Sunday, February 12, 2017

ബഞ്ചമിൻ ഫ്രാങ്ക്ലോ ഇനി മരിച്ചവരുടെ കൂട്ടത്തിൽ

ബഞ്ചമിൻ ഫ്രാങ്ക്ലോ ഇനി  മരിച്ചവരുടെ കൂട്ടത്തിൽ

ബഞ്ചമിൻ ഫ്രാങ്ക്ലോ,
കൊല്ലപ്പെടുകയോ അല്ലെങ്കിൽ
ആത്മഹത്യ ചെയ്യുകയോ
ആണെന്നാണ്
ഇതുവരെ എല്ലാവരും
കരുതിയിരുന്നത്

തലേന്നാൾ വൈകിട്ട്
ചന്തക്കവലയിൽ വരുന്നതും
എല്ലാവരുമായി
വേണ്ടുവോളം മിണ്ടുന്നതും
എല്ലാവരേയും പോലെ
ഞാനും കണ്ടിരുന്നു.

മക്കൾക്ക് കുഞ്ഞുടുപ്പോ
അവലോസുണ്ടയോ
കെട്ട്യോൾക്ക്
കണ്മഷിയോ വാങ്ങിയതായി
ആരും സാക്ഷ്യപ്പെടുത്തിയില്ല.

ആയതിനാൽ
അന്നു രാവിൽ അരങ്ങേറിയ
സംഭവത്തെക്കുറിച്ച്
ഊഹാപോഹങ്ങൾ മാത്രം
തിരുകിയ വർത്തമാനങ്ങൾ
തന്നെയാണ് കുളിക്കടവിലും
അയൽക്കൂട്ടത്തിലും
സായാഹ്ന ചർച്ച.

എന്നാൽ,
ഭാര്യയുടെ അലമുറയ്ക്കിടയിൽ
ഉയർന്ന ചില പേച്ചുകൾ
ആരുടേയും ചെവിയിൽപ്പെട്ടില്ല
എന്നതാണ് അന്ത്യവിശകലനം.

കഴിഞ്ഞ അഥവാ
നടന്നു കൊണ്ടിരിക്കുന്ന
നോട്ടു നിരോധനക്കാലത്തെ
നല്ല നാളുകൾക്കിടയിൽ
(ക്ഷമിക്കണം ദേവനാഗരിഭാഷ
തെല്ലും വശമില്ല, സത്യം മൂന്നുവട്ടം
രാജ്യദ്രോഹി എന്നു വിളിക്കരുത്)
സാമാന്യം രണ്ടു ചാന്ദ്രമാസക്കാലം
ആ നല്ലവനായ
പെയിന്റിംഗ് തൊഴിലാളിയ്ക്ക്
പണിയില്ലാതെ പട്ടിണിയും
പരിവട്ടവുമായി കഴിയേണ്ടിവന്നതിലും
തദ്വാരാ ഉണ്ടായ മന:ക്ലേശവും
ആരോടും കടം ചോദിച്ചാൽ
അവരും ഇതേ സ്ഥിതിയിൽ കഴിയുന്നവരായതുകൊണ്ടും
പണ്ടൊരാൾ ബാങ്ക് നിക്ഷേപമായ്
കൊടുക്കാമെന്നു പറഞ്ഞ
പതിനഞ്ചു ലക്ഷം ക
കിട്ടാത്തതിന്റെ നിരാശയും
നൽകിയ സമ്മർദ്ദത്തിൽ
ഹൃദയപേശികൾ പണിമതിയാക്കി
എന്നൊട്ടോപ്സി ഉവാചാ.

ആയതിനാൽ
പ്രസ്തുത കാലത്തെ മരിച്ചവരുടെ
കൂട്ടത്തിൽ പേരു ചേർക്കുകയും
സർവ്വവിധ കഷ്ടനഷ്ടങ്ങളും
അനുവദിയ്ക്കുന്ന മുറയ്ക്ക്
കുടുംബത്തിനു കിട്ടുമെന്ന്
വിളംബരം ചെയ്യപ്പെട്ടിരിയ്ക്കുന്നു.

ഈ അവസരത്തിൽ
ഇന്നേനാൾ മുതൽ
മേപ്പടി ബഞ്ചമിൻ ഫ്രാങ്ക്ലോ
മരിച്ചവരുടെ കൂട്ടത്തിൽ
ഗണിക്കപ്പെടും.
================== CNKumar.


No comments: