Tuesday, November 19, 2013

ശലോമോന്‍റെ ഗീതങ്ങള്‍ അഥവാ പീറകളുടെ പാട്ട്



ശലോമോന്‍റെ ഗീതങ്ങള്‍ അഥവാ പീറകളുടെ പാട്ട്


കരള്‍ നൊന്തു കേഴും ഭൂമീ  
തെരുവുബാല്യങ്ങളിലെന്നുകാണും    
ചിരിപൂത്തു നേര്‍ക്കും ഭേരി?

ചെളിവിരല്‍ വായില്‍ത്തിരുകിത്തെരുവിന്‍
മാറിലൂടോടിമറയുന്ന കുഞ്ഞേ,
ഇത് നിന്റെപേരില്‍ കുറിച്ചിട്ടൊരോര്‍മ്മനാള്‍
മനപ്പയസമുണ്ണാന്‍ വിധിച്ചിട്ടനാള്‍.

കിതച്ചു പായുന്നോരീ കാലക്കരുത്തിന്റെ
തേരൊച്ചയില്‍പ്പെട്ടു തേഞ്ഞമരുന്നോരീ
നിലവിളിത്തുണ്ടുകള്‍ കാതില്‍ പതിയാതെ
വാതില്‍ ചാരുന്നു,
വാഹനച്ചില്ലടയ്ക്കുന്നു.
ശിശുദിനപ്പാട്ടില്‍ മുഴുകി മനസിനെ
ഇരുള്‍വഴിയിലൂടെ പിടിച്ചു കടത്തുന്നു.
തെരുവിലെ കാഴ്ചകള്‍ കാണാതിരിയ്ക്കുവാന്‍ 
കണ്ണിന്റെ ഷട്ടര്‍ വലിച്ചടയ്ക്കുന്നു. 

ലോകബാല്യങ്ങള്‍ക്കാശംസ ചാര്‍ത്തി നീ  
സായാഹ്നസ്റ്റാറ്റസ് പുതുക്കി വിളമ്പുന്നു
ലൈക്കും കമെന്റുമായ് രാവറുതിയോളം
ചര്‍ച്ചിച്ചനാഥബാല്യത്തിനൊപ്പീസു ചൊല്ലുമ്പോള്‍
എഴാംനിലയില്‍ നിന്നു നീ താഴേയ്ക്കു
നിന്നിടംകണ്ണൊന്നു ചിമ്മിത്തുറക്കുക  
പിന്നാമ്പുറത്തെ ചേരിയില്‍,
പ്ലാസ്ടിക്കു കൂരയ്ക്കു കീഴില്‍
എത്ര കുഞ്ഞുങ്ങള്‍ തളര്‍ന്നു മയങ്ങുന്നു
അരവയര്‍ പോലും നിറയ്ക്കാതെ
അസ്വസ്ഥരായിത്തിരിഞ്ഞും മറിഞ്ഞും.
എന്തുനീ, ജാലക൦ കൊട്ടിയടച്ചുവോ
പാതിരാക്കാഴ്ച്ചകള്‍ സ്വാസ്ഥ്യംകെടുത്തിയോ?
പൂമെത്തയില്‍ ശാന്തമുറങ്ങുന്നൊരുണ്ണിയെ
നോക്കിനീ ഗൂഢ൦ നെടുവീര്‍പ്പുതിര്‍ത്തുവോ?

കരള്‍ നൊന്തു കേഴുംഭൂമീ
തെരുവുബാല്യങ്ങളിലെന്നുകാണും  
ചിരിപൂത്തു നേര്‍ക്കും ഭേരി?

ചാനല്‍ക്കവലയില്‍ ചര്‍ച്ചകള്‍ മൂക്കുന്നു
പക്ഷം പിടിയ്ക്കുന്നു വാഗ്ദ്ധോരണികള്‍.
ചേരിപ്പരിഷകള്‍, ഭാവിതന്‍ കൊട്ടേഷനിസ്റ്റുകള്‍,
കൂട്ടിക്കൊടുപ്പുകാര്‍, വേശ്യകള്‍,
ബിരുദങ്ങളേറെ ചാര്‍ത്തിയൊരുക്കുന്നു
പുനരധിവാസചാര്‍ട്ടു ചമയ്ക്കുന്നു.    
ഭരണയന്ത്രത്തില്‍ പതിറ്റാണ്ടുനൂര്‍ന്നിട്ടും
മോക്ഷം കിട്ടാത്ത കര്‍മ്മക്രമം
നന്നങ്ങാടിയില്‍ ഭദ്രമുറങ്ങുന്നു
വാഗ്ദാനഘോഷം വാനില്‍ നിറയുന്നു.
എല്ലാരുമെല്ലാരും കുഞ്ഞേ നിനക്കുള്ള

സ്വപ്നരാജ്യത്തിന് പണിപ്പുരയില്‍.
നീയോ, പാതവക്കത്തെ ചളിക്കുണ്ടിലിപ്പൊഴും
പ്രേതരൂപം പോല്‍, നുരയ്ക്കും പുഴുപോല്‍
കുപ്പയിലന്നം തേടുന്ന നായ്ക്കളോടൊപ്പം  
മത്സരമല്ലോ രാവും പകലും.

സ്വപ്നങ്ങളെല്ലാം നരച്ച ചിത്രങ്ങളായ്
നിഴലിച്ചുനില്‍ക്കും കണ്‍തടാകങ്ങളില്‍
ഏതക്ഷരത്തിന്റെ വാക്കു വിതയ്ക്കണം
ഇനിയേതു നാവിനാല്‍ പാട്ടു പൊലിയ്ക്കണം?
കുഞ്ഞേ നിന്നുടെ ശൂന്യമാം കണ്‍കളില്‍
ശതകോടി നക്ഷത്രപ്പൂക്കള്‍ നിറയ്ക്കുവാന്‍.


വെയിലേറ്റു നീറും ഭൂമീ
തെരുവുബാല്യങ്ങളിലെന്നുകാണും  
ചിരിപൂത്തു നേര്‍ക്കും ഭേരി?
==============================CNKumar.

ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാംhttps://soundcloud.com/cnkumar/7vz4zrzjir5l







No comments: