Tuesday, May 20, 2014

ഒടുക്കം



ഒടുക്കം

എവിടെവച്ചാണൊപ്പം
കൂടിയതെന്നറിയില്ല
കല്ലും മുള്ളും പാകിയ
നാട്ടുവഴിയിലുടനീളം
ഈ കറുത്തപട്ടിയൊപ്പമുണ്ട്.

നിഴലുപോലും കൂട്ടുവരാന്‍
മടിയ്ക്കുന്ന വിജനതയിലേയ്ക്ക്
നീട്ടിവരച്ച നടപ്പാത.

യാത്രയുടെയേത്കവലയില്‍ വച്ചാണ്
ഉടപ്പിറപ്പെന്നു കരുതിയവരൊക്കെയും
പടിയിറങ്ങിപ്പോയതെന്ന
മനപ്പാഠം തിരയുമ്പോള്‍
നീ മാത്രമെന്തിനാണിപ്പോഴും
കാല്‍പ്പാടുകള്‍ക്ക് പിന്നിലാണോ
വഴികാട്ടിയായി മുന്നിലാണോയെന്ന  
സന്ദേഹക്കടലിന്റെ മാലോപമയില്‍
കുരുങ്ങിപ്പോയ വര്‍ത്തമാനത്തിന്‍
സമസ്യപോലെയിപ്പോഴും കൂടെ.

ആളും ആരവങ്ങളുമൊടുങ്ങിയ
മഹാസൌധങ്ങളില്‍നിന്നും
പിറവിയില്‍ത്തന്നെ
മണ്ണിലേയ്ക്കാഴ്ത്തിയ
പീറജന്മത്തിന്‍റെ
കാഴ്ചവട്ടങ്ങളില്‍നിന്നും
ഇരുള്‍മാറാലപ്പെരുക്കത്തില്‍
കാഴ്ചയൊടുങ്ങിയ
കിനാവോരങ്ങളില്‍നിന്നും
ഓടിമറഞ്ഞവയൊക്കെ
ഓര്‍മ്മപ്പുസ്തകത്തില്‍
ഒപ്പുവയ്ക്കാന്‍ വരിനില്‍ക്കുമ്പോള്‍
ഇരുള്‍ക്കാടുകള്‍ക്കും
മൃതചിത്തങ്ങള്‍ക്കുമപ്പുറം
തെളിയാന്‍ സാദ്ധ്യതയുള്ള
വെളിച്ചത്തിന്റെ കീറ്
ഒടുവിലത്തെ അത്താണിയായി
കണ്ടെത്തുംവരേയ്ക്കും
മലിനമായ വര്‍ത്തമാനത്തിനും
തേഞ്ഞുപോയ വിവര്‍ത്തനങ്ങള്‍ക്കും
എത്താന്‍ കഴിയാത്ത ഇടങ്ങളിലേയ്ക്ക്
ഒടുക്കംവരേയും............
=======================CNKumar.


No comments: