Thursday, July 31, 2014

ഒറ്റപ്പെടുന്ന വര്‍ത്തമാനങ്ങള്‍


ഒറ്റപ്പെടുന്ന വര്‍ത്തമാനങ്ങള്‍


തനിയ്ക്ക് സൌകര്യമുണ്ടെങ്കില്‍
എന്നെയൊന്നു പകര്‍ത്തി വയ്ക്കെടോ.
എത്രനാളായി പിന്നാലെ നടക്കുന്നു
തനിയ്ക്കിനിയും നേരമെത്തിയില്ലേ?
ഗാസയില്‍ നിന്നു പുറപ്പെട്ടു വന്നിട്ട്
നാളെത്രയായെന്നറിയാമോ?

എന്റെ ഈ മുഷിഞ്ഞ തുണിസഞ്ചിയില്‍
നിന്നും പുറപ്പെടുന്ന നിലവിളികളും
ചോരമണക്കുന്ന കാറ്റും
നീയിനിയും തിരിച്ചറിഞ്ഞില്ലേ?

തെരുവുകളില്‍ ചത്തുമലയ്ക്കുന്ന
ജീവനുകള്‍ മനുഷ്യപ്പുഴുക്കളാണെന്ന്
നീ കരുതിയോ എന്നതറിയില്ല
പക്ഷെ, അവരിപ്പോഴും
അങ്ങനെതന്നെയാണ് കരുതുന്നത്
അല്ലായെങ്കില്‍ ഈ നിലവിളികള്‍
ഉയരുന്നഗാസ ശവപ്പറമ്പായി
ഇങ്ങനെതന്നെ നാളേറെയായി
തുടരില്ലല്ലോ.

ഓ ഗാസാ, നിന്നെയോര്‍ത്തെന്‍
നെഞ്ചകം കത്തുന്നു
കുഞ്ഞു നിലവിളികള്‍
കാതില്‍ നിറയുന്നു
ആരുടേതാണീ പിടയ്ക്കും
കുഞ്ഞുവിരലുകള്‍,
ചോരചാലിട്ടൊഴുകുന്ന തലകള്‍,
പുറത്തേയ്ക്കു തെറിച്ച കണ്ണുകള്‍,
കോണ്ക്രീറ്റ് കൂനയ്ക്കടിയില്‍
ചതഞ്ഞരഞ്ഞ ശവം
കടിച്ചുവലിയ്ക്കുന്ന നായ്ക്കള്‍,

ഇനിയും നിര്‍ത്താറായില്ലേ
ശവക്കൊതിയന്മാരുടെ കേളികള്‍?
ഒറ്റപ്പെട്ടെത്തുന്ന വര്‍ത്തമാനങ്ങള്‍
ഓട്ടക്കാതുകളില്‍ പതിയ്ക്കാതിരിയ്ക്കാന്‍
വേണ്ടിയല്ലേ ഹെഡ്സെറ്റ് കാതുകളില്‍
തിരുകിക്കയറ്റി നീയെപ്പോഴും
എന്നെക്കടന്നു പോകുന്നത്.  

എന്നിട്ട് നീപറയുന്നു
നീറുന്ന കരളുണ്ടെന്നു
ഈറന്‍ പൊടിയുന്ന
കണ്ണുകളുണ്ടെന്നു.

നിന്റെ മനസ്സില്‍ 
എന്നെയടയാളപ്പെടുത്താന്‍
ഇനിയുമാരുടെയനുമതിയ്ക്കാണ്
കാത്തിരിയ്ക്കുന്നത്?
========================CNKumar.