വേട്ട
എല്ലാ ദിവസവും
ഏറെ ജിജ്ഞാസയോടെ
എല്ലാ പത്രത്തിന്റേയും
ചരമകോളത്തിൽ
എന്റെ മരണവാർത്ത തിരയുന്നു.
അത്രമേൽ ജീവിതഭയം
എന്നെ വേട്ടയാടുന്നുണ്ട്.
============CNKumar.
വേട്ട
എല്ലാ ദിവസവും
ഏറെ ജിജ്ഞാസയോടെ
എല്ലാ പത്രത്തിന്റേയും
ചരമകോളത്തിൽ
എന്റെ മരണവാർത്ത തിരയുന്നു.
അത്രമേൽ ജീവിതഭയം
എന്നെ വേട്ടയാടുന്നുണ്ട്.
============CNKumar.
ചോദ്യങ്ങൾ
എങ്ങോട്ടാ സഖാവേ?
ആകാശത്തിലേക്കു
പായുന്ന ചോദ്യത്തിന്
ഭൂമിയിലേക്ക്
ഒരു ഉത്തരം പതിയ്ക്കുന്നു.
ഇതാ ഇവിടെ വരെ.
എന്താണ് നിങ്ങൾ
ചുളിവു പടർന്ന മുണ്ടും കുപ്പായവും
ഇഷ്ടപ്പെടുന്നത്?
എന്റെ സഹജീവികൾ
ഉണ്ണാനുമുടുക്കാനുമില്ലാതെ
നട്ടം തിരിയുമ്പോൾ
ചുളിഞ്ഞ വേഷം തന്നെ
ആഢംബരമല്ലേ സഖാവേ?
ആ വിളിയും മറുചോദ്യവും
എവിടൊക്കെയോ കൊണ്ട്
മുറിഞ്ഞു നോവുന്നു.
പിന്നെയെപ്പോഴൊക്കെ
കണ്ടെന്നറിയില്ല.
ഒടുവിൽ,
ചോര കട്ടപിടിച്ച ശരീരത്തിൽ
ചെങ്കൊടി പുതച്ചിങ്ങനെ കിടക്കുമ്പോൾ
ചുളിവു വീഴാത്ത കുപ്പായക്കാർ
റീത്തുമായി വരിനിൽക്കുന്നതും
പടം പിടിയ്ക്കാൻ തിരക്കു കൂട്ടുന്നതും
സഖാവേ, കനവല്ലെന്ന് കരുതാൻ
ഏറെ പാടുപെടുന്നുണ്ട്.
നിന്റെ ചേതനയറ്റ ശരീരം
ഒരു വില്പനച്ചരക്കാണെന്ന ബോധ്യം
എന്നെ സങ്കടപ്പെടുത്തുന്നു.
വേലിക്ക് പുറത്ത്
നീ ചേർത്തുപിടിച്ചവരൊക്കെ
വിതുമ്പിക്കരയുന്നുണ്ട്,
നിന്നെക്കാണാൻ കഴിയാതെ,
തിരക്ക് അത്രക്ക് കൂടുതലാണ്.
എവിടെ വച്ചാണ് സഖാവേ
നമ്മുടെ പിൻമുറക്കാരിൽ നിന്ന്
സഹജീവി സ്നേഹം പടിയിറങ്ങിയത്?
====================CNKumar.
മൊയ്നുക്കാൻ്റെ മക്കാനി
മൊയ്നുക്കാൻ്റെ മക്കാനി
പുലർച്ചെ തന്നെ സമോവാർ
കത്തിച്ചു ഉറക്കമുണരും.
അനക്കുന്ന വെള്ളത്തിന്
കൂട്ടിരിക്കാൻ
ചന്ദ്രേട്ടൻ്റെ പാൽപ്പാത്രം
തല വഴിയേ പുതപ്പും ചൂടി
പടിഞ്ഞാറുനിന്നു
ധൃതിയിൽ നടന്നു വരും.
പിന്നെ ഗ്ലാസുകളും തകരപ്പാത്രവും
തേയില സഞ്ചിയും
ബെയ്സിനിലെ വെള്ളത്തിൽ
മുങ്ങിക്കുളിച്ച് നിരന്നു നിൽക്കും.
ഏറെത്താമസിയാതെ
ടാപ്പിംഗ് കഴിഞ്ഞ്
ദിവാകരനും ജോസപ്പും
ഉരുവും കലപ്പയുമായി
മാണിക്യനും മകൻ ചോയിയും
തണുപ്പിൻ്റെ ശീരുപിടിച്ച് വന്നെത്തും.
നുകയും കലപ്പയും കെട്ടിപ്പിടിച്ച്
സത്യൻ്റെയും ഷീലയുടേയും
ബ്ലാക്ക് & വൈറ്റ് പോസ്റ്ററിൽ
തലചേർത്ത് ചാരി നിൽക്കും.
അപ്പോഴേക്കും ഉലകം ചുറ്റി
മണിയടിച്ചുവരുന്ന
സൈക്കിളിൽ നിന്നൊരു പത്രം
കറുകറുത്ത ഡസ്ക്കിൻ്റെ
മുകളിലേക്ക് ലാൻ്റ് ചെയ്യും.
ബഞ്ചുകൾ ഭാരം താങ്ങാനാവാതെ
ഞരങ്ങുകയും മൂളുകയും ചെയ്യും.
ഗ്ലാസുകൾ തങ്ങളുടെ ഉള്ളിൽ നിറയുന്ന
കദനതാപങ്ങളെ പലരിലേക്ക്
പോയി നിറയ്ക്കുകയും
തിരികെയെത്തി മുങ്ങിക്കുളിച്ച്
വാലായ്മ മാറ്റുകയും ചെയ്യും.
ചിലപ്പോൾ ഡസ്ക്കുകൾ
വാദം ഉറപ്പിക്കാൻ നെഞ്ചത്തടിച്ച്
രാഷ്ട്രീയം പറയും.
സാക്ഷികളായ പഴക്കുലകളും
പലഹാരങ്ങളും ജീവത്യാഗം ചെയ്യും.
പുറത്തു നിന്നും വരുന്നൊരാൾക്ക്
അവിടം സർവ്വമത സമ്മേളനവേദി.
അവിടുത്തുകാർക്ക് സങ്കടങ്ങളും
പരാതികളും നിവർത്തിക്കുമത്താണി.
രാവിലെയും വൈകിട്ടും
പതിവായി മക്കാനി
കളിക്കും ചിരിക്കും കഥപറയും പാടും
ചില നേരങ്ങളിൽ സമരങ്ങൾക്ക്
പടയൊരുക്കം നടത്തും.
ഭരതപുരക്കവലയിൽ ഇന്ന്
പുരാതനമായത്
ആ മക്കാനി മാത്രമാണ്.
കരിയും പുകയും ഇപ്പോഴും
മക്കാനിയെ പുതച്ചിരിക്കുന്നു.
പെട്ടെന്നൊരുനാൾ മാനം കറുത്തു
കുറേ മനുഷ്യരുടെ തലച്ചോറിലേക്ക്
വിഷത്തുള്ളികൾ പെയ്തു നിറച്ചു.
ഇപ്പോൾ മൊയ്നുക്കയും ഞാനും
ചന്ദ്രനും ദിവാകരനും ജോസപ്പും
മാണിക്യനും ചോയിയും മെല്ലാം
നനഞ്ഞു കുളിച്ച് മക്കാനിക്ക്
മുന്നിൽ നിൽക്കുകയാണ്.
ചുറ്റിലും ഇരുട്ട് ഭേദിക്കുന്ന
വാൾത്തിളക്കങ്ങൾ,
ചോര ദാഹിക്കന്ന കണ്ണുകൾ,
പോർവിളികൾ, ആക്രോശങ്ങൾ,
നിലവിളികൾ, ശവം മണക്കുന്ന കാറ്റ്.
ഞങ്ങളുടെ മേൽ മാത്രമെന്തേ
വെളിച്ചത്തിൻ്റെ ഒരു തുള്ളി പരക്കുന്നു?
===========================CNKumar.
ഓക്കാനം ഒരു രോഗമാണ്
മസാക്കാകിഡ്സിൻ്റെ
ചടുലനൃത്തച്ചുവടുകൾ കണ്ടിട്ട്
മൂക്കത്തു വിരലുവച്ചുപറയുന്നു
പിള്ളാർക്ക് ഒട്ടും കോസ്റ്റ്യൂം സെൻസില്ല.
നാം നമ്മുടെ കുട്ടികൾക്ക്
നൃത്തം ചെയ്യാൻ പളപളത്ത
ഉടയാടകൾ അണിയിച്ചൊരുക്കുന്നതു
കണ്ടു പഠിക്കണം അവുത്തുങ്ങൾ.
ചത്തപശുവിൻ്റെ തോലുരിച്ചു
അന്നത്തിനു വഴി തേടുന്നവരെ നോക്കൂ
മെനകെട്ടവർഗ്ഗം തന്നെ
ഒരു വൃത്തിയും വെടിപ്പുമില്ല
ഓക്കാനം വന്നിട്ടു വയ്യ
ഇവർക്ക് വൃത്തിയായി നടന്നു കൂടേ
ഈ വൃത്തികെട്ട പണി ചെയ്തു വേണോ
കുടുംബം നയിക്കാൻ.
ഓടയിലൂടെ ഒഴുകി വരുന്ന
ചീഞ്ഞ പഴങ്ങൾ പെറുക്കി തിന്നുന്ന
തെണ്ടിപ്പിള്ളാരെ നോക്കൂ
നാണമില്ലേ ഇവറ്റകൾക്ക്
തന്തക്കും തള്ളയ്ക്കും ഇത്തിരിയെങ്കിലും
ഉത്തരവാദിത്തം വേണ്ട
കുളിയുo നനയുമില്ലാത്ത കൂട്ടങ്ങൾ
നമ്മുടെ കുട്ടികളെ ഇങ്ങനെയാണോ
വളത്തിക്കൊണ്ടു വരുന്നത്.
കോണകവും തലേക്കെട്ടുമായി
പാടത്തു പണി ചെയ്യുന്ന
കറുത്ത മനുഷ്യരെ നോക്കു
കോതമ്പും ചോളവും ബജ്റയുമെല്ലാം
നട്ടുണ്ടാക്കുന്ന ഇവറ്റകൾക്
നല്ലൊരു മുണ്ടുടുത്തു നടന്നൂടെ
ഞങ്ങളെ നോക്കൂ
എത്ര വൃത്തിയായാണ്
അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
നിങ്ങളെ നോക്കി നോക്കി നടക്കാൻ
പഠിക്കാൻ പറയാൻ നിങ്ങളാരാ?
മണ്ണിൽച്ചവിട്ടി, മഴ നനഞ്ഞു
ഇലയും പൂക്കളും നുള്ളി മണത്ത്
വെയിലു കൊണ്ടു വെട്ടി വിയർത്ത്
പാടത്തും പണിശാലയിലും
പണിയെടുത്തു കറുത്ത്
പുഴുക്കളെപ്പോൽ മടച്ച്
വരുന്ന ഞാളേo പുള്ളാരേo
കാണുമ്പോ ങ്ങക്ക് ഓക്കാനം വരുന്നെങ്കി
നിങ്ങക്കെന്തോ വയ്യായ്കയുണ്ട്
ശടേന്ന് ആശൂത്രീ പൊക്കോളി.
===================CNKumar.
ചന്തക്കവലയിൽ
സഹായവില സഹായവില !!
ആർക്കും വാങ്ങാo എപ്പോഴും വാങ്ങാം
അണ്ടിയും മാങ്ങയും ചക്കയും
ചക്കക്കുരുവുമല്ല.
നല്ല പെടപെടയ്ക്കുന്ന സാധനം.
കണ്ണു കാണുന്ന ഏതു കുരുടനുo
കാതു കേൾക്കുന്ന ഏതു പൊട്ടനും
കേശാദിപാദം നക്കി നാവു തേഞ്ഞവനും
കുനിഞ്ഞു കുനിഞ്ഞു
നട്ടെല്ലുവളഞ്ഞവർക്കും
ഹൃദയമില്ലാത്ത ഹൃദ്രോഹിക്കും
ഏതു നേരത്തും ഉപേക്ഷിയ്ക്കാവുന്നത്.
ഓടിയോടിച്ചാടിച്ചാടി വന്നോ
അറുപ്പം കന്തിരിക്കോ
ആട്ടിനു കൊഴയൊടിച്ചോടേയ്
മോഹവില താന്നവില
ങാ വേടിച്ചോ വേടിച്ചോ.
കണ്ണ് നല്ല ഒന്നാം തരം കണ്ണ്
ദൈവപ്പുരയിൽ വച്ച്
കാമഭ്രന്തരെ കണ്ട് അന്ധാളിച്ച
നാടോടി പെൺകുഞ്ഞിൻ്റെ കണ്ണ്.
നാട്ടുക്കൂട്ടം മരത്തിൽ കെട്ടിയിട്ട് അടിച്ചപ്പോൾ
ജീവൻ നിലച്ചുപോയ ദളിതൻ്റെ കണ്ണ്.
ഇറച്ചി വേവിച്ച കുറ്റത്തിന് മതഭ്രാന്തന്മാർ
വളഞ്ഞിട്ട് തല്ലിക്കൊന്നപ്പോൾ
പുറത്തേക്ക് തെറിച്ചു പോയ കണ്ണ്.
പെരുന്നാളു കൂടാൻ വീട്ടിലേക്ക്
പോയപ്പോൾ തീവണ്ടിയിൽ നിന്നു
പിടിച്ചിറക്കി അടിച്ചും വെട്ടിയുoക്കൊന്ന
കൗമാരക്കാരൻ്റെ കണ്ണ്.
ആർക്കും വാങ്ങാം എപ്പൊഴും വാങ്ങാം.
=======================CNKumar.
ഭാരതിമുത്തിയുടെ ഭാഗം
മൂപ്പിളമത്തർക്കം പരിഹരിക്കാൻ
തറവാട് രണ്ടായി വെട്ടിപ്പകുത്തപ്പോൾ
കിട്ടിയതാണ് ഭാരതിമുത്തിക്ക്
ഇന്ന് കാണുന്ന പുരയിടം.
ഭാരതിമുത്തി തനിയ്ക്കു കിട്ടിയ വീട്ടിൽ
അന്നു മുതൽ ഒരു അനാഥാലയം തുറന്നു
അവിടുത്തെ അന്തേവാസികളെയെല്ലാം
സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തി.
അവരെത്തന്നെ അതിൻ്റെ ഉത്തരവാദിത്തങ്ങൾ
ഏൽപ്പിച്ച് കാരണവത്തിയുടെ സ്ഥാനത്തിരുന്നു.
മൂപ്പുമുറയനുസരിച്ച് ഓരോരുത്തരായി
അനാഥാലയത്തിൻ്റെ നേതൃത്വമേറ്റു.
ആദ്യകാലത്തെ ചുമതലക്കാർ
അവരാലാവുംവിധം നോക്കി.
കൃഷിയും മറ്റുമൊക്കെ നന്നായി ചെയ്തു
സമ്പാദ്യപ്പെട്ടി നിറയ്ക്കാൻ ശ്രമിച്ചു.
എന്നിട്ടും അന്തേവാസികൾക്ക് നന്നായി
ഭക്ഷണമോ ഉടുതുണികളോ
കൊടുക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ രാമോരൻ കൊച്ചാട്ടനാണ്
പ്രധാന കാര്യദർശി
പതിനഞ്ചാം വയസിൽ വീടും നാടും വിട്ട്
ഭാരതി മുത്തിയോടൊപ്പം കൂടിയതാണ്
ഭരണമേറ്റതിൽ പിന്നെ
രാമോരൻ കൊച്ചാട്ടൻ ആളാകെ മാറി
പളുപളുത്ത കുപ്പായങ്ങളിട്ടു,
ചമയക്കാരെ വച്ച് അഴകിയ രാവണനെപ്പോലെ അണിഞ്ഞൊരുങ്ങി
പ്ലിമത്ത് കാറിൽ ചുറ്റിക്കറങ്ങി
ധനികൻമാരുടെ നിശാക്ലബ്ബുകളിൽ
കുടിച്ചു കൂത്താടി
അനാഥാലയത്തിൻ്റെ സമ്പാദ്യമെല്ലാം
നശിപ്പിച്ചു നാറാണക്കല്ലു തോണ്ടി.
ഭാരതി മുത്തിയുടെ പേരിലുള്ള
എട്ടുകെട്ടും എടക്കെട്ടുമെല്ലാം
ഓരോന്നായി പൊളിച്ചു വിറ്റു
പുട്ടടിച്ചു കൊണ്ടിരിയ്ക്കുന്നു.
എന്നാലും കൊച്ചാട്ടൻ
ചിരിച്ചു കൊണ്ടു പറയും
ഞാനെത്ര ഗംഭിരമായാണ് ഇത് നടത്തുന്നതെന്നോ !!
ഓശാനക്കാർ തല കുലുക്കി
പിന്നെ പിന്നെയെന്നു പ്രശംസിക്കും.
അവർക്കെല്ലാം കൊച്ചാട്ടൻ
വാരിക്കോരിദാനം ചെയ്യും.
ഇപ്പോൾ ഭൂമിയും ഇച്ചിരിച്ചെ
മുറിച്ചു വില്ക്കാൻ തൊടങ്ങി.
ഞങ്ങൾ കുട്ടികൾക്ക് ഇതെല്ലാം
കാണുമ്പോൾ ഉള്ളിൻ്റെയുള്ളിലൊരാന്തലാണ്
ഇനി എന്നാണ് ഭാരതിമുത്തിയെ
വേറെയൊരു ശരണാലയത്തിൽ
രാമോരൻ കൊച്ചാട്ടൻ നട തള്ളുന്നത്.
ഓർക്കുമ്പം സഹിക്കാൻ വയ്യായേയെന്ന്
ഒച്ചവെച്ച് ഞങ്ങള് തൊള്ളയിടുമെപ്പഴും.
=========================CNKumar.
വീണ്ടുമൊരു ഡോക്യൂഫിക്ഷൻ
പാർലമെൻ്റ് മന്ദിരത്തിന്
വശത്തുള്ള റോഡിലൂടെ
ഒരൈ സി യൂ ആമ്പുലൻസ്
നിലവിളി ശബ്ദമിട്ട്
നൂറേനൂറിൽ പാഞ്ഞ് പോകുന്നു.
കട് കട്
പാർലമെൻറിൻ്റെ ക്ലോസപ്പ്
ആദ്യമെടുക്കു.
സെറ്റിൻ്റെ
നരച്ച നിറമൊക്കെ നമുക്ക്
എഡിറ്റു ചെയ്യാം.
ആമ്പുലൻസ് ഡ്രൈവറുടെ
വെള്ളക്കുർത്തയിൽ
ചുവന്ന റോസാപ്പൂ ആരാ കുത്തിയത്?
കോസ്റ്റ്യൂം ഡിസൈനറെ ഒന്നു വിളിച്ച്
അതൊന്നു മാറ്റാൻ പറഞ്ഞേ.
ക്യാമറ മിഡിൽ ഷോട്ടിൽ സെറ്റ് ചെയ്യ്.
ആമ്പുലെൻസ് അടുത്തേക്ക് വരുമ്പോൾ
സെക്കൻ്റ് ക്യാമറ ഡ്രൈവറുടെ മുഖം
ക്ലോസപ്പിൽ എടുത്തേക്കണം.
റീടേക്ക് പോകാം
വീണ്ടും ആമ്പുലൻസ് പാഞ്ഞു വരുന്നു.
സെക്കൻ്റ് ക്യാമറമാൻ പറയുന്നു
ശരിയായില്ല.
കട് കട് കട്
എന്താണ് സംഭവിച്ചത്?
ആമ്പുലൻസ് ഡ്രൈവർ പാവയെപ്പോലെ
ടർബനും താടിയും ആകെ ഒരു വശപ്പെശക്.
എയ് കോസ്റ്റ്യൂമർ, ഈ ഗെറ്റപ്പ് ഒന്നു മാറ്റ്യേ.
ശരി ശരി
ഒരു ടേക് കൂടി പോകാം.
പിന്നെയും ആമ്പുലൻസ് സൈറനിട്ടു വരുന്നു.
വെള്ളതാടിയും വെടലച്ചിരിയുമായി ഡ്രൈവർ
വാൻ നിർത്തി അയാൾ ഇറങ്ങി വന്നു
ക്യാമറാമാനോട്
ആ മൊബൈൽ കമ്പനിയുടെ
ഹോർഡിംഗിൽ നിന്ന് പാൻ ചെയ്ത് വേണം
വാനിലേക്ക് ക്യാമറ വരാൻ.
പറഞ്ഞതു കേട്ടോ?
ങാ.
ഫൈനൽ ടേക്കിലേക്ക് പോകാം.
എല്ലാം ആവർത്തിക്കണം.
ക്യാമറ ആ ഹോർഡിംഗിൽ നിന്ന്
ആമ്പുലൻസിലേക്ക്,
ഡ്രൈവറിലേക്ക്
ഓക്കെ.
കട് കട്
ഇനി,
ആമ്പുലൻസിൻ്റെ ഇൻസൈഡ് എടുക്കാം.
ബോയ്സ് ലൈറ്റപ് പ്ലീസ്.
ക്യാമറ സൂം ചെയ്ത്
ഫ്ലൂഡ്, ഒക്സിജൻ സിലണ്ടർ ഒക്കെ
പാൻ ചെയ്ത് ഓക്സിജൻ ട്യൂബിലൂടെ
മാസ്ക്കിലെത്തി
ആ മുഖത്തേക്ക് വൈഡ് ചെയ്യ്.
എഴുപത്തഞ്ചു വയസെത്തിയ
മുത്തശ്ശിയുടെ
മുഖത്തെ ചുളിവ്,
തലയിലെ നര,
കുഴിഞ്ഞ കണ്ണുകൾ,
തൊണ്ടയിൽ ശ്വാസമെടുക്കുന്ന ചലനം,
ഉയർന്നു താഴുന്ന നെഞ്ചിൻകൂട്,
നെഞ്ചിനു താഴെ
ചേർത്തു പിടിച്ചിരിക്കുന്ന
സ്വർണച്ചട്ടയുള്ള തടിച്ച പുസ്തകം,
എല്ലാ ഡീറ്റെയിൽസും എടുക്ക്.
സൗണ്ട് റെക്കോഡിസ്റ്റേ,
ആ വായിൽ നിന്നും വരുന്ന
ഭീം ഭീം ശബ്ദം വ്യക്തമായി കേൾക്കണം
പാത്തോസ് പശ്ചാത്തലം മറക്കണ്ടാ.
നിർത്ത്...
അവിടെ ബീപ് ശബ്ദം മതി
കലി തുള്ളി ആമ്പുലൻസ് ഡ്രൈവർ,
പിന്നാലെയെത്തിയ കോസ്റ്റ്യൂമർ
ഒരു വെള്ളമുണ്ട് ആ മുത്തശ്ശിയെ
പുതപ്പിക്കുന്നു.
കട് ...
ഓകെ.
പായ്ക്കപ്പ്...
=========================CNKumar
രുചി
തക്കാളിയും
കായപ്പൊടിയും
അരച്ചുകൂട്ടും
കിറുകൃത്യം
എങ്ങനെ വച്ചാലും
നിൻ്റെ രുചി കിട്ടില്ല.
എങ്കിലുമെൻ്റെ പെണ്ണേ,
തക്കാളിരസത്തിന്
ഇത്ര രുചി കൂടാൻ
എന്താണ് ചേർക്കുന്നത്?
===============CNKumar.
ഷോർട്ട് ഫിലിം പോലെ ചിലത്
സീൻ ഒന്ന്
ചരിത്രത്തിൽ നിന്നും
ഒരു കപ്പൽ പുറപ്പെടുന്നു.
അത്
കടലിൻ്റെ വിശാലതയിൽ
ഉലഞ്ഞുലഞ്ഞ്
പടിഞ്ഞാറൻ കാറ്റിനെ
വകഞ്ഞു വകഞ്ഞങ്ങനെ
വലിയ പങ്കായക്കയ്യുകൾ കൊണ്ട്
ഓളക്കുട്ടന്മാരുടെ
തോളിൽപ്പിടിച്ച്
പായ്മരത്തുഞ്ചത്തേയ്ക്കു
കാറ്റിനെ കയറ്റി വിട്ട്
തീർത്ഥയാത്ര പോവുകയാണ്.
ചേരമാൻ പെരുമാളിൻ്റെ
ഛായയുള്ള കപ്പിത്താൻ
തൻ്റെ കയ്യിലുള്ള ദുരദർശിനി
കണ്ണിലേക്ക് കടത്തിവയ്ക്കുന്നു.
അപ്പോൾ
കടലൊരു മരുഭൂമി പോലെ
സ്വപ്നങ്ങളുടെ വിത്തുകൾ
മുളപ്പിയ്ക്കാനാവാത്ത വിധം
അനന്തതയിലേയ്ക്കു നീളുന്നു.
ദൂരെ... ദൂരെ
മരുഭൂമിയിലെ
പള്ളിമിനാരങ്ങൾക്കു മീതേ
പറക്കുന്ന പ്രാവുകൾ
ദൂരദർശിനിക്കുഴലിലൂടെ
കണ്ണിലേക്ക് പറന്നു കയറുന്നു.
കപ്പിത്താനും കൂട്ടരും
മരുഭൂമിയിലെ ദിവസങ്ങൾക്ക്
ധാന്യമണികൾ വിതറി
കപ്പലിൽ കിഴക്കൻ കാറ്റിനെ
കീഴടക്കാൻ പോകുന്നു.
കാറ്റിനെ തുരത്തിത്തുരത്തി
കപ്പൽ പിന്നാലെ.
കാറ്റുകയറിയൊളിച്ച
ദ്വീപുകളിലേക്ക്
കപ്പൽ അതിൻ്റെ കണ്ണുകളെ
പറത്തി വിടുന്നു.
അനന്തരം
കപ്പൽ കാണാതാവുകയും
കപ്പിത്താനും കൂട്ടരും
ദ്വീപികളിലേയ്ക്ക്
നീന്തിക്കയറുകയും ചെയ്യുന്നു.
സീൻ രണ്ട്
വർത്തമാനത്തിൽ നിന്നും
ഒരു കപ്പൽ
പടിഞ്ഞാറൻ കാറ്റിനെ
പിടിച്ചുകെട്ടാൻ യാത്രയാകുന്നു.
മാർവാടിയുടെ മുഖമുള്ളകപ്പിത്താൻ
തൻ്റെ കയ്യിലെ അധികാര ദണ്ഡുമായി
കപ്പലിൻ്റെയണിയത്തു
കാലുവച്ചു നിൽക്കുന്നു.
കപ്പൽ
ഓളക്കുഞ്ഞുങ്ങളെ
അരിഞ്ഞരിഞ്ഞു പോകുന്നു.
ഓളങ്ങളുടെ കബന്ധങ്ങൾ കൊണ്ട്
ദ്വീപിൻ്റെയോരത്തൊരു
തുറമുഖം തീർക്കുന്നു.
പിന്നെ
ചരിത്രത്തിൽ നിന്നും വന്ന
കപ്പിത്താൻ്റെയും
കൂട്ടരുടേയും
അവരുടെ കുഞ്ഞുമക്കളുടേയും
കുടികിടപ്പിലേയ്ക്ക്
തിട്ടൂരങ്ങളും തീവെട്ടിയുമായി
പടയാളി സംഘങ്ങൾ
പാതിരാവിൻ്റെ
മണൽപ്പരപ്പിലൂടെ
പാഞ്ഞുകയറുന്നു.
ഇപ്പോൾ
കുടിയിറക്കപ്പെട്ട
സന്തോഷങ്ങളുടേയും
പിഴുതെറിയപ്പെട്ട
നാട്ടു നന്മകളുടേയും
കാനേഷുമാരി
നടക്കുകയാണ്.
കയ്യടക്കാൻ കഴിയാത്ത
ചെറുത്തു നില്പുകളുടെ
ഒച്ചയുയരാതിരിയ്ക്കാൻ
ഉച്ചഭാഷിണികൾ
ദേശഭക്തിഗാനങ്ങൾ
പാട്ടുകയാണ്.
പാഞ്ഞുവരുന്ന പടവാളുകളെ
പരാജയപ്പെടുത്താൻ
കഴിയാതെയൊരു കാറ്റ്
ദ്വീപിൻ്റെ ഉണർവ്വിലേയ്ക്ക്
പലായനം ചെയ്യുകയാണ്.
സീൻ മൂന്ന്
ഭാവിയിലെ ഒരു കപ്പൽ
അങ്ങ് തെക്ക്
വടക്കൻ കാറ്റു പോലും
പോകാൻ മടിയ്ക്കുന്ന
തെക്കൻ കടലിലേക്ക്
പോകാൻ തയ്യാറായിരിയ്ക്കുന്നു.
അതിൽ
വേവലാതിയിൽ വെന്ത മനസുകളും
ഇരുട്ടുവിഴുങ്ങിയ നുറുങ്ങുവെട്ടങ്ങളും
പിന്നെ...പിന്നെ
ഒച്ചയൊലിച്ചു പോയ
ഒരിയ്ക്കലും ഉദിച്ചുയരാത്ത
പ്രതീക്ഷകളും
കുത്തിനിറച്ചിരിക്കുന്നു.
=====================CNKumar.