Sunday, December 4, 2011

ഒഴികുറി

ഒഴികുറി

ഉറക്കം വരാതെ നീയിപ്പോഴും
ഭീതിയുടെ മുനയ്ക്ക് മുകളില്‍
തന്നെയാണല്ലോ ഇരിയ്ക്കുന്നത്.

ഒരു പക്ഷെ നാളത്തെ പുലര്‍ച്ചയില്‍
പരസ്പരം ഒന്നും പറയാതെ
നമ്മള്‍ കടന്നു പോയാല്‍,
ശവപ്പെട്ടികള്‍ ചിരിച്ചാര്‍ക്കുന്ന
കുളമ്പൊച്ചകളില്‍ തിരിച്ചറിയാതെ 
നമ്മുടെ ഞരക്കങ്ങളും ഒലിച്ചുപോകും.

എല്ലാവര്ക്കുമിപ്പോള്‍ വേണ്ടത്
നമ്മുടെ ജീവന്കൊണ്ട് വിലപേശല്‍.
കൂടുതല്‍ വെള്ളി ,കൂട്ടത്തില്‍
നമുക്കായി പാടിയൊരുക്കിയ
കണ്ണാക്ക്  പാട്ടിന്റെ പുന:പ്രക്ഷേപണം.

സമ്രാട്ടിന്റെ മുന്നില്‍ വാക്കൈപൊത്തിനിന്ന
നാടുവാഴിയുടെ പൊളിവചനങ്ങളില്‍
ഒളിഞ്ഞിരിയ്ക്കുന്നത് നാളേയ്ക്കു
പറഞ്ഞുറപ്പിച്ച  കസേരകളുടെയും
പാരിതോഷികങ്ങളുടെയും
പ്രവചനക്കിലുക്കങ്ങള്‍.

നമുക്കിനി മരണമുറപ്പിച്ചു തന്നെ
ഉറങ്ങാതിരിയ്ക്കാം.
എപ്പോഴാണിനി ഭൂമിയ്ക്ക്
തുള്ളല്‍പ്പനി വരികയെന്ന്
നോക്കിയിരിയ്ക്കാം
ഒരു പക്ഷെ;
ഒഴുകിപ്പോകുന്ന ജീവിതങ്ങള്‍ക്ക്
എത്തിപ്പിടിയ്ക്കാന്‍ ഒരു പിടിവള്ളി,
നമുക്ക് അത്രയെങ്കിലും തുണയ്ക്കാമല്ലോ.
===================================CNKumar.