Wednesday, August 10, 2011

അവസാന വണ്ടി

അവസാന വണ്ടി

മകനെ,
ഈ ചിത്രത്തിന്‍റെ
വ്യാകരണത്തില്‍
പിശകുണ്ടെന്നു 
നീ പറയുന്നു.
നിനക്ക് വിശപ്പിന്റെ
വ്യാകരണം അറിയില്ല
കാരണം നീ പിറന്നത്‌
എന്റെ മകനായിട്ടാണ്,

പക്ഷെ എന്റെയച്ഛനു
സ്നേഹത്തിന്റെ
പട്ടിണിയില്ലായിരുന്നു
ആഴക്കടലിലെ മുത്തുകള്‍പോലെ
അനുഭവക്കുടുക്കകള്‍
ബാക്കിപത്രശേഷിപ്പായി
എന്നിലേയ്ക്ക് പകര്‍ന്നതിനാലാവാം
അക്കാലത്ത് വൃദ്ധസദനങ്ങള്‍
മുളയ്ക്കാതിരുന്നത്‌.
നിലവിളക്ക് തെളിയുന്നപൂമുഖത്ത്
ഹരിനാമാകീര്‍ത്തനംപോലെ
പഴംകഥകള്‍ ഒഴുകിപ്പരന്നതിനാലാവാം
എന്റെ ചിന്തകളില്‍
ഒരു ഗന്ധര്‍വ സാന്നിധ്യംപോലെ
അച്ഛനിപ്പോഴും കുടിയിരിപ്പതു.

നീ,എപ്പോഴെങ്കിലും
എന്റെ ചിത്രങ്ങളെ തൊടുമ്പോള്‍
കയ്യില്‍ ചോരമണക്കും.
അത് വരച്ചത്
ഹൃദയത്തില്‍ നിന്നാണ് .
പക്ഷെ നീയോ..?
വരയ്ക്കുവാനൊരു
ചിത്രത്തരിമ്പില്ലാതെ
നീലാകാശത്തിലൂടെ
പണക്കഴുകനായി
പറക്കുകയാണിപ്പോള്‍.
പറന്നിറങ്ങാനുള്ള  ചില്ല
വേനല്‍ കവര്‍ന്നത്
തിമിരക്കാഴ്ച്ചയുടെ
വട്ടത്തിനുമപ്പുറം
നിറമറ്റ മുറിവുകളായി
ഗ്രഹണസമയത്തെ
കിളികളെപ്പോല്‍
പറന്നകലുകയല്ലേ.

എന്റെ പകലുകളിലിപ്പോള്‍
പുകമഞ്ഞു പടര്‍ന്നിരിയ്ക്കുന്നു.
കാഴ്ച്ചയുടെ തരംഗദൈര്‍ഘ്യം
ഭൂതകാലത്തിലെയ്ക്ക്
മാത്രം തുറക്കുന്ന ജാലകമല്ല.
അത് വര്‍ത്തമാനത്തിന്റെ
സന്ദേശം കൂടിയാണ്.
അതിനാല്‍, നിന്റെ വരകള്‍ക്ക്
ജന്മം നല്‍കാന്‍ 
ഈ മഷിപ്പാത്രം നിറച്ചു 
ഞാന്‍ കാത്തിരിക്കുകയാണ്
അവസ്സാനത്തെ വണ്ടിയും
എന്നിലേയ്ക്കെത്തും വരെ... 
============================CNKumar

Tuesday, August 2, 2011

സ്മാര്‍ത്തവചനങ്ങള്‍

സ്മാര്‍ത്തവചനങ്ങള്‍

നിങ്ങളുടെ
വിധിവാചകം
തലക്കുമീതെ
തൂങ്ങിയാടുന്ന
ഡിമോക്ലസ്സിന്റെ
വാളാണെന്ന്
വീമ്പിളക്കുമ്പോഴും
എന്റെ ചിരി
നിങ്ങള്‍ കാണാതെപോയി.
ഭ്രഷ്ടനാക്കപ്പെട്ടവന്റെ
ചിരിയില്‍ നിങ്ങളുടെ
ചതി വായിച്ചെടുക്കാം.

എത്ര പേരുടെ
കുറ്റപത്രം നിങ്ങള്‍
വായിക്കും.....
കാക്കത്തൊള്ളായിരമോ ...?
സിംഹാസനങ്ങള്‍
ആടിയുലഞ്ഞത്
ഭൂമികുലുങ്ങിയതുകൊണ്ടല്ല,
തിരസ്കൃതന്റെ
നിശ്വാസത്താലാണെന്നത്
ചരിത്രപാഠം.

ഈ വഴികളും പുഴകളും
ഒരിയ്ക്കലും നിലയ്ക്കില്ല,
എന്റെ ചിന്തയും.
നിങ്ങളുടെ സ്വാര്‍ത്ഥത
എനിയ്ക്കജീര്‍ണമായി
അതുകൊണ്ടാണല്ലോ
പടിപ്പുരയ്ക്കു പുറത്തേയ്ക്ക്
എന്റെ കാല്‍പ്പെട്ടിയും
കിടക്കയും വലിച്ചെറിഞ്ഞത്.

നിങ്ങള്‍,
കൂലിപ്പണിയ്ക്കാരന്റെ
ചില്ലികള്‍ കൊണ്ട്
വെള്ളിക്കരണ്ടി തീര്‍ക്കുമ്പോള്‍
ഞാന്‍,
അവന്റെ  തീപുകയാത്ത
അടുപ്പുകളില്‍ പട്ടിണി
പതിയിരിയ്ക്കുന്നതുകണ്ട്
മനം നൊന്തു പ്രാകുന്ന
കുട്ടികള്‍ക്കും
അമ്മമാര്‍ക്കുമരികിലൂടെ
നടക്കുകയായിരുന്നൂ.

എനിയ്ക്കു പ്രീയപ്പെട്ടതൊക്കെയും
ഉപേക്ഷിച്ചത്
വര്‍ഗ്ഗരഹിതമണിമന്ദിരങ്ങള്‍
പടുക്കുവാനല്ലേ.
വിശന്നു മരിച്ച മകന്റെ
ശവദാഹത്തിനു
ശ്മശാനക്കൂലിയ്ക്കായി
പകച്ചോടുമ്പോഴും 
നിങ്ങളുടെ ചുണ്ടുകളില്‍
മുഴങ്ങിയത്
എനിയ്ക്കെതിയുള്ള
ശകാരവചനങ്ങള്‍.

ഇത് ഗ്രഹണസമയത്തുള്ള 
വെളിച്ചക്കുറവുമാത്രം,
മനവും മാനവും
തെളിയുന്ന പകല്‍പ്പൂരങ്ങള്‍
നിങ്ങളുടെ കാഴ്ചകള്‍ക്കുപുറത്തു
തിരനോട്ടമാടുന്നത്
നിഷ്ക്കാസ്സിതന്റെ
ചിരികളായാണ്.

ഇപ്പോള്‍,
തീട്ടൂരങ്ങള്‍ പൊട്ടിച്ചെറിയുന്ന
പോര്‍ വചസ്സുകള്‍
മുഴങ്ങുന്നത്
എവിടെയാണ്..?
============================02-08-2011