Wednesday, August 28, 2013

പത്രവിശേഷങ്ങള്‍



പത്രവിശേഷങ്ങള്‍ 




1.    ചരമക്കോളം


മരണപ്പേജിലെ 
ആഘോഷങ്ങള്‍
കണ്ണിനിപ്പോള്‍ 
കൌതുകമാണ് .

ചത്താലും 
ചമഞ്ഞൊരുങ്ങി
തണുത്ത പെട്ടിയില്‍
വിദേശത്തു നിന്നും 
വരുന്നവരെ കാത്തു
എത്ര നാള്‍ 
വേണമെങ്കിലും കിടക്കാം. 

വാര്‍ത്തകള്‍ 
ചാവുപെട്ടിയിലെ
അലങ്കാരങ്ങളാണ് .
അതുകൊണ്ടല്ലേ 
ചിതലുകള്‍
ജാഥ നയിയ്ക്കാന്‍ 
നില്‍ക്കാത്തത്. 

ഓരോ ശവങ്ങളും
ഭീഷ്മരുടെ 
മറുപിള്ളയാണ്
ദക്ഷിണായനവും 
ഉത്തരായനവും
ഒറ്റപ്പെടലിന്റെ
ശരതല്പത്തില്‍....


 2.    പീഡനം
 

ഭൂതക്കണ്ണാടികള്‍ക്കു 
ചാകരയാണ്
ഭൂതവും ഭാവിയുമെല്ലാം
പൂമുഖം നിറയെ നിരത്തി
പീഡിപ്പിയ്ക്കുന്നത്‌
വായനയുടെ  
പുതിയമേടുകളാണ്. 


3.    ഉരുള്‍ പൊട്ടല്‍ 


മലയിറങ്ങിവരുന്ന
വാര്‍ത്തയില്‍ 
നിഴലുപോലും
നിലവിളിയ്ക്കും
നിദ്രയോടിയകന്നു പോകും
രാവുകള്‍ക്കൊരു പാട്ടുമായ്
നാടുകാണിച്ചുരംതാണ്ടി  
വരുകയാണൊരു രാക്കിളി.  

ശിഥിലമെന്റെ 
ഹൃദയജാലകവഴികളില്‍ 
ചിറകൊടിഞ്ഞുപിടഞ്ഞു വീഴും 
ശലഭജന്മങ്ങള്‍
മഴയൊഴിഞ്ഞ
വെയില്‍ക്കവലയില്‍ 
പേടിതിന്നുമരിച്ച 
പുസ്തകത്താളില്‍ നിന്നും 
പ്രാണഭിക്ഷയിരന്നു വന്നെന്‍ 
സ്മൃതിപഥത്തില്‍ നിരക്കുന്നു
സങ്കടപ്പെരുക്കങ്ങള്‍ 

കലപില ചിലയ്ക്കുന്നു
കരിയിലക്കിളികളും കാറ്റും 
ചിലനേരമെന്നില്‍
കുടിയിരിക്കുന്നോരാ
ബാലചാപല്യവു൦.
============================CNKumar.