Friday, January 31, 2020

ഹാജർ ബുക്കിൽനിന്നും മാഞ്ഞുപോകുന്ന പേരുകൾ

ഹാജർ ബുക്കിൽനിന്നും മാഞ്ഞുപോകുന്ന പേരുകൾ 

കുഞ്ഞാത്തുമ്മ
വയസെമ്പത്,
ഏഴാംതരം തുല്യതാക്ലാസിനു
പഠിയ്ക്കുന്നു.
കൊച്ചുമക്കളെല്ലാം
വല്യ പഠിപ്പുകാരായപ്പോ
വയസ്സാൻകാലത്തുണ്ടായ പൂതി.
നല്ലകാലത്തു
കഷ്ടപ്പാടും ദുരിതവു-
മായേനെക്കൊണ്ട്
നാലക്ഷരംപഠിച്ചു
കണ്ണുതെളിയാൻ പറ്റീല്ല.
ബാപ്പാ കൊച്ചിലെ
ഖബറിലേയ്ക്ക് പോയതാണേ.

ഇപ്പോ,
മക്കളൊക്കെ പട്ടിണീം
പരിവട്ടോമായൊക്കെ
പടവെട്ടിയൊരു നെലേലൊക്കെ
എത്തിപ്പറ്റിയേ, ഓരു
പറക്കമുറ്റണേമുന്നേ
വീടൻ മൊഴിചൊല്ലിപ്പോയതാണേ.
പിന്നെ പെടാപ്പാടു തന്നെ
എന്നാലും ഇപ്പമിച്ചിരി
നെലേം വെലേമൊക്കെ
വന്നിട്ടൊണ്ടേ.

കുഞ്ഞാത്തുമ്മ,
പതിവുപോലെ കുളിച്ചൊരുങ്ങി
കസവുമുണ്ടും തട്ടോമൊക്കെയിട്ട്
പഠിയ്ക്കാനെറങ്ങീതാ.
അവടെ പഴേ കൂട്ടക്കാരികള്
കൊച്ചിക്കമൂപ്പത്തീം
കുഞ്ഞയിഷൂമൊക്കെ വരും.
പഠിപ്പും കൊച്ചുവർത്താനോ-
മൊക്കെയായിട്ടു
പകലങ്ങുപോകുവേ.
കൊച്ചിക്ക മൂപ്പത്തീടെ
വീടൻ കണ്ണൻപണിക്കൻ
ഒത്ത കൃഷിക്കാരനാണേ,
ആയകാലത്തു
കുഞ്ഞാത്തുമ്മാടെ വീട്ടിലെ
കൊത്തും കെളയുമൊക്കെ
അങ്ങേര് തന്നാരുന്നേ.
കൊച്ചിക്കമുപ്പത്തീടെ
നല്ലപ്രായത്തി അങ്ങേരേം
വസൂരിയങ്ങു കൊണ്ടുപോയേ.
അക്കാലത്തു തൊടങ്ങിയ കൂട്ടാ
ഇന്നേവരേം പിരിഞ്ഞിട്ടില്ലാ.
ഓരുടേം മക്കളൊക്കെ വല്യനെലേലാ.
പറഞ്ഞു വന്നങ്ങു കാടുകേറി

കുഞ്ഞാത്തുമ്മ
ഇച്ചിരി കൂനൊണ്ടേലും
വടിയൊന്നുംകൂടാതെ നടക്കും.
വഴിയേപോന്നോരോടൊക്കെ
വാർത്താനമ്പറയും.
കുട്ട്യോളൊക്കെ വേലിയ്ക്കേവന്നു
കുഞ്ഞാത്തുമോന്നു വിളിയ്ക്കുമ്പം
എന്താമക്കളേന്നു കൊഞ്ചും .
കുഞ്ഞാത്തുമ്മ ക്ലാസിലേയ്ക്ക്
നടന്നുകേറി അതോ ഓടിയോ? 
ചെന്നപാടെ മുൻബെഞ്ചിലിരുന്നു.
തട്ടത്തിന്റെ കോന്തലയെടുത്തു
വീശി വിയർപ്പാറ്റി.
കുട്ടികളൊക്കെ വരണേയുള്ളൂ.
സാക്ഷരതാ ക്ലാസ്സാണെങ്കിലും
കമ്പൂട്ടറൊക്കെയുണ്ട്.
തോമാച്ചന്റെ മോള്
സൂസന്നയാ ടീച്ചറ്.

സ്വല്പം കഴിഞ്ഞപ്പം
ഓരോരുത്തരായി
വരാൻതൊടങ്ങി.
അന്ന് കൊച്ചിക്കമുപ്പത്തി
എന്താന്നോ വരാത്തെ?
കുഞ്ഞാത്തുമ്മയ്ക്കു
വല്ലാത്തൊരാശങ്ക.

സൂസന്ന വന്നു
കമ്പൂട്ടറ് തൊറന്നു
പേരുവിളിയ്ക്കാൻ തൊടങ്ങി,
വിളിച്ചുവിളിച്ചുവന്നപ്പം
കൊച്ചിക്കാമുപ്പത്തീടേം കുഞ്ഞായിഷൂന്റേം
കുഞ്ഞാത്തമ്മാടേം പെരുവിളിച്ചില്ല.

സൂസന്നക്കൊച്ചേ,
ഞാടെ പേരെന്താ വിളിയ്ക്കാത്തേ?
പരിഭവത്തിൽ കുഞ്ഞാത്തുമ്മ .

സൂസന്നേം അപ്പഴാ അതുനോക്കിയേ
പറഞ്ഞപോലെ ചെലപേരുകൾ
ഇതീക്കാണുന്നില്ലല്ലോ !!!
സൂസന്ന നോക്കിനിയ്ക്കേ
ടീച്ചറുടെ സ്ഥാനത്തും
പുതിയ പേരുവന്നു.

നോക്കി നോക്കി നിൽക്കേ
ഒരു പട്ടാളവണ്ടിയവരുടെ
വാതുക്കലിരമ്പികിതച്ചുനിന്നു.
രണ്ടൂന്നു പട്ടാളക്കാർ
ക്ളാസിലേക്ക് തള്ളിക്കേറി
പേരുവിളിത്തവരെയൊക്കെ
വലിച്ചെടുത്തു വണ്ടീലിട്ടു
കൂട്ടത്തിൽ സൂസന്നേം.

കുഞ്ഞാത്തുമ്മ നോക്കുമ്പം
കൊച്ചിക്ക മുപ്പത്തി
മുട്ടുകാലിമ്മേത്തലവച്ചു
വണ്ടീടെ മൂലേലിരിയ്ക്കുന്നു.

എങ്ങോട്ടാ സാറമ്മാരേ
ഞാളെക്കൊണ്ടുപോണെ?

അതേ, നിങ്ങളെക്കെ പരദേശികളാ,
പരദേശികളെ ഇടുന്ന
ക്യാമ്പിലോട്ടു പോകുവാ ..

എനിയ്ക്കു സങ്കടവന്നേ
കുഞ്ഞാത്തുമ്മേം
കൊച്ചിക്കമുപ്പത്തീം
എല്ലാരുമെന്റെ നാട്ടുകാരാണേ.
ഞാൻ കാണുമ്പത്തൊട്ടു
അവരെക്കാണുന്നതാണേ.
ഈ വയസു കാലത്തു
എന്തൊക്കെപ്പാടുപെടണം
എന്നുനെലോളിക്കുമ്പം
ആ ആപ്പീസറു ലാത്തികൊണ്ട്
എന്റെ തലമണ്ടയ്ക്കൊറ്റയടി ....

കണ്ണുതൊറന്നു
പൊറത്തെറങ്ങി
കുഞ്ഞാത്തുമ്മേടെ
വീട്ടിലേയ്ക്കു നോക്കുമ്പം
ആളുകള് കൂടിനിക്കുന്ന്

കുഞ്ഞാത്തുമ്മ പോയി
ആരോപറഞ്ഞു.
എനിയ്ക്കാശ്വാസം
സ്വന്തംനാട്ടില്
പരദേശിയാകാതെ
അവര് മരിച്ചല്ലോ ...

ഇപ്പൊളും
ഒര് സംശയോംകൂടിയൊണ്ട് 
കൊച്ചിക്കമുപ്പത്തീടേം
കുഞ്ഞായിഷൂന്റേം
വീടേതാ ...?
=================== CNKumar.

Friday, January 17, 2020

പൗരത്വം

പൗരത്വം
പൗരത്വരജിസ്ട്രാരുടെ മുന്നിൽ
രണ്ടു അപേക്ഷകൾ വന്നു
ഒന്നു ഗാന്ധിജിയുടേതും
മറ്റേതു ഗോഡ്സേയുടേയും
ഗോഡ്സേയ്ക്ക് പൗരത്വം കിട്ടി
കൊല്ലപ്പെടാനുള്ളയാൾക്ക്
പൗരത്വം വേണ്ടെന്നു കുറുപ്പെഴുതി
രജിസ്ട്രാർ പുസ്തകം അടച്ചു
മതേതരക്കണ്ണട വച്ചു.