഫിക്ഷൻ


പാർലമെൻ്റ് മന്ദിരത്തിന് 

വശത്തുള്ള റോഡിലൂടെ

ഒരൈ സി യൂ ആമ്പുലൻസ് 

നിലവിളി ശബ്ദമിട്ട്

നൂറേനൂറിൽ പാഞ്ഞ് പോകുന്നു.


കട് കട് 


പാർലമെൻറിൻ്റെ ക്ലോസപ്പ്

ആദ്യമെടുക്കു.

സെറ്റിൻ്റെ

നരച്ച നിറമൊക്കെ നമുക്ക്

എഡിറ്റു ചെയ്യാം.


ആമ്പുലൻസ് ഡ്രൈവറുടെ

വെള്ളക്കുർത്തയിൽ

ചുവന്ന റോസാപ്പൂ ആരാ കുത്തിയത്‌?

കോസ്റ്റ്യൂം ഡിസൈനറെ ഒന്നു വിളിച്ച്

അതൊന്നു മാറ്റാൻ പറഞ്ഞേ.


ക്യാമറ മിഡിൽ ഷോട്ടിൽ സെറ്റ് ചെയ്യ്.

ആമ്പുലെൻസ് അടുത്തേക്ക് വരുമ്പോൾ

സെക്കൻ്റ് ക്യാമറ ഡ്രൈവറുടെ മുഖം

ക്ലോസപ്പിൽ എടുത്തേക്കണം.


റീടേക്ക് പോകാം

വീണ്ടും ആമ്പുലൻസ് പാഞ്ഞു വരുന്നു.

സെക്കൻ്റ് ക്യാമറമാൻ പറയുന്നു

ശരിയായില്ല.


കട് കട് കട്


എന്താണ് സംഭവിച്ചത്?


ആമ്പുലൻസ് ഡ്രൈവർ പാവയെപ്പോലെ

ടർബനും താടിയും ആകെ ഒരു വശപ്പെശക്.


എയ് കോസ്റ്റ്യൂമർ, ഈ ഗെറ്റപ്പ് ഒന്നു മാറ്റ്യേ.

ശരി ശരി


ഒരു ടേക് കൂടി പോകാം.


പിന്നെയും ആമ്പുലൻസ് സൈറനിട്ടു വരുന്നു.

വെള്ളതാടിയും വെടലച്ചിരിയുമായി ഡ്രൈവർ

വാൻ നിർത്തി അയാൾ ഇറങ്ങി വന്നു

ക്യാമറാമാനോട് 

ആ മൊബൈൽ കമ്പനിയുടെ 

ഹോർഡിംഗിൽ നിന്ന് പാൻ ചെയ്ത് വേണം

വാനിലേക്ക് ക്യാമറ വരാൻ.

പറഞ്ഞതു കേട്ടോ?


ങാ. 

ഫൈനൽ ടേക്കിലേക്ക് പോകാം.

എല്ലാം ആവർത്തിക്കണം.

ക്യാമറ ആ ഹോർഡിംഗിൽ നിന്ന്

ആമ്പുലൻസിലേക്ക്,

ഡ്രൈവറിലേക്ക് 

ഓക്കെ.

കട് കട്


ഇനി,

ആമ്പുലൻസിൻ്റെ ഇൻസൈഡ് എടുക്കാം.

ബോയ്സ് ലൈറ്റപ് പ്ലീസ്.


ക്യാമറ സൂം ചെയ്ത്

 ഫ്ലൂഡ്, ഒക്സിജൻ സിലണ്ടർ ഒക്കെ

പാൻ ചെയ്ത് ഓക്സിജൻ ട്യൂബിലൂടെ

മാസ്ക്കിലെത്തി 

ആ മുഖത്തേക്ക് വൈഡ് ചെയ്യ്.

എഴുപത്തഞ്ചു വയസെത്തിയ

മുത്തശ്ശിയുടെ

മുഖത്തെ ചുളിവ്,

തലയിലെ നര,

കുഴിഞ്ഞ കണ്ണുകൾ,

തൊണ്ടയിൽ ശ്വാസമെടുക്കുന്ന ചലനം,

ഉയർന്നു താഴുന്ന നെഞ്ചിൻകൂട്,

നെഞ്ചിനു താഴെ 

ചേർത്തു പിടിച്ചിരിക്കുന്ന 

സ്വർണച്ചട്ടയുള്ള തടിച്ച പുസ്തകം,

എല്ലാ ഡീറ്റെയിൽസും എടുക്ക്.


സൗണ്ട് റെക്കോഡിസ്റ്റേ,

ആ വായിൽ നിന്നും വരുന്ന

ഭീം ഭീം ശബ്ദം വ്യക്തമായി കേൾക്കണം

പാത്തോസ് പശ്ചാത്തലം മറക്കണ്ടാ.


നിർത്ത്... 

അവിടെ ബീപ് ശബ്ദം മതി

കലി തുള്ളി ആമ്പുലൻസ് ഡ്രൈവർ,

പിന്നാലെയെത്തിയ കോസ്റ്റ്യൂമർ

ഒരു വെള്ളമുണ്ട് ആ മുത്തശ്ശിയെ

പുതപ്പിക്കുന്നു.

കട് ... 

ഓകെ.

പായ്ക്കപ്പ്...

=========================CNKumar