Saturday, November 16, 2019
അമ്മുവിൻറെ പാവക്കുട്ടികൾ
അമ്മുവിൻറെ
പാവക്കുട്ടികൾ
അമ്മു
പൂമ്പാറ്റയെപ്പോലെ
പള്ളിക്കൂടമാകെ ഓടിനടക്കുന്നവൾ.
കല പിലെ
യെന്ന് ഒച്ച
വയ്ക്കുന്നവൾ
പഠിയ്ക്കാൻ മിടുക്കി
ടീച്ചറിന്റെ എല്ലാ
ചോദ്യങ്ങൾക്കും
കൃത്യമായി ഉത്തരം
നൽകുന്നവൾ.
കൂട്ടുകാർക്കെല്ലാം കണ്ണിലുണ്ണി.
അസംബ്ലിയ്ക്കു വരി നിൽക്കുമ്പോൾ
മിക്ക ദിവസങ്ങളിലും
കുഴഞ്ഞു വീഴാറുള്ളവൾ.
കൂട്ടുകാർ നൽകുന്ന മിട്ടായിത്തുണ്ടുകൾ
കൊതിയോടെ നൊട്ടി
നുണയുന്നവൾ.
എങ്കിലും
അമ്മുവിന് ചില
ചിട്ടകളുണ്ട്.
അച്ഛന്റെ ഉമ്മ
കിട്ടിയാലേ ഉറക്കമുണരൂ.
കുളിച്ചുവരുമ്പോൾ തനിയെ
കണ്ണെഴുതി പൊട്ടുകുത്തും.
തനിയ്ക്കും പാവക്കുട്ടികൾക്കും
അമ്മ മുടി പിന്നിക്കൊടുക്കണം.
മണ്ണെണ്ണ വിളക്കിന്റെ
കാവലിൽ
ഗൃഹപാഠം ചെയ്യുമ്പോൾ
അമ്മ തന്നെ കൂട്ടിരിയ്ക്കണം.
ചേച്ചി യെക്കെട്ടിപ്പിടിച്ചുറങ്ങണം.
ഇപ്പോൾ
കുറച്ചു നാളായി
അമ്മു
ഓടിക്കളിക്കാറില്ല,ഒച്ച
വയ്ക്കാറില്ല,
ഉച്ചച്ചോറു വാങ്ങാൻ വരിനിൽക്കാറില്ല.
പാവക്കുട്ടികൾക്കു പൊട്ടുകുത്താറില്ല.
അച്ഛനുമമ്മയും കാലത്തേ
പണിയ്ക്കു പോകുമ്പോൾ
ഉമ്മ കൊടുക്കാറില്ല.
പിന്നയോ
ഒറ്റയ്ക്കിരുന്നു കരയാറുണ്ട്
കൂട്ടുകാരോട് പിണങ്ങാറുണ്ട്
തെക്കേയതിരിൽ കുഴിച്ചിട്ട
ചേച്ചിയുടെ അടിയുടുപ്പുകൾ
കീറിയതെങ്ങനെയെന്നു ആലോചിയ്ക്കാറുണ്ട്.
രാത്രിയിൽ അച്ഛന്റെ
കൂട്ടുകാർ വരുമ്പോൾ
ഒറ്റമുറി വീടിന്റെ
ഇരുണ്ട മൂലയിൽ
ഒളിയ്ക്കാറുണ്ട്.
ഇന്ന്
ടീച്ചറും കുട്ടികളും
കറുത്ത ശീലയും കുത്തി
എങ്ങോട്ടാണ് പോകുന്നത്?
അമ്മുവിനെ ആ
കൂട്ടത്തിൽ
കാണാത്തതെന്താണ്?
ഓ; അവർ
അമ്മുവിൻറെ
ഒറ്റമുറി വീട്ടിലേക്കാണല്ലോ.
മുറ്റത്തെ മരപ്പലകയിൽ
അമ്മു വെള്ള
പുതച്ചുറങ്ങുകയാണ്.
അമ്മയ്ക്കിനി ഗൃഹപാഠം
ചെയ്യാൻ
കൂട്ടിരിയ്ക്കേണ്ട.
മുടി പിന്നി ക്കൊടുക്കണ്ടാ.
മുറ്റത്തു കിടക്കുന്ന
പാവക്കുട്ടികൾ
ആരെയാണ് തെരയുന്നത്?
ചാവടക്കിനു കുഴിവെട്ടുന്ന അച്ഛന്റെ കൂട്ടുകാരെ,
അമ്മുവിനെ തൂക്കിലേറ്റിയവരേ,
ഇപ്പോൾ, ആ കണ്ണുകൾ
എന്റെ നേർക്കും
വരികയാണല്ലോ.
=========================CNKumar .
Wednesday, January 23, 2019
ചിലവഴികളിലൂടെ നടക്കുമ്പോൾ
ചിലവഴികളിലൂടെ നടക്കുമ്പോൾ
ചാറ്റൽമഴ കഴിഞ്ഞ
പുലർകാലം
നാട്ടുവഴിയിലൂടെ
പതിവു നടത്തം.
പുലരിയ്ക്കു മ്ലാനത.
കിളികൾ
പതിവുപോലെ ചിലച്ചു പറക്കുന്നില്ല.
മരച്ചില്ലയിലൂടെ പാഞ്ഞു വന്നു
സുഖവിവരം ചോദിയ്ക്കുന്ന
അണ്ണാറക്കണ്ണൻ ഇന്ന്
അവധിയിലാകും.
നടക്കാനിറങ്ങുമ്പോൾ
അടുക്കളയിൽ നിന്നൊരു
പിൻവിളിയുണ്ടായിരുന്നു,
പുതുമണ്ണിന്റെ മണമുണ്ട്
വഴിയിൽ ഇഴജന്തുക്കൾ
കിടപ്പുണ്ടാകും
ശകുനം മുടക്കിയ മൊഴികളല്ലേ
നിലത്തു നോക്കി നടന്നേക്കാം.
നനഞ്ഞ മണ്ണിൽ എനിയ്ക്കു
മുന്നേ പോയവരുടെ കാൽപ്പാടുകൾ
പട്ടിയും പൂച്ചയുമൊക്കെ
തലങ്ങും വിലങ്ങും പോയിട്ടുണ്ട് .
കുറച്ചു മുന്നോട്ടു പോയപ്പോഴാണ്
വളരെ വ്യത്യസ്ഥമായ
രണ്ടു ജോഡി കാല്പാടുകൾ
കണ്ണിൽ കൊണ്ടത്
വിക്രമാദിത്യൻ കഥയിലെ
കാല്പാടുകൾ പോലെ
അപ്പോൾ എന്റെയുള്ളിൽ
ഞാൻ ചുമക്കുന്ന വേതാളം
പുറത്തേയ്ക്കു വന്നു.
ചെറുതും വലുതുമായ
കാലടികൾ
ചെറുത് മനോഹരവും
ലക്ഷണമൊത്തതുമാണ്.
വലുത് പരന്നതും വിണ്ടു കീറി
വിലക്ഷണമായതുമാണ്.
മുന്നോട്ടു നടക്കവേ ഞാൻ,
വിക്രമാദിത്യ കഥയിലെ
അച്ഛനും മകനുമായി.
എന്നിലെ മകന്
ചെറിയതും ഭംഗിയുള്ളതുമായ
കാല്പാടിനോട് കലശലായ പ്രേമം.
ആഴത്തിൽ പതിഞ്ഞിരുന്ന പാടിന്
ആഢ്യത്ത്വത്തിന്റെ
അധികാരഗർവ്വിന്റെ ആഴo.
അതങ്ങനെയാണല്ലോ
അല്ലെങ്കിൽ അങ്ങനെആവണമല്ലോ
പലപ്പോഴും സൗന്ദര്യമുള്ള
കാല്പാടുകൾക്ക് പിന്നാലെ
അനുയാനത്തിന് ആളുകൂടും!
എന്നിലെ അച്ഛൻ
മൗനത്തിന്റെ മറക്കുടയിൽ
വലിയ വിലക്ഷണപാദത്തെ
പിൻപറ്റി നടന്നു.
മകൻ അച്ഛനെ കുറ്റപ്പെടുത്തി
കാലഹരണപ്പെട്ട കാല്പാടുകൾ
എന്തിന്നു പിന്തുടരണം?
ജീവിക്കാൻ പഠിച്ചിട്ടില്ലാത്തവർ
ഈ കാലത്തിന്റെ ശത്രുക്കളാണ്.
അച്ഛന് മൗനം,
കാല്പാടുകളിൽ മാത്രമാണ്
കണ്ണുകൾ.
അയാൾ ആ കാല്പാടുകളിൽ
ഗവേഷണവിദ്യാർത്ഥിയുടെ
കൗതുകത്തോടെ നോക്കി.
അമർത്തിച്ചവിട്ടാതെ
പോയതിനാൽ തെളിഞ്ഞും
തെളിയാതെയും.......
അരികുപറ്റി, ആരുടേയും
കണ്ണിൽപ്പെടാതെ
തീണ്ടാപ്പാട് അകലത്തിലെന്നപോൽ
ചിലതിൽ ചോര പൊടിഞ്ഞ നനവ്....
ഇവിടെ നിന്നും
വഴി രണ്ടായിപ്പിരിയുന്നു.
ചെറിയ പാദം വലത്തേക്ക്
പോയിരിയ്ക്കുന്നത് കാണുന്നു.
അച്ഛൻ ഇടത്തേക്ക് നടന്നു
അത് അവസാനിക്കുന്നത്
വിളവെടുപ്പു കഴിഞ്ഞ
പാടങ്ങളിലാണ്.
പലയിടങ്ങളിലായി
പച്ചത്തലപ്പാവ് വച്ച
ചുവപ്പുകൂനകൾ,
നടന്നടുക്കുമ്പോൾ
ചീഞ്ഞ ഉള്ളിയുടെ രൂക്ഷഗന്ധം.
കാക്കകളും കഴുകന്മാരും
വട്ടമിട്ട് പറക്കുന്നു,
ഇര കിട്ടിയ സന്തോഷം.
ഉള്ളിക്കൂനകൾക്കിടയിൽ
വിണ്ടുകീറിയ, ചോരയുണങ്ങിയ,
രണ്ടു പാദങ്ങൾ ......
ആകാശത്തേയ്ക്കുയർത്തി
നാട്ടിയ പോലെ
മണ്ണിൽ വേരുകളാഴ്ത്തി.
ആകാശത്തേയ്ക്കുയർത്തി
നാട്ടിയ പോലെ
മണ്ണിൽ വേരുകളാഴ്ത്തി.
മകനിപ്പോഴും
വഴിതിരിയുന്ന ആ കവലയിൽ
നിൽക്കുകയാണ് .
=================== CNKumar.
Subscribe to:
Posts (Atom)