Monday, December 9, 2013

താഴോട്ടു മാത്രം ചരിയ്ക്കുന്ന ഗ്രാഫുകള്‍ അഥവാ സരസ്വതി വിലാസം സര്‍ക്കാര്‍ പള്ളിക്കൂടം


താഴോട്ടു മാത്രം ചരിയ്ക്കുന്ന ഗ്രാഫുകള്‍
അഥവാ സരസ്വതി വിലാസം സര്‍ക്കാര്‍ പള്ളിക്കൂടം
  

പല്ലിയും പഴുതാരയും കുടിയേറിപ്പാര്‍ക്കും
വിള്ളലുകള്‍ കൊണ്ടു സമ്പന്നമീ  വെട്ടുകല്ച്ചുവരുകള്‍.
ചുങ്കക്കവലയില്‍ മുറുക്കാന്‍പീടികയിലിരിയ്ക്കും  
കണാരേട്ടന്റെ നിരതെറ്റിയ പല്ലുപോല്‍
ഇളകിയും ആടിയും പൊട്ടിപ്പൊളിഞ്ഞും
കറുകറെക്കറുത്തും മേല്ക്കൂരയോടുകള്‍.
മച്ചെലിയും മരപ്പട്ടിയും മത്സരിച്ചോടിക്കളിയ്ക്കും
ചിതല്‍ തിന്ന മോന്തായവീഥികള്‍.

നിറംകെട്ടൊരു  മുഖപ്പലകയില്‍  
ഒളറെടുത്തു പൊളിഞ്ഞയെഴുത്തുകള്‍
സാക്ഷ്യപ്പെടുത്തും ജന്മാവകാശക്കുറിപ്പ്‌   
സ്ഥാപിതം കൊ.വ. 1122
സരസ്വതി വിലാസം സര്‍ക്കാര്‍ പള്ളിക്കൂടം
കാഴ്ചയില്‍ ചേട്ട ചേക്കേറി വിലസുമിടം.

പുഴുവും പാറ്റയും മുശിടു വാടയും മുറ്റിടും
ഒന്‍പതാം വാര്‍ഡുപോല്‍ പിന്നിലെവരാന്ത, 
മരണവാറെണ്ടു കാത്തുകിടക്കുന്നു    
കാലൊടിഞ്ഞു പൊളിഞ്ഞ ബഞ്ചുകള്‍.
തമ്മില്‍ത്തലോടിയും പായാരം പകുത്തും  
ഗതകാല പ്രൌഡികള്‍ ഓര്മക്കുളിരായ് ചൂടിയും
വേദന മറക്കാന്‍ പഠിയ്ക്കുന്ന
ചില്ലുടഞ്ഞ ചില്ലലമാര, ഒറ്റ വലിപ്പുള്ള മേശ,
ഏറെയെഴുതിത്തേഞ്ഞ കരിമ്പലക.
ഒന്‍പതാം വാര്‍ഡിപ്പോള്‍ ദീനരോദനം മാത്രം
സംപ്രക്ഷേപണം ചെയ്യും മഹാവ്യാധിവിഷന്‍ ചാനല്‍.

തൊപ്പിവച്ചൊരു പാവയിരിയ്ക്കുന്നൊന്നാം മുറിയില്‍  
മുന്നിലൊരു പേരുപലകതന്‍ മുന്നറിയിപ്പ്
മോഹനചന്ദ്രന്‍, പ്രധാനാദ്ധ്യാപകന്‍ .
പിന്നിലെ കസേരയിലൊരു ശ്രീയെഴാ ശ്രീമതി
പള്ളിക്കൂടദിനസരി നീട്ടി വായിയ്ക്കുന്നു.

കണക്കുകരുണന്‍ മാഷ്‌ മുറ്റത്തോടും കുട്ടികളെ
കണക്കിന് ശകാരിയ്ക്കും പുതിയ കണക്കുകള്‍
സാമൂഹ്യശാസ്ത്രസോമന്‍സാര്‍
ഏട്ടിലെ പശുവിനു പുല്ലു തേടുന്നു
എഴുതിയതിനേക്കാള്‍ ഏറെയെഴുതാതെ പോയെന്ന
ചരിത്രപാഴാങ്കമുരുവിടും വര്‍ഗ്ഗീസുമാഷിന്‍റെ പാഠം
വച്ചുവാണിഭക്കാര്‍ പിന്നിലൂടെ വരുന്നെന്ന
വിജയന്‍മാഷിന്റെ കാകനോട്ടങ്ങളെ
പുശ്ചം ചേര്‍ത്തു കഫത്തിനോടൊപ്പം തുപ്പി
ചെറ്റത്തരത്തിന്‍ ചെറുതേന്‍ നുണഞ്ഞും 
ചൊറികുത്തി മണത്തും ദിനബത്തയുടെയങ്ങാടി
നിലവാരമുയരുന്നതും കാത്തിരിയ്ക്കും ശിഷ്ടകാലം
കഥകളനേകമിങ്ങനെ ചിലച്ചിരിയ്ക്കുന്നു
ഉത്തരം താങ്ങിച്ചില ഗൌളികള്‍.
 
പുഴുചത്തുമലയ്ക്കുമുച്ചക്കഞ്ഞിതേകുമടുക്കള
പുകഞ്ഞ കണ്ണുമായ് പരിഭവിയ്ക്കുന്നു
എത്രനാളുകളായെന്റെ കുട്ടികള്‍ കൊതിയ്ക്കുന്നു
പുത്തരിച്ചോറും പുകചുറ്റാത്ത കറികളും.

അറുപത്താറാം വയസിലും സരസ്വതി വിലാസത്തിന്‍
താഴേയ്ക്കുമാത്രം ചരിയ്ക്കുന്ന ഗ്രാഫുകള്‍
പറയാതെ പറയുന്നു വറുതിയുടെ കഥകള്‍
വാക്കു തെറ്റിയ മൊഴികള്‍,
ചതിയുടെ പുതിയപാഠങ്ങള്‍
ഒറ്റപ്പെടുത്തലിന്‍ ഞൊട്ടുന്യായങ്ങള്‍,
തീണ്ടായ്മതന്‍ ദരിദ്രവസനങ്ങള്‍,
ക്ഷരാക്ഷരങ്ങള്‍തന്‍ പുലപ്പേടികള്‍,
അടിത്തറ തുരന്നുപോകും പെരുച്ചാഴിവഴികള്‍,
അകക്കണ്ണുനീറ്റും കടലിരമ്പങ്ങള്‍,
സരസ്വതിവിലാസമനാഥശവത്തിന്റെ
ദേശാടനക്കഥപോല്‍ ഒഴുകുന്നോളപ്പരപ്പില്‍.

========================================CNKumar.

ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/zzs3n7yhtiqe





Saturday, December 7, 2013

ജനുവരിയ്ക്കൊരു ഗീതം

ജനുവരിയ്ക്കൊരു ഗീതം

ജനുവരിയ്ക്കൊരു ഗീതം മനസ്സില്‍ 
ചുളുചുളാ കുത്തുന്ന വേദന ചാലിച്ച ഗീതം
പോയ ഡിസംബര്‍കള്‍ അന്നെനിയ്ക്കേകിയ
കയ്പ്പ് നിറച്ചോരാ പാനപാത്രവും കൊണ്ടിതാ
വന്നു നില്‍ക്കുന്നു ജനുവരീ, സ്വീകരിച്ചാലും.

അന്നവര്‍ ബോംബിട്ടെരിച്ചൊരാ
നാഗസാക്കി ഹിരോഷിമകള്‍    
എന്മക്കളെ ചുട്ടുകരിച്ചതും
മാറാരോഗം പിടിച്ചോരെന്‍
മക്കടെ പൊട്ടിയളിഞ്ഞു  പൊട്ടിയളിഞ്ഞു  
നീര്‍ വാര്‍ക്കുന്ന മേനിയെ 
കീറത്തുണിയില്‍ പൊതിഞ്ഞൊരാ
മാംസപിന്ധത്തെയും കാട്ടി ഞാന്‍ ചൊല്ലുന്നു
ഇനിയൊരു യുദ്ധം നമുക്കു വേണ്ട .
ഡിമോക്ലസിന്റെ വാളായി മേലേ
തൂങ്ങുന്ന താരയുദ്ധം നമുക്കു വേണ്ട.

ദക്ഷിണാഫ്രിക്കന്‍ കറുത്തമക്കള്‍
കാല൦ ഉലയില്‍ വച്ചൂതി പഴുപ്പിച്ച
സ്വാതന്ത്ര്യ ചിന്തകള്‍, കയ്യുകള്‍
ചങ്ങല പൊട്ടിച്ചെറിഞ്ഞിട്ടു
തങ്ങളെ തങ്ങള്‍ ഭരിയ്ക്കും പുലരിയെ-
ക്കാണുവാന്‍ രക്തപ്പുഴ നീന്തി നീന്തിക്കുഴയവേ;
ആയിരം ബഞ്ചമിന്‍മാരുയിര്‍ക്കൊള്ളുവാന്‍,
ആയിരം മണ്ടേല വീണ്ടും ജനിയ്ക്കുവാന്‍
സ്വാതന്ത്ര്യ ഗാഥ കുറിയ്ക്കുവാന്‍
വീഥിയൊരുക്കുവാന്‍, പോരുക,
പോവുക ജനുവരീ നീ.  

ജനുവരിയ്ക്കൊരു ഗീതം
മനസ്സില്‍ വേദന ചീന്തിയ ചാലില്‍നിന്നിറ്റിച്ച
ചോരയാല്‍ തീര്‍ത്തൊരു ഗീതം.

എന്റെയൊക്ടോബര്‍കള്‍
അന്നെനിയ്ക്കേകിയ ചെത്തിമിനുക്കിയ
വിപ്ലവചിന്തകള്‍; ഇന്നലെത്തന്നതോ
ദുഃഖങ്ങളുണ്ടുണ്ടുറങ്ങാത്ത രാവുകള്‍
ആയിരം പത്തി വിടര്‍ത്തിയക്കാളിയന്‍
സഞ്ചിതമായോരെന്‍ സംസ്ക്കാരമാകവേ
കൊത്തി വലിയ്ക്കുന്നു ,ജനുവരീ
കാതോര്‍ക്ക പാടുന്നു ഞാനെന്‍റെ
വീണയുംമീട്ടിയീ മദ്ധ്യാഹ്നമെരിയുന്ന കവലയില്‍
ജനുവരിയ്ക്കൊരു ഗീതം

ഒന്നല്ലനേകം കുരുക്ഷേത്രയുദ്ധങ്ങളുണ്ടിനി,
ധര്‍മ്മയുദ്ധം നയിയ്ക്കാന്‍, പടയോരുക്കാന്‍
ജീവിതം തല്ലിക്കൊഴിയ്ക്കും  കുരുക്കടെ*
വേര് പുഴക്കിയെറിയുവാന്‍
പെരുവിരല്‍ ദക്ഷിണ വാങ്ങിയ ദ്രോണന്റെ
ചെയ്തിയെ ന്യായീകരിയ്ക്കാതെ
കാട്ടാള പുത്രന്റെ- ഏകലവ്യന്‍- എന്റെ
പെരുവിരലായി പോരുക പോരുക.
ജനുവരിയ്ക്കൊരു ഗീതം
മനസിലസ്വസ്ഥതാ തെയ്യം തിമിര്‍ക്കുന്ന
രാവുകള്‍ തീര്‍ത്തൊരു ഗീതം.


(15-12 -1986  )
*കൌരവരുടെ

=============================CNKumar.


Tuesday, November 19, 2013

ശലോമോന്‍റെ ഗീതങ്ങള്‍ അഥവാ പീറകളുടെ പാട്ട്



ശലോമോന്‍റെ ഗീതങ്ങള്‍ അഥവാ പീറകളുടെ പാട്ട്


കരള്‍ നൊന്തു കേഴും ഭൂമീ  
തെരുവുബാല്യങ്ങളിലെന്നുകാണും    
ചിരിപൂത്തു നേര്‍ക്കും ഭേരി?

ചെളിവിരല്‍ വായില്‍ത്തിരുകിത്തെരുവിന്‍
മാറിലൂടോടിമറയുന്ന കുഞ്ഞേ,
ഇത് നിന്റെപേരില്‍ കുറിച്ചിട്ടൊരോര്‍മ്മനാള്‍
മനപ്പയസമുണ്ണാന്‍ വിധിച്ചിട്ടനാള്‍.

കിതച്ചു പായുന്നോരീ കാലക്കരുത്തിന്റെ
തേരൊച്ചയില്‍പ്പെട്ടു തേഞ്ഞമരുന്നോരീ
നിലവിളിത്തുണ്ടുകള്‍ കാതില്‍ പതിയാതെ
വാതില്‍ ചാരുന്നു,
വാഹനച്ചില്ലടയ്ക്കുന്നു.
ശിശുദിനപ്പാട്ടില്‍ മുഴുകി മനസിനെ
ഇരുള്‍വഴിയിലൂടെ പിടിച്ചു കടത്തുന്നു.
തെരുവിലെ കാഴ്ചകള്‍ കാണാതിരിയ്ക്കുവാന്‍ 
കണ്ണിന്റെ ഷട്ടര്‍ വലിച്ചടയ്ക്കുന്നു. 

ലോകബാല്യങ്ങള്‍ക്കാശംസ ചാര്‍ത്തി നീ  
സായാഹ്നസ്റ്റാറ്റസ് പുതുക്കി വിളമ്പുന്നു
ലൈക്കും കമെന്റുമായ് രാവറുതിയോളം
ചര്‍ച്ചിച്ചനാഥബാല്യത്തിനൊപ്പീസു ചൊല്ലുമ്പോള്‍
എഴാംനിലയില്‍ നിന്നു നീ താഴേയ്ക്കു
നിന്നിടംകണ്ണൊന്നു ചിമ്മിത്തുറക്കുക  
പിന്നാമ്പുറത്തെ ചേരിയില്‍,
പ്ലാസ്ടിക്കു കൂരയ്ക്കു കീഴില്‍
എത്ര കുഞ്ഞുങ്ങള്‍ തളര്‍ന്നു മയങ്ങുന്നു
അരവയര്‍ പോലും നിറയ്ക്കാതെ
അസ്വസ്ഥരായിത്തിരിഞ്ഞും മറിഞ്ഞും.
എന്തുനീ, ജാലക൦ കൊട്ടിയടച്ചുവോ
പാതിരാക്കാഴ്ച്ചകള്‍ സ്വാസ്ഥ്യംകെടുത്തിയോ?
പൂമെത്തയില്‍ ശാന്തമുറങ്ങുന്നൊരുണ്ണിയെ
നോക്കിനീ ഗൂഢ൦ നെടുവീര്‍പ്പുതിര്‍ത്തുവോ?

കരള്‍ നൊന്തു കേഴുംഭൂമീ
തെരുവുബാല്യങ്ങളിലെന്നുകാണും  
ചിരിപൂത്തു നേര്‍ക്കും ഭേരി?

ചാനല്‍ക്കവലയില്‍ ചര്‍ച്ചകള്‍ മൂക്കുന്നു
പക്ഷം പിടിയ്ക്കുന്നു വാഗ്ദ്ധോരണികള്‍.
ചേരിപ്പരിഷകള്‍, ഭാവിതന്‍ കൊട്ടേഷനിസ്റ്റുകള്‍,
കൂട്ടിക്കൊടുപ്പുകാര്‍, വേശ്യകള്‍,
ബിരുദങ്ങളേറെ ചാര്‍ത്തിയൊരുക്കുന്നു
പുനരധിവാസചാര്‍ട്ടു ചമയ്ക്കുന്നു.    
ഭരണയന്ത്രത്തില്‍ പതിറ്റാണ്ടുനൂര്‍ന്നിട്ടും
മോക്ഷം കിട്ടാത്ത കര്‍മ്മക്രമം
നന്നങ്ങാടിയില്‍ ഭദ്രമുറങ്ങുന്നു
വാഗ്ദാനഘോഷം വാനില്‍ നിറയുന്നു.
എല്ലാരുമെല്ലാരും കുഞ്ഞേ നിനക്കുള്ള

സ്വപ്നരാജ്യത്തിന് പണിപ്പുരയില്‍.
നീയോ, പാതവക്കത്തെ ചളിക്കുണ്ടിലിപ്പൊഴും
പ്രേതരൂപം പോല്‍, നുരയ്ക്കും പുഴുപോല്‍
കുപ്പയിലന്നം തേടുന്ന നായ്ക്കളോടൊപ്പം  
മത്സരമല്ലോ രാവും പകലും.

സ്വപ്നങ്ങളെല്ലാം നരച്ച ചിത്രങ്ങളായ്
നിഴലിച്ചുനില്‍ക്കും കണ്‍തടാകങ്ങളില്‍
ഏതക്ഷരത്തിന്റെ വാക്കു വിതയ്ക്കണം
ഇനിയേതു നാവിനാല്‍ പാട്ടു പൊലിയ്ക്കണം?
കുഞ്ഞേ നിന്നുടെ ശൂന്യമാം കണ്‍കളില്‍
ശതകോടി നക്ഷത്രപ്പൂക്കള്‍ നിറയ്ക്കുവാന്‍.


വെയിലേറ്റു നീറും ഭൂമീ
തെരുവുബാല്യങ്ങളിലെന്നുകാണും  
ചിരിപൂത്തു നേര്‍ക്കും ഭേരി?
==============================CNKumar.

ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാംhttps://soundcloud.com/cnkumar/7vz4zrzjir5l







Wednesday, November 6, 2013

മറൈന്‍ ഡ്രൈവില്‍ ചുറ്റിത്തിരിയുമ്പോള്‍ കണ്ണില്‍പ്പെടാതെ പോയവ

മറൈന്‍ ഡ്രൈവില്‍ ചുറ്റിത്തിരിയുമ്പോള്‍  
കണ്ണില്‍പ്പെടാതെ പോയവ

മൂന്നു മണിയ്ക്കുള്ള സെന്റ്‌ സെബാസ്റ്റ്യന്‍
മേനക വിടുമ്പോഴും ആ ചള്ള് ചെക്കന്‍റെ
നോട്ടത്തിന്റെ ശൈലിയോ ദിശയോ മാറിയിട്ടില്ല.
പെയിന്റിളകിയ സീറ്റില്‍ ചന്തിചാരി,
സീറ്റിലിരിയ്ക്കുന്ന പെങ്കൊച്ചിന്റെ
ടോപ്പിന്റെ വിശാലമായ വിടവിലൂടെ,
സുടാങ്കിപ്രദേശങ്ങളില്‍ പര്യവേഷണം
നടത്തുന്നത് എന്റെ കണ്ണില്‍പ്പെട്ടതേയില്ല.

വൈറ്റിലനിന്നും വൈറ്റിലാക്കിയ
പാതി വെന്ത ചോറു ഗുല്‍മ്മനെയിളക്കി
ആകെയൊരു പഞ്ചാരിത്തിമിര്‍പ്പു
നടത്തുമ്പോള്‍ വേറെയെന്താണ്
കാണാന്‍ കഴിയുക.
കലാശക്കൊട്ട് നടക്കാതിരിയ്ക്കാന്‍
മനസുകൊണ്ട് സങ്കല്‍പ്പിച്ചു
ഒരു കല്ലെടുത്തു കക്ഷത്ത്‌ വച്ച് 
കുചേലന്റെ അവല്‍പ്പൊതി പോലെ
അമര്‍ത്തിപ്പിടിച്ചിരുന്നു.


സുഭാഷ് പാര്‍ക്കിന്റെ നടുവില്‍
നരച്ച ബെഞ്ചിന്റെയോരത്തു
വേറൊരു ചള്ള് ചെക്കന്‍റെ നെഞ്ചില്‍
തലചായ്ച്ചു ഐസ്ക്രീം നുണയുന്ന
വേറൊരു പെങ്കൊച്ചിന്റെ, യൂണിഫാമിനു
മേലൂടെ കൈവിരല്‍ കൊണ്ട് പിതുക്കി
മേല്‍പ്പറഞ്ഞ സുടാങ്കി പ്രദേശങ്ങളില്‍
നല്ല മാര്‍ദ്ദവമുണ്ടെന്നവന്‍ ഉറപ്പാക്കുന്നതും
എന്റെ കണ്ണില്‍ പെട്ടതേയില്ല.

കാരണം ഞാന്‍ പറഞ്ഞല്ലോ ഗുല്മ്മന്റെ
പഞ്ചാരിയിതുവരെ തീര്‍ന്നിട്ടില്ല.

അഞ്ചരയ്ക്കുള്ള പരിപാടിയ്ക്ക്
ഉച്ചയ്ക്കേ  വന്നവന്റെ ഒരു ബോറടി
മാറ്റുന്നതിനുള്ള ഞുണുക്കുവിദ്യകള്‍
എത്രെ ശ്രമിച്ചിട്ടും അങ്ങോട്ട്‌ ഒക്കുന്നില്ല.
കായല്ക്കരയിലെ ഗുല്‍മോഹറിന്റെ
ഗ്രാനേറ്റുതറയിലെ ചെറുചൂടില്‍ ഗുല്‍മനടങ്ങി

അപ്പോള്‍ കെട്ടിയിട്ടിരിയ്ക്കുന്ന ബോട്ടിനുള്ളില്‍
ഇണകളായ ലിംഗങ്ങള്‍ കെട്ടിപ്പുണരുന്നത്
(സദാചാരികള്‍ വാള് തേച്ചു മിനുക്കണ്ടാ.
ഒരു ചെക്കനും പെണ്ണും അത്രേയുള്ളൂ)
ഞാനെങ്ങു൦ കണ്ടില്ലാ..

നാട്ടുമ്പുറത്തുകാരനായ എനിയ്ക്കെന്തു
മെട്രോകള്‍ച്ചര്‍ ഉണ്ടാകാനാ.
അതാണ്‌ പലതും കണ്ണില്‍പ്പെടാതെ
ഞാനൊരു അന്ധന്റെ അവതാരമെടുത്തത്.

മ്മക്കിപ്പോഴും പഴയ ചക്കേം ചീനീമൊക്കെ മതിയേ
പീസയും നൂഡില്‍സും ഗുല്‍മനുപിടിയ്ക്കൂല്ലാ.
കായും പൂവും കൂട്ടിയ വര്‍ത്താനങ്ങളും മതിയേ
അതാകുമ്പോ ഉള്ളുതൊറന്നു തന്നെ പറയാം
ആഷ് പോഷ് ഒക്കെ വന്നപ്പോഴാ
നിങ്ങള്ക്ക് ഒടപ്പെറപ്പിനേം മക്കളേം
തിരിയാതെ വന്നതും ......

===============================CNKumar.