Wednesday, January 18, 2012

മാലിന്യങ്ങള്‍( പൊതുവഴിയില്‍) വലിച്ചെറിയുക

മാലിന്യങ്ങള്‍( പൊതുവഴിയില്‍) വലിച്ചെറിയുക 
മാലിന്യങ്ങള്‍ 
പൊതുവഴിയില്‍ 
വലിച്ചെറിയുക 
അവിടം ആര്‍ക്കും 
തീറെഴുതിയിട്ടില്ലല്ലോ.
കൊടിച്ചിപ്പട്ടികള്‍ 
അത് വലിച്ചിഴച്ചു 
എല്ലായിടത്തും
വിതരണം ചെയ്യും.
ഇപ്പോള്‍,
മാലിന്യങ്ങള്‍
നിറച്ച മനസ്സുകള്‍ 
പുഴയില്‍  അലക്കി 
വെളുപ്പിയ്ക്കരുത്.
കഴ്ചപ്പരിധിയില്‍
വെണ്ണീര്‍ പൂശിനടക്കുന്ന
ഭ്രാന്തനെ കല്ലെറിയാന്‍
മറക്കരുത്.
കൌമാരത്തിലെത്തിയ
മകളെ, വേശ്യാത്തെരുവില്‍
സായാഹ്ന സവാരിയ്ക്ക്‌ 
പറഞ്ഞയയ്ക്കുക.
കഴിയുമെങ്കില്‍ 
ക്വാണ്ടത്തിന്റെ സുരക്ഷ 
ഓര്‍മിപ്പിയ്ക്കരുത്
ചാപിള്ളകള്‍ കൊണ്ട്
വീടിന്റെ ഷോക്കേയ്സ്
അലങ്കരിയ്ക്കാം.
എപ്പോഴാണ് 
മാലിന്യങ്ങളുടെ സുഗന്ധം 
ലഹരിയായി വന്നത്.
ഒരു പക്ഷെ
എഴുതപ്പെടാതെ പോയ
കത്തുകളില്‍ കുരുങ്ങിപ്പോയ
ഹൃദയങ്ങള്‍ ചീഞ്ഞതാകുമോ?
കണ്ണുകളില്‍ പതിയിരിയ്ക്കുന്ന
കഴുകന്മാര്‍ ലക്‌ഷ്യം വയ്ക്കുന്നത്
തരള ബാല്യങ്ങളാണ്.
അതുകൊണ്ടാണല്ലോ
പൊതുവഴിയില്‍
മാലിന്യങ്ങള്‍ കുമിയുന്നത്.
കുപ്പകള്‍ക്കിടയില്‍
നുരയ്ക്കുന്ന പുഴുക്കള്‍ക്ക് 
ഒരേ മുഖച്ഛായ 
കണ്ടുമറന്ന പരിചയങ്ങള്‍ 
അവര്‍ക്ക് നടുവില്‍,
മുഖമില്ലാതെ ഒരു രൂപം 
അത് ഞാനല്ലേ?
================================CNKumar .
A Creation of sri. N S Mony,Mulavana.

3 comments:

V P Gangadharan, Sydney said...

മാലിന്യങ്ങള്‍ പൊതുവഴിയില്‍ വലിച്ചെറിയുക, നിങ്ങളെ ഞാന്‍ മാന്യരെന്നു സംബോധന ചെയ്യും. കൊടിച്ചിപ്പട്ടികള്‍ കിട്ടിയതിന്‌ വാലാട്ടി നന്ദി പറയും, നമ്മെപ്പോലല്ല.
ഗംഗാജലത്തില്‍ മുങ്ങി നിവരുന്നവര്‍ പുണ്യജലം മലീമസമാക്കുന്നു. അതില്‍ വിയര്‍പ്പില്‍ ചാലിച്ച വെണ്ണീരുള്ളത്‌ കലക്ക്‌ കൂട്ടും.
വേശ്യാത്തെരുവില്‍ പതുങ്ങി നീങ്ങുന്ന നിഴലുകളുടെ ലൈംഗികത്വത്തില്‍ മലിനത പൂണ്ട പുരുഷജപമാണെന്ന്‌ ഓര്‍ക്കുക.

പുഴുക്കള്‍!
അതില്‍ നീയും,
ഞാനും.
ഭാരതമെന്ന പേരു കേള്‍ക്കുമ്പോള്‍ അഭിമാന പൂരിതരാവേണ്ട നാം.
ഋഷികള്‍ നമ്മുടെ പൂര്‍വ്വികര്‍!
നമ്മുടെ തറവാട്ടു മഹിമ!

Well done!

sunil vettom said...

എന്റെയും മുഖമുണ്ട് .......

കാവ്യജാതകം said...

"അവര്‍ക്ക് നടുവില്‍,
മുഖമില്ലാതെ ഒരു രൂപം
അത് ഞാനല്ലേ?"

കവിതയുടെ തീക്ഷ്ണമായ വരികൾ മുഖംമൂടി പിച്ചിച്ചീന്തുന്നു!