Thursday, March 7, 2013

പൊലിപ്പാട്ട്...


പൊലിപ്പാട്ട്...


ഒന്നാം
മലമേലുദിക്കണ ചൂര്യനെ
കണ്ടിട്ട് തന്തോഴം
വന്നെന്റെ നീലീ
കുഞ്ഞിചിരുതയും
ചീരുവും വന്നിട്ട്
മുഞ്ഞി മിനുക്കണ
ചൂര്യനെ കണ്ടോളി.

ഞാറു പറിച്ചതും
വരി നട്ടുകേറ്യതും
മുത്തി മുതുക്കീടെ
പാട്ടു പൊലിച്ചതും
നടവരമ്പത്തേന്റെ  
പെലയക്കിടാത്തന്മാര്‍
മടവീഴാതെന്നാളും
കാത്തു കെടന്നതും

വെളനെല്ലുകൊയ്തു
മെതിച്ചതും ഞാളല്ലേ
പത്തായപ്പെരയില്
കൊണ്ടോയ് നെറച്ചതും
മോന്തിയ്ക്ക് ചാളയില്‍
കല്ലരിക്കഞ്ഞിയ്ക്ക്
കാത്തുകാത്തെങ്ങടെ
ക്ടാത്തന്മാര്‍ ചാഞ്ഞതും
ഇന്നലത്തെപ്പോലെ
ഓര്‍ക്കണം നീലീ
ഓര്‍മയ്ക്ക് ചിന്തേര്
ചേര്‍ക്കണം നീലീ

കുറ്റിരുട്ടത്തൊരു
ചൂട്ടുമിന്നിച്ചന്നു
കുടിതോറുമെത്തിയ
ചൂര്യവെട്ടത്തിനെ
വെയമൂക്കന്‍
കൊത്തിയെടുത്തൊരാ
പെരുമാളെ,
നെഞ്ചില്‍ നെനയ്ക്കണം നീലീ.

നടുനീര്‍ത്തു നിക്കാനും
പതമെണ്ണി നേടാനും
നടവഴി തീണ്ടി
നെടുനെടേ പായാനും
ചേറില്‍ കൊഴഞ്ഞൊരു
ചോര പൊലിപ്പിച്ചു
അന്നുതിച്ചേ വന്നുതിച്ചേ
ആതിച്ചന്‍ പെരുമാളും.

അക്കാലമൊക്കെ
നടകേറിപ്പോയെന്റെ നീലീ
പൊയ്ക്കാലിലാണിന്നു
പൂട്ടും കിളയും 
വിത്തും വിതയും
കണ്ടം മറന്നു
കൊയ്ത്തും മെതിയും
കൊതിപെട്ടു പോയീ 

കളയെടുക്കാനിറ്റു
നേരമില്ലാ മാമലക്കണ്ടത്തില്‍
കളകേറി മുടിയുന്നു
കളവേറി മുടിയുന്നു
കാലം പൊല്ലാത്ത
കോലം വരയ്ക്കുന്നു
പൊള്ളത്തരങ്ങള്‍ക്ക്
ചൂട്ടൂ പിടിയ്ക്കുന്നു

പിണിയൊഴിയ്ക്കാനിനി
പണിയേറെവേണം
എള്ളുതിരി,കത്തുന്ന പന്തം,
കുരുതിയ്ക്ക് കുമ്പളം,
മഞ്ഞളും നൂറും
ചേര്‍ത്തരത്തവെള്ളം,
പിണിയാള്‍ക്കിരിയ്ക്കാന്‍
കുരുത്തോലപന്തല്‍,
ആടിയൊഴിയാന്‍ കളമെഴുത്ത്
പ്ലാവിറകാലെ  ഹോമകുണ്ഡം,
പറകൊട്ടിയുറയാന്‍ പാക്കനാരും.

മണ്ണിന്റെ വിണ്ണിന്റെ
പിണിയെല്ലാം പോയൊഴികാ
കണ്ണേറും നാവേറും പോയൊഴികാ

പൊലിക പൊലിക
മുപ്പത്തുമുക്കോടിദേവകളും,
പൊലിക പൊലിക
മുതുമുത്തച്ചന്‍തൊട്ടുള്ളകാരണോരും,
മണ്ണുംപൊലികയീ
വിണ്ണുംപൊലിക,
പൊലിക പൊലിക
പഞ്ചിന്തിരിയങ്ങളും
പഞ്ചപാണങ്ങളും 
പഞ്ചപൂതങ്ങളും പൊലിക,

തെളികാ തെളികാ മനംതെളികാ
മാലോകര്‍ മാലൊഴിഞ്ഞീ
മനംതെളികാ
========================CNKumar. 

https://soundcloud.com/cnkumar/polippaattu ഇവിടെ ക്ളിക്കിയാല്‍ കവിത കേള്‍ക്കാം 



1 comment:

rskurup said...

ഇനി വരാത്ത ഒരു കാലത്തെ ഇനിയൊർക്കലും തിരിച്ചുകിട്ടാത്ത ഒരു ഭാഷയിലൂറ്റെ ആവ്സ്കരിച്ച്രിക്കുന്ന ഒന്നാന്തരമൊരു കവിത