Tuesday, June 28, 2011

ഏകലവ്യന്‍

ഏകലവ്യന്‍

ഒരു നിഷാദനലറുന്നു,
മനസ്സിന്റെ കോലായില്‍ നി-
ന്നൊരു നിഷാദനലറുന്നു.
മണിച്ചെപ്പ്‌ തുറന്നൂ,സ്മരണകള്‍,
മുത്തശ്ശിക്കഥകളുടെ ചെല്ലം തുറന്നൂ
നീട്ടിയ കാലുമായുമ്മറത്തിണ്ണയിലിരുന്നൂ.

രാമന്റെ യുദ്ധവും
അര്‍ജ്ജുനപുത്രനും
കര്‍ണ്ണനും ദ്രോണനുമെന്‍
 നിദ്രയെ മാടിവിളിയ്ക്കെ;
ഹൃദയാരണ്യമദ്ധ്യത്തില്‍ നിന്നൊരു
കാട്ടാളപുത്രന്റെ ശബ്ദമുയരുന്നു.

ആയിരംകൂരമ്പുകൊണ്ട്
കിരാതീയ വെട്ടനായ് ഞെട്ടിവിറയ്ക്കെ;
വിരലുമുറിയ്ക്കുവാനായിരം
ദ്രോണന്മാര്‍ ചതിയില്‍ 
ഗുരു ഭക്തി ചേര്‍ക്കേ;
ഞാനുമെന്നേകലവ്യനും
സ്വപ്നാടകരായി,
സഹയാത്രികരായി
രാവുകള്‍, നിദ്രകള്‍,
നാഴികയേറെനടന്നു.

വിരലറ്റമോഹവും
ഹൃത്തിന്റെയേട്ടില്‍ കുറിച്ചിട്ട
ചതിയുടെ മായാത്ത ചിത്രവും
സ്വായത്തമാക്കിയ
വിദ്യയുടെ വ്യഗ്രത,
തീരാത്തപസ്യയായ്
പിന്നിട്ട പാതകള്‍,
കല്ലുകള്‍, മുള്ളുകള്‍,
പേറിയ ദുഃഖചുവടുകളൊക്കെയും
ചേങ്ങലമുട്ടവേ;
ഒരു നിഷാദനലറുന്നു,
പകയുടെ ചുടുനാമ്പുകളുയരുന്നു

അറിവാമാഗ്നി പകരുവാ-
നക്ഷരക്കൂട്ടങ്ങള്‍ 
തേടിഞാന്‍
പല വാതിലുകളില്‍ മുട്ടി.
ഒന്നും തുറന്നില്ല
ഒരുവരും കേട്ടില്ല,
അന്ധകാരത്തിന്റെ
കോട്ടകള്‍ മാത്രമെനിയ്ക്കായ്‌
തുറന്നിട്ടു കാലം.
ഉള്‍ക്കടമായോരഭിലാഷവും
പേറി എത്രനാളെത്രനാള്‍,
ജീവിതക്ഷേത്രപ്പടിപ്പുരവാതിലില്‍
കാത്തു ഞാന്‍ നിന്നു.
ദ്രോണനെന്‍ ഗുരുവല്ല;
എന്‍ ഗുരു, കാട്ടിലെ പ്രതിമയ്ക്ക്
ജീവന്‍ പകര്‍ന്ന ശില്‍പ്പി,
അല്ല കലയുടെ ചൈതന്യമത്രേ!
ഹേദ്രോണാ; വരുന്നു
പ്രതികാരവിജ്രുഭിതന്‍ ഞാന്‍ .
എവിടെ നീ ,ഏതു സിംഹാസന
തണലിലൊളിച്ചു.
ഒരു നിഷാദനലറുന്നു,
ഒരു സത്യത്തിന്‍
മാറ്റൊലി മുഴങ്ങുന്നു.
========================04 -04 -1987 

1 comment:

ഷാജു അത്താണിക്കല്‍ said...

ഏകലവ്യന്‍
വരികള്‍ക്ക് കാവ്യ രുചിയുണ്ട്
ആശംസകള്‍