Monday, October 13, 2014

ഞങ്ങളിങ്ങനെയിന്നും


ഞങ്ങളിങ്ങനെയിന്നും
  
വെയിലാണ്, വേനല്‍ വിളയാട്ടമാണ്
കിനാവിന്‍റെചില്ലയില്‍ കുറുകുന്നതൊക്കെയും 
നൊമ്പരത്തിന്‍ പ്രാക്കളാണ്,
കരിഞ്ഞപൂവാടിതന്‍ ഗതകാല ചന്തംവിളമ്പിടും  
പരിഭവച്ചിന്തുകളാണ്   
ഒക്കെയുമോര്‍ത്തിരിയ്ക്കുകയാണ്

കാറ്റാണ്, വീശിയടിയ്ക്കും  
കടല്‍ത്തിരപ്പാടിലടിപെട്ടുഴറും
കടലാസുവഞ്ചികളാണ്.
കാടാണ്, വിണ്‍വീഥിയൊക്കെയും  
പെയ്തുതിമിര്‍ക്കാന്‍ നിരയായ്നിരക്കും
കരിമുകില്‍ക്കാടുകളാണ്.
പാടിയപാട്ടുകളെല്ലാമെനിയ്ക്കുള്ള
യോര്‍മ്മക്കുറിപ്പുകളാണ്,
നിന്നെഞാനറിയുകയാണ്.

കയ്യേറ്റമാണ്, കരിയിലച്ചപ്പില്‍
ഉരഗങ്ങളിണചേരുമിടവഴിയൊക്കെയും
ലഹരിപതയുന്ന കണ്ണുകളാണ്.
തെരയുകയാണ്, ഓര്‍മ്മയിലിപ്പോഴും 
കുന്നിക്കുരുമണി കൂട്ടുന്ന കയ്യുകള്‍
തൊടിയിലെത്തുമ്പികള്‍ കിന്നാരമോതിടും കണ്ണുകള്‍
കരിവളചില്ലു ഞെരിയുന്ന ചെത്തങ്ങള്‍,
ചിന്തയില്‍ ചാട്ടുളിയായി വന്നെത്തും
ഞരക്കങ്ങള്‍ കാഴ്ചകള്‍, തീവണ്ടിയൊച്ചകള്‍,
ഒക്കെയും ചോരച്ചവാര്‍ത്തകള്‍.

പുഴയാണ്, ഓരോമുറിയും
കണ്ണീരുറവ നിറയു൦ കിണറാണ്,
പകുതിയില്‍ നിര്‍ത്തിയ യാത്രകളാണ്.
ജയിലാണ്, ഏകാന്തവാസം
വിധിച്ചവര്‍ക്കെയുമുത്സവമാണ്
ഇരയും പ്രതിയുമൊരുപോലെയാണ്.
ഇരുള്‍വീണ വഴികളില്‍ പതിയിരിയ്ക്കുന്നുണ്ട്
പളപളാ മിന്നുന്ന വാളിന്‍വായ്ത്താരികള്‍,
അതിലൊന്നെനിയ്ക്കുള്ളതാണ്.

നിരയാണ്, എണ്ണുവാനാകാതെ
വിധവകള്‍,കുഞ്ഞുമുഖങ്ങളമ്മമാര്‍,
ഇനിയും ലാളിച്ചുകൊതിയടങ്ങാതെയൊടുങ്ങിയോര്‍
ദുരയാണ്, ഇസങ്ങള്‍ക്കുപിന്നില്‍
തിരയൊടുങ്ങാക്കടല്‍ക്കഴുകന്റെ കണ്ണാണ്,
ചതിക്കുഴികളേറെ നിറഞ്ഞൊരു നടവഴിയാണ്
ജീവന്റെനാണയ൦ പന്തയപ്പണമാണ്   
കരുക്കളന്യോന്യം വെട്ടിമരിയ്ക്കു൦ ചതുരംഗമാണ്‌  
ഒക്കെയും നേര്ച്ചക്കുരുതികളാണ്.

മുറിവാണ്, വാര്‍ത്തകള്‍ക്കപ്പുറം  
കണ്ണില്‍ പെരുകുന്ന ചോരതന്‍ നനവാണ്
ചിതവിട്ടുയരുന്ന പുകയാണ്,
മാംസം കരിയുന്ന ചൂരാണ്,
കണ്ണില്‍ കൊടുംപകയൂട്ടി വളര്‍ത്തുന്ന രാവാണ്.
മത്സരിച്ചങ്കം കുറിയ്ക്കു൦ യുവാക്കളില്‍
സ്വച്ഛത നിറയ്ക്കാത്താതെന്തു നീ
മച്ചിലുറക്കം നടിയ്ക്കും വരേണ്യതേ?
ചുട്ടുപഴുത്തൊരീ മണ്ണില്‍ ചവിട്ടി
പൊട്ടിത്തകര്‍ന്നൊരീ നെഞ്ചകംതൊട്ടു
ഒച്ചനിലയ്ക്കാത്ത വരിശകള്‍ ചാര്‍ത്താന്‍
കവിതക്കുരുന്നുകള്‍ കുഞ്ഞാറ്റകള്‍
വന്നെത്തിടുന്നൊരു ദേശമേതു?
കൂടോരുക്കുന്നൊരു ചില്ലയേത്?

വെയിലാണ്, വേനല്‍ വിളയാട്ടമാണ്
കരിയാതെയിപ്പോഴും നില്‍പ്പാണ്
പാതയിറമ്പിലായ് കാട്ടുതകരകള്‍,
കാഴ്ച്ചപ്പരിധിയിലെത്താതെ പോയവര്‍
കാനേഷുമാരിതന്‍ പുള്ളിതൊടാത്തവര്‍
കള്ളികള്‍ക്കപ്പുറം തോണ്ടിയെറിഞ്ഞവര്‍
തീപടരുന്ന പ്രതീക്ഷകള്‍, പ്രജ്ഞവിട്ടെത്തുന്ന
ചോദ്യങ്ങള്‍ക്കുത്തരം നേടുന്നനാളുണ്ട്,
നേരു കിളിര്‍ക്കുന്ന നേരമുണ്ട്,
നാവുകളൊരു നൂറു ശാഖനീട്ടും
ചൂഴ്ന്നെടുത്തൊരാകണ്ണുകള്‍ സൂര്യപ്രഭനേടും
കബന്ധങ്ങളൊക്കെയും  പടയണിചേരും              
ഒക്കെയും ഓര്‍മയിലുണ്ടെന്നതോര്‍ക്കണം. 
======================================CNKumar.

2 comments:

ബൈജു മണിയങ്കാല said...

പുഴയാണ്, ഓരോമുറിയും
കണ്ണീരുറവ നിറയു൦ കിണറാണ്,
പകുതിയില്‍ നിര്‍ത്തിയ യാത്രകളാണ്.
ജയിലാണ്, ഏകാന്തവാസം
വിധിച്ചവര്‍ക്കെയുമുത്സവമാണ് വളരെ മനോഹരം ഓരോ വരിയും

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓരോ വരിയിലും നിറയുന്ന ആത്മരോഷം .കവിത ഇഷ്ടായി നന്ദേട്ടാ