Saturday, June 16, 2012

ഒരച്ഛന്‍ പറയുന്നു..........


ഒരച്ഛന്‍ പറയുന്നു..........

മകളെ,
മഴയിരമ്പുന്ന കണ്ണുകള്‍ 
പടിപ്പുരയില്‍ വച്ചേക്കൂ,
ചരിത്രമാപിനിയുടെ 
അടയാളവാക്യങ്ങള്‍ 
അവിടെ കുറിയ്ക്കാം.

ഹൃദയത്തില്‍ പടരുന്ന 
ഇടിനാദങ്ങള്‍ 
ഇടവഴിതാണ്ടി 
പോകാതിരിയ്ക്കാന്‍ 
താഴിട്ടു പൂട്ടിയേക്കൂ.
കലങ്ങിയൊഴുകുന്ന 
പുഴപോലെയത് 
നീറി നില്‍ക്കും.

പുത്രവിയോഗത്താല്‍ 
വിതുമ്പുന്ന മാതൃഹൃദയങ്ങള്‍ 
ചില്ലിട്ടു വെക്കാന്‍ മറക്കരുത്.
എന്തെന്നാല്‍,
നാളെയത് 
ഉയര്‍ന്ന ലേലത്തുകയ്ക്ക്
വിറ്റു പോയേക്കും,
നമുക്ക് 
അതിന്റെ പകര്‍പ്പവകാശം 
ഉപേക്ഷിയ്ക്കാം.

നീ, 
മകന്റെ പ്രതികാരക്കണ്ണട   
ഊരി വച്ചേക്കൂ,
ഒറ്റുകാരുടെ കണ്ണുകള്‍ 
അവനില്‍ വെയില്‍ പെയ്യില്ല.
എന്നാല്‍, 
ചോറൂട്ടുമ്പോള്‍,
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ 
വീരഗാഥകള്‍  ചെവിയിലൂട്ടാന്‍  
മറക്കരുത്.

ഞാനിപ്പോള്‍ 
തിരിച്ചുപോകാനുള്ള 
വിസ കാത്തിരിയ്ക്കുകയാണ്. 
പക്ഷെ, 
നിന്റെ സുരക്ഷയ്ക്കിപ്പോള്‍  
കിണറ്റു വക്കിലിരിയ്ക്കുന്ന
കുട്ടിയെപ്പോലെ
കത്തിയ്ക്കും വെള്ളത്തിനുമിടയില്‍,
തീയാളുന്ന മരുപ്രഹേളികയില്‍
ജീവന്റെയുഷ്ണസഞ്ചാരങ്ങളില്‍
ആരെയോ തെരഞ്ഞു തെരുഞ്ഞു.............
===============================CNKumar.

Thursday, May 24, 2012

പനി വരുന്ന വഴികള്‍


പനി വരുന്ന വഴികള്‍ 

പനിക്കിടക്കയില്‍ 
കട്ടന്‍കാപ്പി കുടിയ്ക്കുമ്പോള്‍ 
അവള്‍ പറഞ്ഞു 
നല്ല ചൂടുണ്ട് നെറ്റിയില്‍,
ഒരു പാരസിറ്റമോള്‍ കൂടി തരട്ടെ?
അവിടെയും പാര
ഒരു പാരയില്‍ ഒതുങ്ങുന്ന 
പനിയാണോ തനിയ്ക്ക്.
ഇപ്പോള്‍ പനിചൂട് കൊണ്ട് 
വര്‍ത്തമാനമാകെ
നനഞ്ഞിരിയ്ക്കുന്നു.

നിങ്ങള്‍ക്കറിയുമോ 
പനിവരുന്നതെങ്ങിനെയെന്നു?

കമ്പിളിപ്പുതപ്പിനടിയില്‍ 
ചുരുണ്ടു കൂടുമ്പോള്‍ 
കട്ടില്‍ത്തലയ്ക്കല്‍ 
കാല്‍പ്പെരുമാറ്റം.
വിലകയറിയ പച്ചക്കറിയ്ക്കു 
പ്രാക്കുദോഷം കിട്ടാതിരിയ്ക്കാന്‍ 
ഭാര്യയുടെ ജാമ്യാപേക്ഷ.

സ്ക്കൂള്‍ബാഗിലെ പുസ്തകങ്ങളുടെ 
വിടുതല്‍ സര്‍ട്ടിഫിക്കറ്റു 
ഇനിയും പരിഗണിച്ചിട്ടില്ല.

കവിളമ്മടലിന്റെ ബാറ്റും 
പഴന്തുണി ചുരുട്ടിയ ബാളും
കുട്ടികളുടെ ട്വന്റി ട്വന്റി തകര്‍ക്കുന്നു .

ബാങ്കുലോണ്‍ പലിശയും പിഴപ്പലിശയും 
വച്ചുകെട്ടി ഉമ്മാക്കി കാണിയ്ക്കുന്നു.

രൂപയുടെ വിലനിലവാരത്തകര്‍ച്ചയില്‍ 
ചാനല്‍ക്കിളികള്‍ കലപില കൂട്ടുമ്പോള്‍ 
ഒരു ശരാശരി കൂലിപ്പണിക്കാരന് 
പണി വരാതിരുന്നാല്‍ അത്ഭുതമല്ലേ?

കുട്ടന്‍ വൈദ്യന്റെ ചക്കരക്കഷായത്തിനെ
പനിയ്ക്കിപ്പോള്‍ പേടിയില്ല.
കുരുമുളക് പുല്ലാനിക്കായയ്ക്ക് തീറു
കൊടുത്തപ്പോഴും ആടലോടകം 
ആരോടുപരയാതെ കാശിയ്ക്കു 
പോയപ്പോഴും കിരിയാത്ത് 
കരം കെട്ടാതെ ജപ്തി ചെയ്തു 
പണ്ടാരമടങ്ങിയപ്പോഴും 
പനി പൊട്ടിച്ചിരിച്ചു.

അങ്ങനെയാണ് പാര, 
നമ്മുടെ ജീവിതത്തിലേയ്ക്ക് 
നുഴഞ്ഞു കേറിയത്‌. 
ഇപ്പോള്‍ പനിയും പാരയും
ചങ്ങാതികളേപ്പോല്‍
കണ്ണോത്തിക്കളിയാണ്.   

ഇനിയിപ്പോള്‍  മണ്ണെണ്ണയില്‍  
ഒരു തീക്കുളിയ്ക്ക് സാദ്ധ്യതയില്ല.
കോതമ്പിന്റെ ഓട്ടട 
യാക്കക്കാരി ചോദിയ്ക്കില്ല.

പനിവരുന്ന വഴിയിലിപ്പോള്‍
ഹര്‍ത്താലും ജാഥകളും നിരോധിച്ച 
കോടതിയുത്തരവ് പതിച്ചു.
ശരവേഗവഴിയില്‍  പനിയ്ക്കുമാത്രം 
കപ്പം കൊടുക്കാതെ യാത്രയാകാം.
====================================CNKumar.

A Creation of Sri. NSMony,Mulavana.

Sunday, May 20, 2012

എ.ഡി 2050-ലെ ദിനസരിയില്‍ നിന്ന്.........

എ.ഡി 2050-ലെ ദിനസരിയില്‍ നിന്ന്.........

ഈ കര്‍ണങ്ങളില്‍ വന്നലയ്ക്കുന്ന രോദനമാരുടെതു ?
കാല്ച്ചവിട്ടേല്ക്കുമീ മണ്ണു നനയ്ക്കുന്ന കണ്ണുനീരാരുടെത് ?
ഒരു മാത്രയെന്‍ ഹൃദയ ചിമിഴതിലിറ്റു വീണോ,
പല രാത്രികളതില്‍ നൊന്തുപെറ്റ കവിതയില്‍ 
പെരുമാക്കള്‍ വാളേറ്റിക്കൊലവിളിച്ചോ?

പാതിരാപ്പൂ ചൂടാനാതിരയില്ല 
ഊഞ്ഞാല്‍ക്കയറിന്റെ തുമ്പില്‍ 
ഉയിരറ്റ ചൂടുള്ള ധനുമാസരാവും,
കൊടിയ രോഗത്തിനു കിട്ടാമരുന്നിനാ-
യോടിനടക്കുന്ന മീനമാസനിശ്വാസവും 
കാണുവാന്‍ മാത്രമായെന്തിന്നു വന്നു നീ 
കാക്കക്കറുമ്പിയാം  പെണ്ണെ.

ആയിരത്തിരിയിട്ട നെയ്‌വിളക്കില്ല,
ആവണിപ്പലകയില്‍ കുടിവച്ചിരുത്തുവാന്‍  
ആരോ വഴിയ്ക്കിട്ടു പോയൊരീ 
വാളും ചിലമ്പുമുറയുന്ന,താളങ്ങളുതിരുന്ന,
തുടിയതില്‍ താരികള്‍ പാടുന്ന, വിരലുകള്‍ 
ഊര്‍ദ്ധശ്വാസം വലിച്ചുഴലുന്ന വിരലുകള്‍ മാത്രം.

ഹൃദയപഞ്ജരം പൊട്ടിച്ചു പൈങ്കിളീ 
മൂവേഴുശതകത്തിന്നുത്തരാര്‍ദ്ധത്തി-
ലെന്തിന്നു ചേക്കേറി നീയിരിയ്ക്കുന്നു.
ഇവിടെ മനുഷ്യര്‍ നട്ടെല്ലു നഷ്ടപ്പെടുത്തിയ 
കാഴ്ചബംഗ്ലാവിലെ കൌതുകം.
ആശുപത്രിപ്പരീക്ഷണാലയത്തില്‍   
തൊണ്ടകീറുന്നു* ടെസ്ട്യൂബ് ബേബികള്‍.
ഊതിപ്പെരുപ്പിച്ച പൊങ്ങച്ചവും ,
ബ്യൂട്ടീഷ്യന്‍ നല്‍കിയ സൌന്ദര്യവും,
വങ്കത്ത ക്ലബ്ബിലെ യംഗത്വവും
'മമ്മിമാര്‍' സൊസൈറ്റിലേഡികള്‍
സ്നേഹം ഗവേഷണം ചെയ്യുന്ന 
കംപ്യൂട്ടറിന്‍ ഫ്ലോപ്പീഡിസ്ക്കുകള്‍ 
കീബോഡിന്‍ മുന്നിലൊരു കുട്ടി 
പെട്ടടയ്ക്കാത്തല ചൊറിഞ്ഞു
കണ്ണുകള്‍ സ്ക്രീനില്‍ പതിച്ചിരിയ്ക്കുന്നു.
കറുത്ത കണ്ണടവച്ച ചിത്രകാരന്‍ 
ചോരയാല്‍ മിസൈലിന്‍ ചിത്രം വരയ്ക്കുന്നു.

ഹരിതാഭയറ്റൊരു ഭൂമി,
തിളയ്ക്കും മണല്‍ക്കാടുകള്‍ ,
ഇവിടെ തെങ്ങിക്കരയുന്നതാര്,
കരയുന്നതാര്?

നിശീഥിനി  തന്‍ മദ്ധ്യയാമശനിപ്പകര്ച്ചയില്‍
പേക്കിനാത്തുരുത്തിന്‍ നെറുകയില്‍ നിന്നും 
കണ്ണുകള്‍ പൊട്ടിച്ചിനച്ചുയര്‍ന്നീടവേ;
കര്‍ണ്ണരന്ധ്രങ്ങളില്‍ വന്നലയ്ക്കുന്നയലത്തെ 
സ്ത്രീധനസ്റ്റവ്വു പൊട്ടിത്ത്രിച്ചതിന്‍ രോദനം,
പിന്നെയൊരലര്ച്ചയും.
വഴിയ്ക്കാരി തേടിപ്പോയവന്‍
വായ്ക്കരി കിട്ടാതറുകൊലയനാഥ-
പ്രേതമായ്ത്തീര്ന്നതിന്‍ രോദനം.
വയറുകാഞ്ഞൊരു പിള്ള 
പായോടൊട്ടിയ രോദനം.
വാളും വടികളും പാതാളഭീതികള്‍ തീര്‍ത്തുകൊ-
ണ്ടോലപ്പുരകളെപ്പാവകാശനം ചെയ്യുന്ന രോദനം.

സ്വാസ്ഥ്യം കെടുത്തും ശവംതീനികള്‍ 
വരിയിട്ടു വരിയിട്ടു വന്നെന്‍ 
നിദ്രയ്ക്കു ഭംഗം വരുത്തുന്ന 
ഗ്രഹപ്പിഴയേറ്റൊരു യാമങ്ങളില്‍ 
തേങ്ങിക്കരയുന്നതാര് ?
കരയുന്നതാര്?
============================CNKumar .
*തൊണ്ട കീറുക = കരയുക 
(1995 -ല്‍ എഴുതിയത്, സമാഹാരം -കാഴ്ചശീവേലി )

Friday, May 18, 2012

രക്തസാക്ഷി ഭാര്യയോടു പറഞ്ഞതില്‍ നിന്നും..(റ്റാപ്പ്‌ ചെയ്തത്)


രക്തസാക്ഷി ഭാര്യയോടു പറഞ്ഞതില്‍ നിന്നും..(റ്റാപ്പ്‌ ചെയ്തത്)

ഗീതേ,
ചത്തുമലയ്ക്കുന്നതിന്‍ മുമ്പ്,
ഒരു ഗാഥ കൂടി ഞാന്‍ 
ഓര്‍മപ്പെടുത്തുന്നു. 
ഇരുള്വഴിയിലെവിടെയോ 
ഒരു കണ്ണ്  പിന്തുടരുന്നുണ്ട്. 
പതിയിരിയ്ക്കുന്നോരാ 
പകല്‍മാന്യ ജീവിയെ  
നഖങ്ങളില്‍ കോര്‍ത്തു 
കൊളുത്തി വലിയ്ക്കുവാന്‍ 
ദുരമൂത്തു കാക്കും കാമാപ്പിശ്ശാചുകള്‍,
പുലര്‍ വേളയെന്നു നിനയ്ക്കാക 
നീയീ പാതിരാത്തെളിവിനെ,  

തീവണ്ടി മുറിയില്‍ നീ 
തനിച്ചാകാതിരിയ്ക്കുവാന്‍,
തിരക്കിട്ട യാത്രയില്‍ 
കൂടെക്കരുതുകീ  വാക്കുകള്‍ 
ഒരു നേത്രമെപ്പൊഴും
ജാഗ്രത്താക്കുക.

ഞാന്‍ വെട്ടേറ്റുവീണൊരീക്കവലയില്‍  
സ്മാരക സ്തൂപമുയര്‍ത്തുവോര്‍  
മിത്രങ്ങളല്ലവര്‍, കൂട്ടിക്കൊടുപ്പുകാര്‍
നിന്‍ കണ്ണീരു വില്‍ക്കാനിറങ്ങിയോര്‍.

ഇതുകൂടിയോര്‍ക്ക നീ 
കരയരുത് കണ്ണീരൊഴുക്കരുത്,
വാര്‍ത്ത പടയ്ക്കാന്‍ നില്‍ക്കരുത്. 
കൊടിനിറം കണ്ടു ഭ്രമിയ്ക്കരുത്.
ചോര പടര്‍ന്നതാണതിലെന്റെയും.
ഞാനിനി നിന്നിലെയ്ക്കൊരു 
തരംഗപാരസ്പര്യം ചമയ്ക്കുന്നു.  
പരിധിയില്‍ തന്നെയിരിയ്ക്കുക 
പരാതികള്‍ എന്നോട് മാത്രം പറയുക.
============================CNKumar.



Wednesday, May 16, 2012

സൂത്രധാരന്റെ സഭാപ്രവേശം


സൂത്രധാരന്റെ സഭാപ്രവേശം 

ഓടയില്‍നിന്ന് 
ജീവിതത്തിലേയ്ക്ക് പപ്പു 
കൈപിടിച്ചു കേറ്റിയ പെണ്‍കുട്ടി 
ചിത്രശലഭമായി 
പറന്നുപോയത് പഴങ്കഥ.

ഇപ്പോള്‍, 
ജീവിതത്തില്‍ നിന്നും 
ഓടയിലേയ്ക്ക് 
എത്ര പെണ്‍കുട്ടികളെ തള്ളിയിടുന്നു! 

കാനേഷുമാരിയില്‍പ്പെടാത്ത കുഞ്ഞുങ്ങള്‍ 
തെരുവിലെ പട്ടികള്‍ക്കൊപ്പം 
കളിച്ചും പെടുത്തും നടക്കുന്നത് 
മുഖം ചുളിച്ചു ക്യാമറയില്‍ പകര്‍ത്തി 
നാം അവാര്‍ഡു നേടുന്നു.

ചേരികളിലാണോ
 നിങ്ങള്‍ പറയുന്ന 
കുടിപ്പകകളും തീവ്രവാദവും 
മുളച്ചുയരുന്നത്?
എന്റെ കണ്ണില്‍ 
അതൊന്നും കാണാത്തത് 
പുഴുനുരയ്ക്കുന്ന 
ജീവന്റെ വടുക്കളില്‍ 
തൊട്ടുനില്‍ക്കുന്നതിനാലാവാം.

വരമ്പരികിലേയ്ക്ക്   
വലിച്ചെറിഞ്ഞ നന്മണികള്‍ 
കളകളുടെകൂട്ടാളികള്‍ 
അവിടെയല്ലോ എന്കവിതയില്‍ 
മുളകരച്ച വാക്കുകള്‍ 
തഴച്ചുയര്‍ന്നതും.

ചിരിയ്ക്കരുത്......

സിംഹാസനച്ചുവട്ടില്‍
അടയിരിയ്ക്കുന്ന ദ്രോണജന്മങ്ങള്‍ 
അരിഞ്ഞെടുത്ത വാക്കുകള്‍ 
പുനര്‍ജ്ജനിയ്ക്കുന്നത്‌ 
അനാഥബാല്യങ്ങളുടെ നാവിലാണ്. 

ഓലപ്പഴുതിലൂടെ ഒളികണ്ണിടുന്ന സൂര്യന്‍ 
കാണുന്നുണ്ട്,കനല്‍പ്പരുവമാര്‍ന്ന 
ഉരുക്കുകഷണങ്ങള്‍ 
വാളുകള്‍ക്ക് ജന്മം കൊടുക്കുന്നതും
നേര്‍ച്ചക്കോഴികളെ 
തര്‍പ്പണം ചെയ്യാന്‍ ആജ്ഞാപിയ്ക്കുന്നതും.

പിന്നെയും  നീ  ചിരിയ്ക്കുന്നു ..... 

നിന്നിലെ  ദ്രൌണിസത്വം  ഉറഞ്ഞുണരുന്നത് 
നിഴല്‍പ്പാടുപോലെ തെളിയുന്നു.

എനിയ്ക്കിനിയും പറയാനുണ്ട് 

നന്തുണി തല്ലിയുടച്ചാല്‍ 
നാവരിഞ്ഞാല്‍ 
അത് നിലയ്ക്കില്ല 
കാരണം ഞാന്‍ പറഞ്ഞത് 
ശിലാരേഖകള്‍ പോലെ  
കാറ്റിന്നലകളില്‍ 
കല്പ്പാന്തത്തോളം .........
(നാവു നിലത്തുവീണ് പിടയ്ക്കുന്നു)
ഭാരതവാക്യം ആരിനി ചൊല്ലും?
അശുഭമസ്തു......
===========================CNKumar .


A Creation of sri. NSMony,Mulavan


Monday, April 30, 2012

തെരുവ്

തെരുവ്


കടല്‍ തിളയ്ക്കും  കണ്ണുകള്‍,
ഉടല്‍ പൊളിയ്ക്കും വാക്കുകള്‍,‍
വിറങ്ങലിയ്ക്കും വാര്‍ത്തകള്‍,
മറവിലൂടൊളിച്ചെത്തും  മൃതിച്ചെത്തം.
മോഹജാലം കാട്ടിയെത്തും
തെരുവ് നല്ലൊരു മാന്ത്രികന്‍.

പരിഭവക്കൊതി,പരിചയിച്ചോരു 
കാറ്റിനിപ്പോള്‍ പനിച്ചൂട്.
നെഞ്ചകത്തൊരു കരിയടുപ്പിന്‍
കനലാളും ചിതയെരിച്ചും
നിലാവിന്റെ നീര്‍പ്പുടവയഴിച്ചെറിഞ്ഞും
വഴിവിളക്കുകള്‍   തെറിവിളിയ്ക്കും
തെരുവ് ഗൂഡം ചിരിയ്ക്കുന്നു.

എത്ര കുട്ടികള്‍, നാഥനില്ലാ ജാഥകള്‍,
എത്ര തരുണികള്‍, താലിയറ്റ ശരണാര്‍ഥികള്‍.
മടിക്കുത്തില്‍ പിടിമുറുക്കിയ സദാചാരികള്‍ 
കിളുന്നു മാംസം തേടിയെത്തിയ പേയ്നായ്ക്കള്‍ 
സാക്ഷി മൊഴിയാന്‍ വാക്കു പോരാ,
തെരുവിനിപ്പോള്‍ മൌനനോമ്പ്.

അന്ധനായൊരു ദൃക്സാക്ഷി,
വെന്തകണ്ണിന്‍ നൊമ്പരങ്ങള്‍
മണ്ണിലാഴും കുരുതിരക്തം
നിരനിരയായ് വാള്‍ത്തലപ്പിന്‍ തിളക്കങ്ങള്‍
പകച്ചൂരുകള്‍ പുകഞ്ഞുയരും
തെരുവിലിപ്പോള്‍ തേടുന്നു മാനവത്വം.
ഭീതിചെണ്ടകള്‍ പാണ്ടിമേളം
കൈബോംബുകള്‍ വിഷുപ്പടക്കം
തോര്ച്ചയില്ലാ രോദനങ്ങള്‍
തെരുവിപ്പോള്‍ കൊടുംഭ്രാന്തന്‍.
===============================CNKumar.

Wednesday, April 18, 2012

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.
പകല്‍കാഴ്ചകളില്‍  
മനസ്സ് മുങ്ങിത്താഴുമ്പോള്‍
ചിന്തകളില്‍, 
തലസ്ഥാനത്തു നിന്നെത്തുന്ന വാര്‍ത്തകള്‍ 
നീര്‍ക്കാടയെപ്പോലെ 
മുകള്‍പ്പരപ്പില്‍ തന്നെയായിരുന്നു.   
ഇടയ്ക്കിടെ അവ ഓളപ്പാത്തികളിലൂടെ
നീന്തിയും മുങ്ങാന്കുഴിയിട്ടും 
ചഞ്ചലപ്പെടുത്തുന്നു .
വാര്‍ത്തകള്‍ക്കിപ്പോള്‍
ഓന്തിന്റെ വ്യക്തിത്വം 
അവ പുറപ്പെടുന്ന നിറവും 
എത്തിച്ചേരുന്ന നിറവും
മോരും മുതിരയുംപോലെ.  
ചുവപ്പുകോട്ടയില്‍ പതാക ഉയരുന്നു
വെടിയൊച്ച കേട്ടത് അതിര്‍ത്തിയില്‍.
ബ്യൂഗിള്‍ മുഴങ്ങിയത് വംഗദേശത്തു
ഡ്രം മുഴങ്ങുന്നത്,
ആദിവാസി വനിതയുടെ നെഞ്ചിലും.
വിശിഷ്ടസേവനപതക്കങ്ങള്‍
താലത്തില്‍ യോഹന്നാന്റെ തലപോലെ
എന്തൊക്കെയോ പിറുപിറുക്കുന്നു.
ഒന്നാം പതക്കം:- ഞാന്‍ അതിര്‍ത്തിയില്‍
രാജ്യത്തിന്‌ വേണ്ടി പൊരുതി മരിച്ച ജവാന്റെ
വിധവയുടെ കണ്ണീര്‍ തുടയ്ക്കാന്‍ പോകുന്നു.
രണ്ടാം പതക്കം:-  ഞാന്‍ ഭാവിതലമുറയെ
വാര്‍ത്തെടുക്കാന്‍ പണിപ്പെടുന്ന
അദ്ധ്യാപകന് കൂട്ട് പോകുന്നു.
മൂന്നാം പതക്കം(തെല്ലഹന്കാരത്തോടെ):- ഞാന്‍
കല്ലുകള്‍ക്ക് ഗര്ഭോത്പ്പാദനശേഷിയുണ്ടോയെന്നു  
പരീക്ഷിയ്ക്കുന്ന പോലീസ്സ് മേധാവിയോടൊപ്പം.
അകലെ മരക്കൊമ്പിലിരുന്ന ബലിക്കാക്ക
നെറ്റിചുളിച്ചു നീട്ടിത്തുപ്പി....ത്ഫൂ ...
കൊല്‍ക്കത്തയിപ്പോള്‍  കൊലക്കളമാണ്.
ജയിലറകള്‍ നിറയ്ക്കാനുള്ള വാറോല
നീട്ടും കഴിഞ്ഞുള്ള യാത്രയിലാണ്.
ഛ‍ത്തീസ്ഗഡിലെ ജയില്‍ മുറി
കറുത്തു മെല്ലിച്ചൊരു സ്ത്രീരൂപം
നിലത്തു കിടന്നു ഞരങ്ങുന്നു.
ഗിനിപ്പന്നികള്‍ ബലി മൃഗങ്ങളാണ്
ഇടവേളയില്ലാതെ വേട്ടയാടപ്പെട്ടവള്‍
ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി.
കരിമ്പൂച്ചകള്‍ കാവലിരിയ്ക്കുന്ന
ഭരണപ്പുരകള്‍  പൊളിച്ചടുക്കുന്ന സുനാമി
ഏതുകണ്ണില്‍ നിന്നാണ് പുറപ്പെടുന്നത്?
വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല.
ഒരിടവേളയ്ക്ക ശേഷം തുടരും .
 ============================== CNKumar.

Friday, April 13, 2012

കാത്തിരിപ്പുപുരയിലെ വിശേഷങ്ങള്‍


കാത്തിരിപ്പുപുരയിലെ വിശേഷങ്ങള്‍


വാച്ചിലെ സൂചികള്‍
തിരിയുന്നതും നോക്കി
ബസ് കാത്തിരിയ്ക്കുമ്പോള്‍,
പിന്നില്‍ സുഖസുഷുപ്തിയില്‍
ഒരമ്മയും കുഞ്ഞും.

പറവകള്‍ കൂടുവിട്ടു
കൂട്ടമായിപ്പോകുന്നത്
ഉദയസൂര്യന്റെ
മഞ്ഞവെളിച്ചത്തില്‍
കറുത്ത ചായത്താല്‍ വരച്ചപോലെ.

കാത്തിരിപ്പുപുരയുടെ
പൊളിഞ്ഞ പലകയില്‍
നിറം മങ്ങിയ പോസ്റര്‍
വരാന്‍ പോകുന്ന
നല്ലനാളെയെ വിളംബരം ചെയ്യുന്നു.
എന്നിട്ടും മുഷിഞ്ഞു നാറിയ
തുണിയില്‍ സ്വപ്നം കണ്ടുറങ്ങുന്ന
രണ്ടു ജന്മങ്ങള്‍
ഈ പുലര്‍വേള അറിയാത്തതോ?
സമദൂരവും ബഹുദൂരവും
പാലിയ്ക്കുന്ന കസേരകളില്‍
അടയിരിയ്ക്കുന്ന
ഭരണഭൂതങ്ങളെ
അറിയുന്നതിനാലോ?

ബസ്‌ ഇനിയും വൈകുന്നതെന്തേ?
വൈകിയെത്തുന്ന വണ്ടി
നിഷേധിയ്ക്കുന്നത്
സമയബോധത്തെയും
ലക്‌ഷ്യത്തിലെയ്ക്കുള്ള 
പ്രയാണത്തെയുമല്ലേ?

പാതയില്‍,
ലക്‌ഷ്യബോധമില്ലാത്ത
ചാവാലിപ്പട്ടികള്‍
തലങ്ങും വിലങ്ങും പോകുന്നു.
മുത്തശ്ശിക്കഥകളില്‍ 
കേട്ടറിഞ്ഞ രാജവീഥികള്‍
എന്റെ ഓര്‍മ്മകിളില്‍  നിന്നും
ചിറകടിച്ചുയര്‍ന്നു.
ആ വെണ്ണക്കല്‍ പാകിയ പാതയില്‍
കുട്ടികള്‍ ആര്‍ത്തു തിമിര്‍ക്കുന്നതും
ആഹ്ലാദഭരിതരായ ജനതതി
തെളിഞ്ഞ കണ്ണുകളും
നിറഞ്ഞ മനസുമായി
പലായനം ചെയ്യുന്നതും
ബാല്യ സ്വപ്നങ്ങളില്‍
രേഖപ്പെടുത്തിയിരുന്നു.

ബസ്‌ ഇപ്പോഴും വന്നെത്തിയില്ല,
അതിലെ ജീവനക്കാര്‍
ഇപ്പോഴും ഉറക്കത്തിലായിരിയ്ക്കും
അല്ലായെങ്കില്‍ ലഹരിച്ചടവില്‍
വഴിമാറിപ്പോയതാകാം.
എത്രപേരായിരിയ്ക്കും എന്നെപ്പോലെ
കത്തിരിയ്ക്കുന്നുണ്ടാവുക?

ഈ കാത്തിരിപ്പുപുരയ്ക്ക്
ബസ്‌ കാത്തിരുന്നവരുടെ
ഒട്ടേറെക്കഥകള്‍ പറയാനുണ്ടാകാം.
അതുകൊണ്ടാണല്ലോ
അതിന്റെ മോന്തായമിത്ര വളഞ്ഞത്.
കാത്തിരുന്നവരുടെ മെയ്മെഴുക്കു
പുരണ്ട പലകയില്‍ തെളിയുന്നത്
അവരുടെ നിശ്വാസ ചിത്രങ്ങള്‍.

ബസ്‌ ഇനിയെപ്പോഴാണ്‌ വരുന്നത്?
അതുവരെ ഞാനീ
കാത്തിരിപ്പുപുരയില്‍ ..........
================================= CNKumar.


kaliveedu



  

Thursday, March 22, 2012

പൂച്ചകളുടെ പൊതുസ്വഭാവം.


പൂച്ചകളുടെ പൊതുസ്വഭാവം.


കണ്ണടച്ചിരിയ്ക്കുന്നത്
പൂച്ചകളുടെ പൊതുസ്വഭാവമാണ്.
അതാണ്‌ നീയും ചെയ്യുന്നത്.
അല്ലെങ്കില്‍
നിന്റെ  മുന്നിലേയ്ക്ക് നീണ്ടു വന്ന 
എന്റെ  കൈ നീ കാണില്ലേ

മുങ്ങിത്താഴുമ്പോഴുള്ള
അഭയത്തുരുത്തു നിഷേധിച്ച
ജാള്യത മറയ്ക്കാന്‍
നീയണിഞ്ഞ  കറുത്തകണ്ണട
മനസിലേയ്ക്കും വേണ്ടിവരും,
ഇരകണ്ട  പൂച്ചയെപ്പോലെ
തപസ്സു ചെയ്യുന്നത് 
എന്റെ  മാംസം സ്വപ്നം കണ്ടു.

കാലംതെറ്റി പൂത്ത കൊന്നകള്‍
ബാല്യജാലകം തുറക്കുന്നത്
നാം കൈകോര്‍ത്തു നടന്ന
നാട്ടുവഴിയിലെയ്ക്കും
പെരുവഴിയോരത്തെ
നാട്ടുമാഞ്ചോട്ടിലേയ്ക്കും.

നമ്മള്‍ പങ്കുവച്ച പൊതിച്ചോറിന്റെ കഥ
പള്ളിക്കൂടത്തിലെ  പഴഞ്ചന്‍ ബഞ്ച്
ഇന്നാളു കണ്ടപ്പോഴും പറഞ്ഞു.
വഴിയ്ക്ക് കുറുകെ ചാടിയപൂച്ച
ഇപ്പോള്‍ ജീവിതത്തിനു കുറുകെ 
ചാടിത്തിമിര്‍ക്കുകയാണ്.

കല്ലുസ്ലേറ്റില്‍ രണ്ടു പൂജ്യം കൊണ്ട് 
നാം വരച്ചപൂച്ചയിന്നു
പൂജ്യം മാത്രം ശേഷിപ്പിച്ചു
വലിച്ചെറിഞ്ഞ ജീവിതങ്ങളാണ്
 വഴിയോരക്കുടിലുകളില്‍   
നിരങ്ങിയൊടുങ്ങുന്നത്

പൂച്ചയിപ്പോള്‍ നായകനോ
പ്രതിനായകനോ ?
പ്രതികളാകാന്‍ ആളുള്ളപ്പോള്‍
പൂച്ചകള്‍ സപ്രമഞ്ചം വിട്ടു
താഴേയ്ക്കിറങ്ങില്ലല്ലോ.
അങ്ങനെയാണ്
ജനാധിപത്യം ജന്മംകൊണ്ടത്‌.
=============================CNKumar.