Saturday, November 16, 2019

അമ്മുവിൻറെ പാവക്കുട്ടികൾ


അമ്മുവിൻറെ പാവക്കുട്ടികൾ 

അമ്മു 
പൂമ്പാറ്റയെപ്പോലെ 
പള്ളിക്കൂടമാകെ ഓടിനടക്കുന്നവൾ.
കല പിലെ യെന്ന് ഒച്ച വയ്ക്കുന്നവൾ  
പഠിയ്ക്കാൻ മിടുക്കി 
ടീച്ചറിന്റെ എല്ലാ ചോദ്യങ്ങൾക്കും 
കൃത്യമായി ഉത്തരം നൽകുന്നവൾ.
കൂട്ടുകാർക്കെല്ലാം കണ്ണിലുണ്ണി.
അസംബ്ലിയ്ക്കു  വരി നിൽക്കുമ്പോൾ  
മിക്ക ദിവസങ്ങളിലും കുഴഞ്ഞു വീഴാറുള്ളവൾ.
കൂട്ടുകാർ നൽകുന്ന മിട്ടായിത്തുണ്ടുകൾ 
കൊതിയോടെ നൊട്ടി നുണയുന്നവൾ.

എങ്കിലും 
അമ്മുവിന് ചില ചിട്ടകളുണ്ട്.
അച്ഛന്റെ ഉമ്മ കിട്ടിയാലേ ഉറക്കമുണരൂ.
കുളിച്ചുവരുമ്പോൾ തനിയെ
കണ്ണെഴുതി പൊട്ടുകുത്തും.
തനിയ്ക്കും പാവക്കുട്ടികൾക്കും 
അമ്മ മുടി പിന്നിക്കൊടുക്കണം
മണ്ണെണ്ണ വിളക്കിന്റെ കാവലിൽ 
ഗൃഹപാഠം ചെയ്യുമ്പോൾ 
അമ്മ തന്നെ കൂട്ടിരിയ്ക്കണം.
ചേച്ചി യെക്കെട്ടിപ്പിടിച്ചുറങ്ങണം.

ഇപ്പോൾ 
കുറച്ചു നാളായി  അമ്മു 
ഓടിക്കളിക്കാറില്ല,ഒച്ച വയ്ക്കാറില്ല
ഉച്ചച്ചോറു വാങ്ങാൻ വരിനിൽക്കാറില്ല.
പാവക്കുട്ടികൾക്കു  പൊട്ടുകുത്താറില്ല.
അച്ഛനുമമ്മയും കാലത്തേ 
പണിയ്ക്കു പോകുമ്പോൾ 
ഉമ്മ കൊടുക്കാറില്ല.

പിന്നയോ 
ഒറ്റയ്ക്കിരുന്നു കരയാറുണ്ട് 
കൂട്ടുകാരോട് പിണങ്ങാറുണ്ട് 
തെക്കേയതിരിൽ കുഴിച്ചിട്ട 
ചേച്ചിയുടെ  അടിയുടുപ്പുകൾ 
കീറിയതെങ്ങനെയെന്നു ആലോചിയ്ക്കാറുണ്ട്.
രാത്രിയിൽ അച്ഛന്റെ കൂട്ടുകാർ വരുമ്പോൾ 
ഒറ്റമുറി വീടിന്റെ  ഇരുണ്ട മൂലയിൽ 
ഒളിയ്ക്കാറുണ്ട്.

ഇന്ന് 
ടീച്ചറും കുട്ടികളും കറുത്ത ശീലയും കുത്തി 
എങ്ങോട്ടാണ് പോകുന്നത്?
അമ്മുവിനെ കൂട്ടത്തിൽ 
കാണാത്തതെന്താണ്?
; അവർ അമ്മുവിൻറെ 
ഒറ്റമുറി വീട്ടിലേക്കാണല്ലോ.
മുറ്റത്തെ മരപ്പലകയിൽ 
അമ്മു വെള്ള പുതച്ചുറങ്ങുകയാണ്.
അമ്മയ്ക്കിനി ഗൃഹപാഠം ചെയ്യാൻ 
കൂട്ടിരിയ്ക്കേണ്ട.
മുടി പിന്നി ക്കൊടുക്കണ്ടാ.

മുറ്റത്തു കിടക്കുന്ന പാവക്കുട്ടികൾ 
ആരെയാണ് തെരയുന്നത്‌?
ചാവടക്കിനു കുഴിവെട്ടുന്ന അച്ഛന്റെ കൂട്ടുകാരെ,
അമ്മുവിനെ തൂക്കിലേറ്റിയവരേ
ഇപ്പോൾ, ആ കണ്ണുകൾ എന്റെ നേർക്കും 
വരികയാണല്ലോ.
=========================CNKumar .



No comments: