Tuesday, September 21, 2021

ഓക്കാനം ഒരു രോഗമാണ്

 ഓക്കാനം ഒരു രോഗമാണ് 


മസാക്കാകിഡ്സിൻ്റെ 

ചടുലനൃത്തച്ചുവടുകൾ കണ്ടിട്ട്

മൂക്കത്തു വിരലുവച്ചുപറയുന്നു

പിള്ളാർക്ക് ഒട്ടും കോസ്റ്റ്യൂം സെൻസില്ല.

നാം നമ്മുടെ കുട്ടികൾക്ക്

നൃത്തം ചെയ്യാൻ പളപളത്ത

ഉടയാടകൾ അണിയിച്ചൊരുക്കുന്നതു 

കണ്ടു പഠിക്കണം അവുത്തുങ്ങൾ.


ചത്തപശുവിൻ്റെ തോലുരിച്ചു

അന്നത്തിനു വഴി തേടുന്നവരെ നോക്കൂ

മെനകെട്ടവർഗ്ഗം തന്നെ

ഒരു വൃത്തിയും വെടിപ്പുമില്ല

ഓക്കാനം വന്നിട്ടു വയ്യ

ഇവർക്ക് വൃത്തിയായി നടന്നു കൂടേ

ഈ വൃത്തികെട്ട പണി ചെയ്തു വേണോ 

കുടുംബം നയിക്കാൻ.


ഓടയിലൂടെ ഒഴുകി വരുന്ന

ചീഞ്ഞ പഴങ്ങൾ പെറുക്കി തിന്നുന്ന

തെണ്ടിപ്പിള്ളാരെ നോക്കൂ

നാണമില്ലേ ഇവറ്റകൾക്ക്

തന്തക്കും തള്ളയ്ക്കും ഇത്തിരിയെങ്കിലും

ഉത്തരവാദിത്തം വേണ്ട

കുളിയുo നനയുമില്ലാത്ത കൂട്ടങ്ങൾ

നമ്മുടെ കുട്ടികളെ ഇങ്ങനെയാണോ

വളത്തിക്കൊണ്ടു വരുന്നത്.


കോണകവും തലേക്കെട്ടുമായി

പാടത്തു പണി ചെയ്യുന്ന

കറുത്ത മനുഷ്യരെ നോക്കു

കോതമ്പും ചോളവും ബജ്റയുമെല്ലാം

നട്ടുണ്ടാക്കുന്ന ഇവറ്റകൾക്

നല്ലൊരു മുണ്ടുടുത്തു നടന്നൂടെ

ഞങ്ങളെ നോക്കൂ 

എത്ര വൃത്തിയായാണ്

അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.


നിങ്ങളെ നോക്കി നോക്കി നടക്കാൻ

പഠിക്കാൻ പറയാൻ നിങ്ങളാരാ?

മണ്ണിൽച്ചവിട്ടി, മഴ നനഞ്ഞു

ഇലയും പൂക്കളും നുള്ളി മണത്ത്

വെയിലു കൊണ്ടു വെട്ടി വിയർത്ത് 

പാടത്തും പണിശാലയിലും

പണിയെടുത്തു കറുത്ത്

പുഴുക്കളെപ്പോൽ മടച്ച്

വരുന്ന ഞാളേo പുള്ളാരേo

കാണുമ്പോ ങ്ങക്ക് ഓക്കാനം വരുന്നെങ്കി

നിങ്ങക്കെന്തോ വയ്യായ്കയുണ്ട്

ശടേന്ന് ആശൂത്രീ പൊക്കോളി.

===================CNKumar.

ചന്തക്കവലയിൽ

 ചന്തക്കവലയിൽ


സഹായവില സഹായവില !!

ആർക്കും വാങ്ങാo എപ്പോഴും വാങ്ങാം

അണ്ടിയും മാങ്ങയും ചക്കയും

ചക്കക്കുരുവുമല്ല.

നല്ല പെടപെടയ്ക്കുന്ന സാധനം.


കണ്ണു കാണുന്ന ഏതു കുരുടനുo

കാതു കേൾക്കുന്ന ഏതു പൊട്ടനും

കേശാദിപാദം നക്കി നാവു തേഞ്ഞവനും

കുനിഞ്ഞു കുനിഞ്ഞു

നട്ടെല്ലുവളഞ്ഞവർക്കും

ഹൃദയമില്ലാത്ത ഹൃദ്രോഹിക്കും

ഏതു നേരത്തും ഉപേക്ഷിയ്ക്കാവുന്നത്.


ഓടിയോടിച്ചാടിച്ചാടി വന്നോ

അറുപ്പം കന്തിരിക്കോ

ആട്ടിനു കൊഴയൊടിച്ചോടേയ്

മോഹവില താന്നവില

ങാ വേടിച്ചോ വേടിച്ചോ.


കണ്ണ് നല്ല ഒന്നാം തരം കണ്ണ് 

ദൈവപ്പുരയിൽ വച്ച്

കാമഭ്രന്തരെ കണ്ട് അന്ധാളിച്ച 

നാടോടി പെൺകുഞ്ഞിൻ്റെ കണ്ണ്.

നാട്ടുക്കൂട്ടം മരത്തിൽ കെട്ടിയിട്ട് അടിച്ചപ്പോൾ

ജീവൻ നിലച്ചുപോയ ദളിതൻ്റെ കണ്ണ്.

ഇറച്ചി വേവിച്ച കുറ്റത്തിന് മതഭ്രാന്തന്മാർ

വളഞ്ഞിട്ട് തല്ലിക്കൊന്നപ്പോൾ

പുറത്തേക്ക് തെറിച്ചു പോയ കണ്ണ്.

പെരുന്നാളു കൂടാൻ വീട്ടിലേക്ക്

പോയപ്പോൾ തീവണ്ടിയിൽ നിന്നു

പിടിച്ചിറക്കി അടിച്ചും വെട്ടിയുoക്കൊന്ന

കൗമാരക്കാരൻ്റെ കണ്ണ്.

ആർക്കും വാങ്ങാം എപ്പൊഴും വാങ്ങാം.

=======================CNKumar.

Saturday, September 4, 2021

ഭാരതിമുത്തിയുടെ ഭാഗം

ഭാരതിമുത്തിയുടെ ഭാഗം


മൂപ്പിളമത്തർക്കം പരിഹരിക്കാൻ

തറവാട് രണ്ടായി വെട്ടിപ്പകുത്തപ്പോൾ

കിട്ടിയതാണ് ഭാരതിമുത്തിക്ക്

ഇന്ന് കാണുന്ന പുരയിടം.


ഭാരതിമുത്തി തനിയ്ക്കു കിട്ടിയ വീട്ടിൽ

അന്നു മുതൽ ഒരു അനാഥാലയം തുറന്നു

അവിടുത്തെ അന്തേവാസികളെയെല്ലാം

സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തി.

അവരെത്തന്നെ അതിൻ്റെ ഉത്തരവാദിത്തങ്ങൾ

ഏൽപ്പിച്ച് കാരണവത്തിയുടെ സ്ഥാനത്തിരുന്നു.


മൂപ്പുമുറയനുസരിച്ച് ഓരോരുത്തരായി

അനാഥാലയത്തിൻ്റെ നേതൃത്വമേറ്റു.

ആദ്യകാലത്തെ ചുമതലക്കാർ

അവരാലാവുംവിധം നോക്കി.

കൃഷിയും മറ്റുമൊക്കെ നന്നായി ചെയ്തു

സമ്പാദ്യപ്പെട്ടി നിറയ്ക്കാൻ ശ്രമിച്ചു.

എന്നിട്ടും അന്തേവാസികൾക്ക് നന്നായി

ഭക്ഷണമോ ഉടുതുണികളോ 

കൊടുക്കാൻ കഴിഞ്ഞില്ല.


ഇപ്പോൾ രാമോരൻ കൊച്ചാട്ടനാണ്

പ്രധാന കാര്യദർശി

പതിനഞ്ചാം വയസിൽ വീടും നാടും വിട്ട്

ഭാരതി മുത്തിയോടൊപ്പം കൂടിയതാണ്

ഭരണമേറ്റതിൽ പിന്നെ

രാമോരൻ കൊച്ചാട്ടൻ ആളാകെ മാറി

പളുപളുത്ത  കുപ്പായങ്ങളിട്ടു,

ചമയക്കാരെ വച്ച് അഴകിയ രാവണനെപ്പോലെ അണിഞ്ഞൊരുങ്ങി

പ്ലിമത്ത് കാറിൽ ചുറ്റിക്കറങ്ങി

ധനികൻമാരുടെ നിശാക്ലബ്ബുകളിൽ

കുടിച്ചു കൂത്താടി

അനാഥാലയത്തിൻ്റെ സമ്പാദ്യമെല്ലാം

നശിപ്പിച്ചു നാറാണക്കല്ലു തോണ്ടി.


ഭാരതി മുത്തിയുടെ പേരിലുള്ള

എട്ടുകെട്ടും എടക്കെട്ടുമെല്ലാം

ഓരോന്നായി പൊളിച്ചു വിറ്റു

പുട്ടടിച്ചു കൊണ്ടിരിയ്ക്കുന്നു.


എന്നാലും കൊച്ചാട്ടൻ 

ചിരിച്ചു കൊണ്ടു പറയും

ഞാനെത്ര ഗംഭിരമായാണ് ഇത് നടത്തുന്നതെന്നോ !!

ഓശാനക്കാർ തല കുലുക്കി

പിന്നെ പിന്നെയെന്നു പ്രശംസിക്കും.

അവർക്കെല്ലാം കൊച്ചാട്ടൻ

വാരിക്കോരിദാനം ചെയ്യും.


ഇപ്പോൾ ഭൂമിയും ഇച്ചിരിച്ചെ

മുറിച്ചു വില്ക്കാൻ തൊടങ്ങി.

ഞങ്ങൾ കുട്ടികൾക്ക് ഇതെല്ലാം

കാണുമ്പോൾ ഉള്ളിൻ്റെയുള്ളിലൊരാന്തലാണ്

ഇനി എന്നാണ്‌ ഭാരതിമുത്തിയെ

വേറെയൊരു ശരണാലയത്തിൽ

രാമോരൻ കൊച്ചാട്ടൻ നട തള്ളുന്നത്.

ഓർക്കുമ്പം സഹിക്കാൻ വയ്യായേയെന്ന്

ഒച്ചവെച്ച് ഞങ്ങള് തൊള്ളയിടുമെപ്പഴും.

=========================CNKumar.




Tuesday, August 17, 2021

വീണ്ടുമൊരു ഡോക്യൂഫിക്ഷൻ

 വീണ്ടുമൊരു ഡോക്യൂഫിക്ഷൻ


പാർലമെൻ്റ് മന്ദിരത്തിന് 

വശത്തുള്ള റോഡിലൂടെ

ഒരൈ സി യൂ ആമ്പുലൻസ് 

നിലവിളി ശബ്ദമിട്ട്

നൂറേനൂറിൽ പാഞ്ഞ് പോകുന്നു.


കട് കട് 


പാർലമെൻറിൻ്റെ ക്ലോസപ്പ്

ആദ്യമെടുക്കു.

സെറ്റിൻ്റെ

നരച്ച നിറമൊക്കെ നമുക്ക്

എഡിറ്റു ചെയ്യാം.


ആമ്പുലൻസ് ഡ്രൈവറുടെ

വെള്ളക്കുർത്തയിൽ

ചുവന്ന റോസാപ്പൂ ആരാ കുത്തിയത്‌?

കോസ്റ്റ്യൂം ഡിസൈനറെ ഒന്നു വിളിച്ച്

അതൊന്നു മാറ്റാൻ പറഞ്ഞേ.


ക്യാമറ മിഡിൽ ഷോട്ടിൽ സെറ്റ് ചെയ്യ്.

ആമ്പുലെൻസ് അടുത്തേക്ക് വരുമ്പോൾ

സെക്കൻ്റ് ക്യാമറ ഡ്രൈവറുടെ മുഖം

ക്ലോസപ്പിൽ എടുത്തേക്കണം.


റീടേക്ക് പോകാം

വീണ്ടും ആമ്പുലൻസ് പാഞ്ഞു വരുന്നു.

സെക്കൻ്റ് ക്യാമറമാൻ പറയുന്നു

ശരിയായില്ല.


കട് കട് കട്


എന്താണ് സംഭവിച്ചത്?


ആമ്പുലൻസ് ഡ്രൈവർ പാവയെപ്പോലെ

ടർബനും താടിയും ആകെ ഒരു വശപ്പെശക്.


എയ് കോസ്റ്റ്യൂമർ, ഈ ഗെറ്റപ്പ് ഒന്നു മാറ്റ്യേ.

ശരി ശരി


ഒരു ടേക് കൂടി പോകാം.


പിന്നെയും ആമ്പുലൻസ് സൈറനിട്ടു വരുന്നു.

വെള്ളതാടിയും വെടലച്ചിരിയുമായി ഡ്രൈവർ

വാൻ നിർത്തി അയാൾ ഇറങ്ങി വന്നു

ക്യാമറാമാനോട് 

ആ മൊബൈൽ കമ്പനിയുടെ 

ഹോർഡിംഗിൽ നിന്ന് പാൻ ചെയ്ത് വേണം

വാനിലേക്ക് ക്യാമറ വരാൻ.

പറഞ്ഞതു കേട്ടോ?


ങാ. 

ഫൈനൽ ടേക്കിലേക്ക് പോകാം.

എല്ലാം ആവർത്തിക്കണം.

ക്യാമറ ആ ഹോർഡിംഗിൽ നിന്ന്

ആമ്പുലൻസിലേക്ക്,

ഡ്രൈവറിലേക്ക് 

ഓക്കെ.

കട് കട്


ഇനി,

ആമ്പുലൻസിൻ്റെ ഇൻസൈഡ് എടുക്കാം.

ബോയ്സ് ലൈറ്റപ് പ്ലീസ്.


ക്യാമറ സൂം ചെയ്ത്

 ഫ്ലൂഡ്, ഒക്സിജൻ സിലണ്ടർ ഒക്കെ

പാൻ ചെയ്ത് ഓക്സിജൻ ട്യൂബിലൂടെ

മാസ്ക്കിലെത്തി 

ആ മുഖത്തേക്ക് വൈഡ് ചെയ്യ്.

എഴുപത്തഞ്ചു വയസെത്തിയ

മുത്തശ്ശിയുടെ

മുഖത്തെ ചുളിവ്,

തലയിലെ നര,

കുഴിഞ്ഞ കണ്ണുകൾ,

തൊണ്ടയിൽ ശ്വാസമെടുക്കുന്ന ചലനം,

ഉയർന്നു താഴുന്ന നെഞ്ചിൻകൂട്,

നെഞ്ചിനു താഴെ 

ചേർത്തു പിടിച്ചിരിക്കുന്ന 

സ്വർണച്ചട്ടയുള്ള തടിച്ച പുസ്തകം,

എല്ലാ ഡീറ്റെയിൽസും എടുക്ക്.


സൗണ്ട് റെക്കോഡിസ്റ്റേ,

ആ വായിൽ നിന്നും വരുന്ന

ഭീം ഭീം ശബ്ദം വ്യക്തമായി കേൾക്കണം

പാത്തോസ് പശ്ചാത്തലം മറക്കണ്ടാ.


നിർത്ത്... 

അവിടെ ബീപ് ശബ്ദം മതി

കലി തുള്ളി ആമ്പുലൻസ് ഡ്രൈവർ,

പിന്നാലെയെത്തിയ കോസ്റ്റ്യൂമർ

ഒരു വെള്ളമുണ്ട് ആ മുത്തശ്ശിയെ

പുതപ്പിക്കുന്നു.

കട് ... 

ഓകെ.

പായ്ക്കപ്പ്...

=========================CNKumar

Saturday, July 3, 2021

രുചി

 രുചി


തക്കാളിയും

കായപ്പൊടിയും

അരച്ചുകൂട്ടും

കിറുകൃത്യം

എങ്ങനെ വച്ചാലും

നിൻ്റെ രുചി കിട്ടില്ല.

എങ്കിലുമെൻ്റെ പെണ്ണേ,

തക്കാളിരസത്തിന്

ഇത്ര രുചി കൂടാൻ

എന്താണ് ചേർക്കുന്നത്?

===============CNKumar.

Thursday, July 1, 2021

ഷോർട്ട് ഫിലിം പോലെ ചിലത്

 ഷോർട്ട് ഫിലിം പോലെ ചിലത്


സീൻ ഒന്ന്

ചരിത്രത്തിൽ നിന്നും 

ഒരു കപ്പൽ പുറപ്പെടുന്നു.


അത്

കടലിൻ്റെ വിശാലതയിൽ

ഉലഞ്ഞുലഞ്ഞ്

പടിഞ്ഞാറൻ കാറ്റിനെ

വകഞ്ഞു വകഞ്ഞങ്ങനെ

വലിയ പങ്കായക്കയ്യുകൾ കൊണ്ട്

ഓളക്കുട്ടന്മാരുടെ

തോളിൽപ്പിടിച്ച്

പായ്മരത്തുഞ്ചത്തേയ്ക്കു 

കാറ്റിനെ കയറ്റി വിട്ട്

തീർത്ഥയാത്ര പോവുകയാണ്.


ചേരമാൻ പെരുമാളിൻ്റെ

ഛായയുള്ള കപ്പിത്താൻ

തൻ്റെ കയ്യിലുള്ള ദുരദർശിനി

കണ്ണിലേക്ക് കടത്തിവയ്ക്കുന്നു.


അപ്പോൾ

കടലൊരു മരുഭൂമി പോലെ

സ്വപ്നങ്ങളുടെ വിത്തുകൾ

മുളപ്പിയ്ക്കാനാവാത്ത വിധം

അനന്തതയിലേയ്ക്കു നീളുന്നു.


ദൂരെ... ദൂരെ


മരുഭൂമിയിലെ 

പള്ളിമിനാരങ്ങൾക്കു മീതേ

പറക്കുന്ന പ്രാവുകൾ

ദൂരദർശിനിക്കുഴലിലൂടെ

കണ്ണിലേക്ക് പറന്നു കയറുന്നു.

കപ്പിത്താനും കൂട്ടരും

മരുഭൂമിയിലെ ദിവസങ്ങൾക്ക്

ധാന്യമണികൾ വിതറി

കപ്പലിൽ കിഴക്കൻ കാറ്റിനെ

കീഴടക്കാൻ പോകുന്നു.


കാറ്റിനെ തുരത്തിത്തുരത്തി

കപ്പൽ പിന്നാലെ.

കാറ്റുകയറിയൊളിച്ച

ദ്വീപുകളിലേക്ക്

കപ്പൽ അതിൻ്റെ കണ്ണുകളെ

പറത്തി വിടുന്നു.


അനന്തരം

കപ്പൽ കാണാതാവുകയും

കപ്പിത്താനും കൂട്ടരും

ദ്വീപികളിലേയ്ക്ക്

നീന്തിക്കയറുകയും ചെയ്യുന്നു.


സീൻ രണ്ട്

വർത്തമാനത്തിൽ നിന്നും

ഒരു കപ്പൽ

പടിഞ്ഞാറൻ കാറ്റിനെ

പിടിച്ചുകെട്ടാൻ യാത്രയാകുന്നു.


മാർവാടിയുടെ മുഖമുള്ളകപ്പിത്താൻ

തൻ്റെ കയ്യിലെ അധികാര ദണ്ഡുമായി

കപ്പലിൻ്റെയണിയത്തു 

കാലുവച്ചു നിൽക്കുന്നു.


കപ്പൽ

ഓളക്കുഞ്ഞുങ്ങളെ

അരിഞ്ഞരിഞ്ഞു പോകുന്നു.

ഓളങ്ങളുടെ കബന്ധങ്ങൾ കൊണ്ട് 

ദ്വീപിൻ്റെയോരത്തൊരു

തുറമുഖം തീർക്കുന്നു.


പിന്നെ

ചരിത്രത്തിൽ നിന്നും വന്ന

കപ്പിത്താൻ്റെയും

കൂട്ടരുടേയും

അവരുടെ കുഞ്ഞുമക്കളുടേയും

 കുടികിടപ്പിലേയ്ക്ക്

തിട്ടൂരങ്ങളും തീവെട്ടിയുമായി

പടയാളി സംഘങ്ങൾ

പാതിരാവിൻ്റെ

മണൽപ്പരപ്പിലൂടെ

പാഞ്ഞുകയറുന്നു.


ഇപ്പോൾ

കുടിയിറക്കപ്പെട്ട 

സന്തോഷങ്ങളുടേയും

പിഴുതെറിയപ്പെട്ട

നാട്ടു നന്മകളുടേയും 

കാനേഷുമാരി

നടക്കുകയാണ്.

കയ്യടക്കാൻ കഴിയാത്ത

ചെറുത്തു നില്പുകളുടെ 

ഒച്ചയുയരാതിരിയ്ക്കാൻ

ഉച്ചഭാഷിണികൾ

ദേശഭക്തിഗാനങ്ങൾ

പാട്ടുകയാണ്.

പാഞ്ഞുവരുന്ന പടവാളുകളെ

പരാജയപ്പെടുത്താൻ 

കഴിയാതെയൊരു കാറ്റ്

ദ്വീപിൻ്റെ ഉണർവ്വിലേയ്ക്ക്

പലായനം ചെയ്യുകയാണ്.


സീൻ മൂന്ന്

ഭാവിയിലെ ഒരു കപ്പൽ

അങ്ങ് തെക്ക്

വടക്കൻ കാറ്റു പോലും

പോകാൻ മടിയ്ക്കുന്ന

തെക്കൻ കടലിലേക്ക്

പോകാൻ തയ്യാറായിരിയ്ക്കുന്നു.


അതിൽ

വേവലാതിയിൽ വെന്ത മനസുകളും

ഇരുട്ടുവിഴുങ്ങിയ നുറുങ്ങുവെട്ടങ്ങളും

പിന്നെ...പിന്നെ

ഒച്ചയൊലിച്ചു പോയ

ഒരിയ്ക്കലും ഉദിച്ചുയരാത്ത

പ്രതീക്ഷകളും

കുത്തിനിറച്ചിരിക്കുന്നു.

=====================CNKumar.

Friday, June 25, 2021

കപ്പക്കൃഷി

 കപ്പക്കൃഷി

പെട്ടെന്ന് ഒരു നാൾ

വാഴ്ത്തപ്പെട്ട ഒരു ദിനത്തിൽ 

ഒട്ടും തെളിച്ചമില്ലാതിരുന്ന 

സൂര്യൻ്റെ മുഖത്തേക്ക് തുപ്പി

ചെളി പുരണ്ട വിരൽ ചൂണ്ടി

അയാൾ പുലഭ്യം പറഞ്ഞു കൊണ്ടേയിരുന്നു.


തോക്കുകളിലെ കവിതകളാണ്

വർത്തമാനത്തിൻ്റെ കാര്യമെന്നും

രതിയും രേതസും കവിതയിലേക്ക് പറന്നുവരുന്നുണ്ടെന്ന

കഫം പുറത്തേക്ക് തുപ്പി.


മേഘങ്ങളിൽ നിന്നും പറന്നിറങ്ങിയ

കൊറ്റികൾ അയാളുടെ പുലഭ്യങ്ങളെ

പുതുകവിതയുടെ തീനാളങ്ങളെന്ന്

വാഴ്ത്തി വാഴ്ത്തിപ്പാടി.


ഇപ്പോൾ അയാൾ 

സ്വന്തം കവിതകളാണ് 

ഭൂലോക കവിതയെന്ന് തള്ളുന്ന

വായ്നാറ്റം പുറത്തേക്ക്

പറത്തി വിടുന്നു.


അയാൾക്ക് എംജിയാറിനെ

അറിയാമെന്നും രണ്ടു പേരും

ഒരുമിച്ചു ചായ കുടിച്ചുവെന്നും

രണ്ടാളും വാതുവെച്ചു

വാണം വിട്ടുവെന്നും 

പറഞ്ഞു കൊണ്ടേയിരിക്കുന്നു.


ഒരു സായാഹ്നത്തിലെ

കവലപ്രസംഗത്തിൽ

കവിതയെക്കുറിച്ചുള്ള

പുഷ്പുൾ ട്രെയിൻ

കപ്പത്തോട്ടത്തിലേക്ക് 

പാഞ്ഞുകയറി.

കപ്പകൃഷിയുടെ 

വർത്തമാനങ്ങൾകൊണ്ട്

പുറത്തേക്ക പറന്ന 

വാറ്റുചാരായത്തിൻ്റെ

നാറ്റത്തിൽ ഊരുഭംഗം വന്ന

മൂങ്ങകൾ നാടുവിട്ടു

പൊയ്ക്കൊണ്ടേയിരുന്നു.

========================CNKumar.

Tuesday, March 2, 2021

ഭഗവതിപുരം സ്റ്റേഷനിലെ പാണ്ടി ദുരൈ

 ഭഗവതിപുരം സ്റ്റേഷനിലെ പാണ്ടി ദുരൈ 

-.............. .........................................................


ചെങ്കോട്ടയിൽ നിന്നും 

നിത്യവും കിതച്ചെത്തുന്ന 

മീറ്റർഗേജു തീവണ്ടിയുടെ 

ആദ്യ ബോഗിയിൽ വെളുപ്പാൻകാലത്ത്

പച്ചക്കറികൾ നിറച്ച കൂടകളും 

പഴഞ്ചാക്കുകളും വലിച്ചു കേറ്റി

കക്കൂസിൻ്റെ മൂലക്ക് ചാരി

തോളിലെ തോർത്തുമുണ്ട് 

വായുവിൽ ചുഴറ്റി നിൽക്കുന്ന

പാണ്ടിദുരയെ കണ്ടാൽ

വടക്കൻപാട്ടിലെ ആരോമൽച്ചേകവർ

അങ്കത്തിനു പുറപ്പെടുമ്പോലുണ്ട്. 


എഞ്ചിൻ ഭഗവതിപുരം സ്റ്റേഷൻ്റെ

പ്ലാറ്റുഫോമിൽ കയറുമ്പോഴേ

പാണ്ടി ദുരൈ ഓടിക്കിതച്ചെത്തുന്നതും

പച്ചക്കറിക്കൂടയും ചാക്കും

റാക്കിനരികിലേക്ക് നീക്കിവയ്ക്കുന്നതും

ക്യാബിനിലിരുന്നെനിക്കു 

പതിവായി കാണാം.


ദുരെയെപ്പോൽ അനേകംപേർ 

ഭഗവതിപുരത്തു നിന്നും

കൊല്ലം ഷട്ടിലിൽ നിത്യവും കയറുo.

കുട്ടയും വട്ടിയും ചാക്കും നിറയെ

പച്ചക്കറികൾ, നെല്ലിക്കാ, നാരങ്ങ

ചുരുട്ടി കെട്ടിയ വാഴയില

എല്ലാമുണ്ടാകും.

ആര്യങ്കാവു മുതൽ കൊല്ലം വരെയുള്ള

സ്റ്റേഷനുകളിൽ അവകളെല്ലാം ഇറക്കും.

ഉച്ചയ്ക്കത്തെ മെയിലിൽ

എല്ലാവരേയും പോലെ 

പാണ്ടി ദുരെയും തിരിച്ചു പോകും.


മീറ്റർഗേജുമാറി

ബ്രോഡ്ഗേജാകുന്നതുവരെയുള്ള

മൂന്നരക്കൊല്ലം ദുരേയെക്കുറിച്ച്

ഒരറിവും എനിക്കില്ലായിരുന്നു.

ബ്രോഡ്ഗേജ് ആയപ്പോൾ ഞാനും 

പക്കാ ലോക്കോ പൈലറ്റായിരുന്നു.

റൂട്ടും അതു തന്നെ കിട്ടി.


ചെങ്കോട്ടയിൽ നിന്നും

കൊല്ലത്തേക്കു വരുമ്പോഴൊക്കെ

എൻ്റെ കണ്ണുകൾ ദുരെയെത്തെരയും.

കുറേ നാളുകൾ അങ്ങനെ പോയി.

ദുരെയെ ഞാൻ പതിയെ മറക്കാൻ തുടങ്ങി


ഒരുനാൾ ചാറ്റൽ മഴയുള്ള പ്രഭാതം

ഭഗവതിപുരം സ്റ്റേഷനിൽ നിന്നും

വണ്ടി നല്ല വേഗതയിൽ പോകുന്നേരം

കുറ്റിക്കാടിന്നിടയിൽ നിന്നും

കറുത്തുമെല്ലിച്ച ഒരാൾ

വണ്ടിക്കു മുന്നിലേക്കെടുത്ത് ഒറ്റച്ചാട്ടം

ബ്രേക്കിൽ കയ്യെത്തും മുമ്പ്

എഞ്ചിൻ അയ്യാളെ ഇടിച്ചു തെറിപ്പിച്ചിരുന്നു.

നാലഞ്ചു ബോഗികൾ 

കഴിഞ്ഞാണ് വണ്ടി നിന്നത്.


ഞാൻ ക്യാബിനിൽ നിന്നിറങ്ങി

അയാൾയ്ക്കരികിലേക്കു ചെന്നു.


ഓടിക്കൂടിയവരിൽ ആരോ പറഞ്ഞു

ഒടുവിൽ അയാൾക്കും ഈ ഗതി വന്നു.

കൃഷിയൊക്കെ നഷ്ടമായി

ഭൂമി ബാങ്ക്കാർ ജപ്തി ചെയ്തു

അന്നത്തെ ആത്മഹത്യയിൽ നിന്നും

കഷ്ടിച്ചു രക്ഷപ്പെട്ടത് അയാളാണത്രേ.

ഞാൻ ചോര പുരണ്ട 

ആ മുഖത്തേക്കു നോക്കി

അത് പാണ്ടി ദുരെ ആകല്ലേയെന്ന്

ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു

പക്ഷെ....

==========================CNKumar.

Saturday, January 23, 2021

വാത്മീകിയുടെ പയ്യ്

 വാത്മീകിയുടെ പയ്യ്


ചാന്ദ്ലാൽ വാത്മീകിയുടെ 

പയ്ക്കൾക്കും കെട്ട്യോൾക്കും

കുട്ട്യോൾക്കുമെല്ലാം ഒരേയൊരു

കൂരമാത്രമാണ് അന്തികൂടാൻ.


പുല്ലുമേഞ്ഞതാണെങ്കിലും 

സൂര്യചന്ദ്രന്മാർ കൂരക്കുള്ളിൽ

ഒളിഞ്ഞു നോക്കുന്നത്

അസാധാരണ സംഭവമല്ല.


കുഴമണ്ണ് തേച്ച ഭിത്തിയിൽ

കരിയും ചുണ്ണാമ്പും

വരച്ചു ചേർത്ത മങ്ങിയ ചിത്രങ്ങളിൽ

വല്ലപ്പോഴും വിരുന്നെത്തുന്ന

ചാറ്റമഴയുടെ കൈക്കുറ്റപ്പാട്.


പുറംചുവരുകൾ 

ചാണകവറളികൾ

കൊണ്ട് അലങ്കരിച്ച

ഒറ്റമുറി വീടിന് ചെറ്റ വാതിൽ

മാളങ്ങൾ പോലെ ജനാല,

തീനും കുടിയും പേറും പെറപ്പും

കാലങ്ങളായി ഇതിനുള്ളിൽ.


ചാന്ദ് ലാലും കെട്ട്യോളും

രണ്ട് കുട്ട്യോളും പട്ടിയും 

പൂച്ചകളുംപയ്ക്കളുമെല്ലാം 

ഒരു കുടുംബം പോലെ.


കൃഷിയിടത്തിലെ പണി

ചെയ്തിട്ടും ചെയ്തിട്ടും

കടപ്പെരുക്കം മാത്രം.

തടിച്ചതും കൊഴുത്തതും

തരവൻമാരും ചങ്ങാതികളും.

മാണ്ഡികളിൽ വ്യാപാര നിരോധനം

വന്നതിൽ പിന്നെ ചാന്ദ് ലാലിൻ്റെ

കൃഷിക്കും തീരുമാനമായി.


അങ്ങനെയാണ്

തരിശിട്ട ഭൂമിയിൽ

കിളിർത്തു പൊന്തിയ 

കളക്കൂട്ടങ്ങളെ തിന്നു തീർക്കാൻ

പയ്ക്കളെ വാങ്ങിയത്.

ആദ്യമൊക്കെ അവകൾ

സന്തോഷം തന്നു

പിന്നെപ്പിന്നെ ചാന്ദ്ലാലിനെപ്പോലെ,

അയാളുടെ കെട്ട്യാേളെയും

കുട്ട്യോളെയും പോലെ

അവകളും മെല്ലിച്ചു.

ജമീന്ദാറുടെ വയലിൽ

ചാന്ദ് ലാലിൻ്റെ പയ്ക്കൾ

തീണ്ടാജാതിക്കാരാണ്.

ജമീന്ദാറുടെ പയ്ക്കൾക്ക്

അയിത്തമില്ല.


ജപ്തി നോട്ടീസു പതിക്കാൻ

കോടതിയാമീൻ വന്നതിൻ്റെ

അടുത്തനാൾ ചാന്ദ്ലാൽ

പയ്ക്കളുമായി ചന്തയ്ക്കു പോയി.

കെട്ട്യോളും കുട്ട്യോളും

വേലിക്കൽ വരെ കൂട്ടുപോയി.

പിന്നെ ചാന്ദ് ലാലിനേയോ

പയ്ക്കളേയോ 

ഗ്രാമത്തിലാരും കണ്ടില്ല.


അക്കാലത്താണ് 

ഗോസേനയും

ഗോശാലകളും

ഗോമ്പുലൻസുകളും

ഗോവധ നിരോധനവും

ഉണ്ടായതും നടപ്പാക്കിയതും

വാത്മീകിയുടെ പയ്യ്

ഗോമാതാവല്ല.

വാത്മീകി ദളിതനാണ്‌.

=======================CNKumar.