Saturday, September 8, 2012

പറഞ്ഞു തീരാത്ത കഥകള്‍

പറഞ്ഞു തീരാത്ത കഥകള്‍ 


നിലാവിനൊപ്പം
ചില്ല് ജനാലയ്ക്കരുകില്‍ 
വറുത്ത സ്വപ്നങ്ങള്‍ കൊറിച്ചു
മലയിറങ്ങുന്ന വെള്ളി മേഘങ്ങളുടെ 
സഞ്ചാരവഴികളില്‍ മിഴിപാകി
പടിയിറങ്ങിപ്പോയ കാറ്റ്.

ഓട്ടുവിളക്കില്‍ പ്രാണ ത്യാഗചെയ്ത 
ദീപനാളത്തിനൊപ്പം 
പറഞ്ഞു തീരാത്ത കഥയുടെ 
കാല്പ്പെട്ടിയടച്ചു 
തെക്കേപ്പറമ്പിലെ തലപോയ 
തെങ്ങിന്‍ ചോട്ടില്‍ ,
ക്ലാവ് കനച്ച തോടയിട്ടു 
യാത്രപോയ പാറു മുത്തി.

തണ്ടുപാളത്തില്‍
തലവച്ചുറങ്ങാന്‍ 
ജപ്തി നോട്ടീസും 
കാലിക്കീശയുമായി,
യശോധരയ്ക്കും മകനും 
പെയ്തൊഴിയാത്ത കണ്ണീര്‍ജന്മം
ന്യാസമേല്‍പ്പിച്ചു പോയ 
സിദ്ധാര്‍ത്ഥന്റെ മുഖച്ഛായയുള്ള അച്ഛന്‍.

 
ഇപ്പോഴും, 
രാപ്പുള്ളുകളുടെ പാട്ടില്‍ 
അമ്മയുടെ തേങ്ങല്‍ അലിയുന്നത് 
ഉറക്കത്തിന്റെ കുഞ്ഞിടവേളകളില്‍ 
പ്രായോജകരായെത്തുന്ന 
സിരാകമ്പനങ്ങള്‍ 
സാക്‌ഷ്യപ്പെടുത്താറുണ്ട്.
അതിനാലാണ്  പോക്കഞ്ഞി*യില്‍ 
ഉപ്പു ചേര്‍ക്കാത്തതും. 

 
കുഴിഞ്ഞ കണ്ണുകള്‍,
ഒഴിഞ്ഞ സ്വപ്നഭരണികള്‍,
ലഹരി ചേക്കേറിയ മസ്തിഷ്കങ്ങള്‍,
വരിയുടച്ച യുവത്വങ്ങള്‍,
അമ്പലക്കാളകള്‍ പലവുരു മെതിച്ച,
ചോരയും രേതസ്സും വീണുണങ്ങിയ
കിളുന്നു ഭോഗേന്ദ്രിയങ്ങള്‍,
എല്ലാം നമുക്ക് വിറ്റഴിയ്ക്കാം.

വിദേശികള്‍ക്ക് വിത്തിറക്കാനും
സ്വദേശികള്‍ക്ക് കൊയ്തെടുക്കാനും 
ആഴ്ചച്ചന്തയുടെ ആരവങ്ങള്‍ക്കിടയില്‍ 
തെളിയാതെ പോകുന്ന തേങ്ങലും 
ചോര ചോരുന്ന കണ്ണുകളും 
കാണാതിരിയ്ക്കാം.

ചൂണ്ടികള്‍ക്കിതു ** ചാകരക്കാലം 
ശ്ലഥസ്വത്വകൃമിജന്മങ്ങള്‍
കാലം തെറ്റിയ  മഴയെപ്പോല്‍
മണ്ണാഴങ്ങളില്‍ കിനിഞ്ഞിറങ്ങാതെ 
കടല്‍ത്തിരയിളക്കങ്ങളില്‍
ഉടഞ്ഞടിയുന്ന വെണ്‍ശംഖുപോല്‍,
കാലുറയ്ക്കാതെ.............
---------------------------------------------------
*പോക്കഞ്ഞി = പകല്‍ക്കഞ്ഞി
** ചൂണ്ടി     = മൂന്നാന്‍ 
======================= CNKumar.


Thursday, September 6, 2012

പ്രകാശാത്മന്റെ വചനസാക് ഷ്യം

പ്രകാശാത്മന്റെ വചനസാക് ഷ്യം

പ്രകാശാത്മന്‍* നടക്കുകയാണ്
വഴികളില്‍ ഇപ്പോഴും ഇരുട്ട് തന്നെ. 

പ്രിയസ്നേഹിതാ, 
നിന്റെ തൂലികയില്‍ നിന്നും 
ജന്മമെടുത്തതില്‍ പിന്നെ 
എത്ര കാതം നടന്നുവെന്നറിയില്ല.
വാളും ചിലമ്പും കലിതുള്ളുന്ന 
കാവുകളില്‍ ഉറഞ്ഞുയരുന്ന കോമരപ്പേച്ചുകള്‍,
ജിഹാദുകളുടേയും കുരിശേറ്റങ്ങളുടെയും
പെരുമ്പറമുഴക്കങ്ങള്‍ ദിഗന്തങ്ങള്‍ ഭേദിച്ച്
ഏത് കണ്ണിലൂടെയാണ് എന്നിലേയ്ക്ക് 
സംക്രമിയ്ക്കുന്നത് ? 

ഒരു തുണ്ട് കയറില്‍ പിടഞ്ഞു 
നീ പടിയിറങ്ങിയപ്പോള്‍ 
എനിയ്ക്കൊരോസ്യത്തു കുറിയ്ക്കാന്‍ 
മറന്നത് എത്ര നന്നായി,
അതിനാല്‍ എന്റെ സഞ്ചാരപഥങ്ങളില്‍ 
ഇപ്പോഴും പുഴുജന്മങ്ങളുടെ 
പിരാക്ക് ശുശ്രൂഷയും 
ഉട്ടോപ്യന്‍ വേദപ്രഘോഷണവും 
വാഹനക്കാഴ്ചകളായിത്തെളിയുന്നു.

എഴുത്തുവഴികളില്‍ 
വാക്ക് പിണങ്ങി നില്‍ക്കുമ്പോള്‍ 
പിന്നില്‍ മുറജപം പോലെ 
വാമഭാഗശകാരം,
ധ്യാനത്തിന്റേയും  മനനത്തിന്റേയും 
സ്വച്ഛഭാഷണങ്ങള്‍ക്ക്  അപമൃത്യു.
എവിടെ നിന്നാണ് ഒരുപിടിയുപ്പു വാങ്ങുന്നത്?
വിലാപങ്ങളില്ലാത്ത വീടുകളും 
കരുണ ജപ്തി ചെയ്യാത്ത മനസ്സുകളും
ഇനിയും കണ്ടെത്തിയില്ല.

വഴിയമ്പലങ്ങളില്‍, 
ഇപ്പോള്‍ കാമചരിതപദങ്ങള്‍ 
ചൊല്ലിയാടുന്ന കത്തിവേഷങ്ങള്‍,
അണിയറയില്‍, രേതസ്സില്‍ മുങ്ങിപ്പോയ 
സ്ത്രീവേഷത്തിന്‍  നേര്‍ത്ത തേങ്ങലുകള്‍,
പിണ്ഡമൂട്ടി പടിയടച്ച വൃദ്ധജന്മങ്ങളുടെ
മഴതിമിര്‍ക്കുന്ന കണ്ണുകള്‍,
ഇനി ഭ്രാന്തിലേയ്ക്ക് നടക്കാനുള്ള ദൂരം മാത്രമോ?

അജയ്യനാകാന്‍ പിറന്നു 
പരാജയത്തിലേയ്ക്ക് അശ്വമേധം നടത്തി 
പടിയിറങ്ങിയ നീ, കണ്ടതൊക്കെയും
കണ്ണുനീറുന്ന  കാഴ്ചകളും   
വാക്ക് വറ്റിയ വാര്‍ത്തകളുമാണെന്ന
സൂര്യവെളിച്ചത്തില്‍ ഇപ്പോഴും 
കല്ലുരുട്ടിയെത്തിയില്ലല്ലോ.

നാവിനും കണ്ണിനും പ്രവത്തനവിലക്കിന്റെ 
തീട്ടൂര മുള്ളതിനാല്‍ വാര്‍ത്തകളിലെല്ലാം 
കിനിയുന്നത് മധുരവും മണവും.
ആരും ഉത്തരനായാട്ടു നടത്തരുത്,
ചോദ്യശരം തൊടുക്കുന്ന തലച്ചോറുകള്‍ 
ലഹരി നുകര്‍ന്നു മയക്കത്തിലാണ്.
ഇരുട്ടു നിറച്ച ധമനികളില്‍ 
മണ്‍ചെരാതുകള്‍ പൂക്കുമ്പോള്‍  
അവിടെ നിന്നാകട്ടെ ഒരു പിടിയുപ്പ്.  

പ്രകാശാത്മന്‍* നടക്കുകയാണ്
വഴികളില്‍ ഇപ്പോഴും ഇരുട്ട് തന്നെ. 
------------------------------------------------------------------
* അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രസിദ്ധ നാടകകൃത്ത്‌ കല്ലട, ടി പി അജയന്‍റെ 
"പ്രകാശാത്മന്റെ വര്‍ത്തമാനം" എന്ന നാടകത്തിലെ മുഖ്യ കഥാപാത്രം.
=================================CNKumar .