Tuesday, May 20, 2014

ഒടുക്കം



ഒടുക്കം

എവിടെവച്ചാണൊപ്പം
കൂടിയതെന്നറിയില്ല
കല്ലും മുള്ളും പാകിയ
നാട്ടുവഴിയിലുടനീളം
ഈ കറുത്തപട്ടിയൊപ്പമുണ്ട്.

നിഴലുപോലും കൂട്ടുവരാന്‍
മടിയ്ക്കുന്ന വിജനതയിലേയ്ക്ക്
നീട്ടിവരച്ച നടപ്പാത.

യാത്രയുടെയേത്കവലയില്‍ വച്ചാണ്
ഉടപ്പിറപ്പെന്നു കരുതിയവരൊക്കെയും
പടിയിറങ്ങിപ്പോയതെന്ന
മനപ്പാഠം തിരയുമ്പോള്‍
നീ മാത്രമെന്തിനാണിപ്പോഴും
കാല്‍പ്പാടുകള്‍ക്ക് പിന്നിലാണോ
വഴികാട്ടിയായി മുന്നിലാണോയെന്ന  
സന്ദേഹക്കടലിന്റെ മാലോപമയില്‍
കുരുങ്ങിപ്പോയ വര്‍ത്തമാനത്തിന്‍
സമസ്യപോലെയിപ്പോഴും കൂടെ.

ആളും ആരവങ്ങളുമൊടുങ്ങിയ
മഹാസൌധങ്ങളില്‍നിന്നും
പിറവിയില്‍ത്തന്നെ
മണ്ണിലേയ്ക്കാഴ്ത്തിയ
പീറജന്മത്തിന്‍റെ
കാഴ്ചവട്ടങ്ങളില്‍നിന്നും
ഇരുള്‍മാറാലപ്പെരുക്കത്തില്‍
കാഴ്ചയൊടുങ്ങിയ
കിനാവോരങ്ങളില്‍നിന്നും
ഓടിമറഞ്ഞവയൊക്കെ
ഓര്‍മ്മപ്പുസ്തകത്തില്‍
ഒപ്പുവയ്ക്കാന്‍ വരിനില്‍ക്കുമ്പോള്‍
ഇരുള്‍ക്കാടുകള്‍ക്കും
മൃതചിത്തങ്ങള്‍ക്കുമപ്പുറം
തെളിയാന്‍ സാദ്ധ്യതയുള്ള
വെളിച്ചത്തിന്റെ കീറ്
ഒടുവിലത്തെ അത്താണിയായി
കണ്ടെത്തുംവരേയ്ക്കും
മലിനമായ വര്‍ത്തമാനത്തിനും
തേഞ്ഞുപോയ വിവര്‍ത്തനങ്ങള്‍ക്കും
എത്താന്‍ കഴിയാത്ത ഇടങ്ങളിലേയ്ക്ക്
ഒടുക്കംവരേയും............
=======================CNKumar.


Sunday, May 11, 2014

വീടിനെ വ്യാഖ്യാനിയ്ക്കുമ്പോള്‍




വീടിനെ വ്യാഖ്യാനിയ്ക്കുമ്പോള്‍


പുറത്തു പോകുമ്പോഴൊക്കെ
എപ്പോള്‍ തിരിച്ചെത്തുമെന്ന്
ചോദിയ്ക്കാതെ തന്നെ
വഴിക്കണ്ണുമായി കാത്തിരിയ്ക്കും.

തിരിച്ചെത്തിയാല്‍ കൂടെ നടന്നു
പായാരങ്ങള്‍ ആയിരം നിരത്തും
ചിലപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍
യാത്രാതടാസം തീര്‍ക്കും, പിന്നെയവ
കണ്ണിലൂടെ തുള്ളികളായി
ഒഴുകിയിറങ്ങും
മുണ്ടിന്‍റെ കോന്തലകൊണ്ടു
കണ്ണു തുടച്ചു
അടുക്കളയുടെ പുകയുന്ന
പങ്കപ്പാടുകളിലെയ്ക്ക്
ഊളിയിട്ടു നീങ്ങും.

കറിയ്ക്കരിയുംപോഴും
പാത്രം കഴുകുമ്പോഴും
ചപ്പിലക്കിളികളെപ്പോലെ
ചിലയ്ക്കുന്നുണ്ടാകും
കുട്ടികളുടെ ഫീസ്,
പലചരക്കുകടയിലെ പറ്റ്,
പത്രക്കാരന്റെ,
പാലുകാരന്റെ,
വീട്ടുവാടക,
പട്ടിക തീരുമ്പോഴേയ്ക്കും
അത്താഴം കഴിയും.
എങ്കിലും, എന്റെ ലാവശത്തെ
ഇളംചൂടില്‍ മുഖം ചേര്‍ത്തു മയങ്ങുമ്പോള്‍
മുഖത്തു ഒരു ശാന്തത
പൂത്തു നില്‍ക്കുന്നുണ്ടാകും.

എത്ര വൈകി ഉറങ്ങിയാലും
പുലര്‍ച്ചെ നാലരയ്ക്ക് അടുക്കളയിലെ
പാത്രങ്ങള്‍ ഒച്ചയുണ്ടാക്കും.
അടുപ്പു പുകയാന്‍ തുടങ്ങും
ദിനസരികള്‍ മാറാതെ
എല്ലാം ആവര്‍ത്തിയ്ക്കും.

ഞാനും അതുപോലെ
ഒരു മാറ്റവുമില്ല.

നാട്ടില്‍ എന്ത് നടന്നാലെന്തു?
നിര്‍ഗ്ഗുണ പരബ്രഹ്മം

ഓ എന്റെയൊരു മറവി
പുലര്‍കാലസ്വപ്നം
പുറത്തു പറയരുതെന്നാ

ഈ ഏഴാംനിലയിലെ പെട്ടിവീട്
ആരെയും കാത്തിരിയ്ക്കുന്നില്ല
ആരോടും വിധേയത്വവും.........
========================CNKumar.