Monday, June 17, 2024

മരിച്ചവരുടെ മുറി

മരിച്ചവരുടെ മുറി


മരിച്ചവരുടെ മുറി

ഓർമകളുടെ ഒളിത്താവളമാണ്.

മുറിയിലേക്ക് അതിക്രമിച്ചു കടക്കുന്നവർ

ഓർമകളുടെ കഠിന തടവിൽപ്പെടും.

പിന്നെ മരിച്ചവരോടുള്ള 

കുറ്റബോധത്താൽ സങ്കടപ്പെടും.

അപ്പോൾ,

ഓർമകൾ ശിക്ഷ ഇളവു ചെയ്യും.

എങ്കിലും ഉള്ളകങ്ങളിൽ എവിടെ നിന്നോ

ഒരു തേങ്ങൽ, ചുടുനിശ്വാസം,

മുറിക്കുള്ളിൽ പടരും.


മരിച്ചവരുടെ മുറി

സഫലമാകാത്ത സ്വപ്നങ്ങളുടെ

തരിശുനിലമാണ്.

മുളയ്ക്കാതെയും തളിർക്കാതെയും

ഒടുങ്ങിപ്പോയ സ്വപ്നങ്ങളുടെ

അന്തകവിത്തുകൾ ഇവിടെ

കൂട്ടിയിട്ടിട്ടുണ്ടാകും.

ആരുടേയും പരിചരണങ്ങൾ കിട്ടാതെ

കൂമ്പടഞ്ഞു പോയ പ്രതീക്ഷകൾ

ചീഞ്ഞളിയുന്നുണ്ടാകാം.


മരിച്ചവരുടെ മുറി

അനന്തമായ പ്രണയത്തിൻ്റെ

സ്മാരകമാണ്.

ദിനരാത്രങ്ങൾ 

ഇണയെക്കാത്തിരുന്ന വിരഹത്തിൻ്റെ

മധുരം കിനിയുന്ന പരിണാമങ്ങൾ,

ആവേശപ്പുണരലിൻ്റെ ശീൽക്കാരങ്ങൾ

രതിമൂർച്ചയുടെ സ്വർഗവാതിൽപ്പക്ഷികൾ

ചിറകടിച്ചു പറക്കുന്നുണ്ടാകും.


മരിച്ചവരുടെ മുറി

വേവലാതികളും നഷ്ടബോധങ്ങളും

ഇരമ്പിയാർക്കുന്ന കടലാണ്.

മകനെയും മകളെയും

പ്രീയപ്പെട്ടവരേയും കുറിച്ചുള്ള

ഉൽക്കണ്ഠ തിരകളായി

തിളച്ചുമറിയുന്നുണ്ടാകും.


മരിച്ചവരുടെ മുറി

പേമാരി പെയ്തിറങ്ങുന്ന

മഴത്താഴ്വാരാമാണ്.

അവിടെ,

പ്രിയപ്പെട്ടവർക്കു വേണ്ടി

അവർ കാണാതെ പെയ്തിറങ്ങുന്ന

കണ്ണീർ മേഘങ്ങൾ ഘനീഭവിച്ചു

നിൽക്കുന്നുണ്ടാകാം.

ഉപ്പു കാറ്റിൻ്റെ അകമ്പടിയും

മേഘവിസ്ഫോടനവും

ഇപ്പോഴുമുണ്ടാകാം.


മരിച്ചവരുടെ മുറി

പ്രവചനാതീതമായ ഒരു ലോകമാണ്.

കാലാവസ്ഥാ മുന്നറിയിപ്പു പോലെ,

എന്തും സംഭവിക്കാം.

============================== CNKumar.

Thursday, March 7, 2024

വീടു മാറുമ്പോൾ ....

 വീടു മാറുമ്പോൾ ....


വീടു മാറുമ്പോൾ

കൂടെ കൊണ്ടുപോകാൻ 

കഴിയാത്ത ചിലതുണ്ട്.

മച്ചിലെ മാറാല,

അടുക്കളയിൽ ഒളിച്ചിരിക്കുന്ന

കൊച്ചെലികൾ,

കുളിമുറിയിലെ ചുവപ്പനട്ടകൾ,

പിണ്ടിലെെറ്റിൻ്റെ 

പിന്നിലൊളിക്കുന്ന പല്ലികൾ,

അരകല്ലിൻ ചുവട്ടിലെ

നെയ്യുറുമ്പുകൾ,

കിനറ്റിൻകരയിലെ മാക്രിയുടെ

പോക്രോം പോക്രോം കരച്ചിൽ,

പിന്നെ ഏറെക്കാലം

സ്നേഹിച്ചു വളർത്തിയ

പൂച്ചകൾ.


വീടുമാറുമ്പോൾ

കൂടെക്കൂട്ടാൻ കഴിയാത്ത ചിലതുണ്ട്.

വീട്ടിലെ വായനാമുറിയുടെ

കനച്ചമണം,

കുടുംബം ഒരുമിച്ചനുഭവിച്ച 

സന്തോഷങ്ങൾ,

ഒരോരുത്തരുടേയും ഉള്ളുകാളിയ

സങ്കടങ്ങൾ,

ഒറ്റയ്ക്കും കൂട്ടായും നേരിട്ട

സംഘർഷങ്ങൾ,

ഇനിയും ആവർത്തിക്കരുതെന്ന്

കരുതിയ തിരുത്തലുകൾ,

പുണർന്നുറങ്ങിയ കിടപ്പുമുറിയിലെ

പിണക്കങ്ങളും പരിഭവങ്ങളും,

പിണക്കങ്ങളുടെ ഒടുവിലെ

പുണരലിൻ്റെ ശിൽക്കാരങ്ങളും

ഉന്മാദവും മദഗന്ധവും

അങ്ങനെ എന്തൊക്കൊയോ

കൂടെ കൂട്ടാൻ കഴിയാതെ നമ്മൾ

വിട്ടുപോകുന്നു വീടുമാറുമ്പോൾ.


വീടുമാറുമ്പോൾ നമ്മൾ

പുറംചട്ടകൾ അഴിച്ചെറിഞ്ഞ്

പുതിയരൂപം എടുക്കുന്നു .

ഗൃഹാതുരതയെന്നതു

കല്ലുവച്ച നുണ മാത്രം.

========================CNKumar.

Friday, November 10, 2023

ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

 ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

================================

അബു ജലാൽ, 
ആറു കൊല്ലം മുമ്പത്തെയൊരു 
നവമ്പറിൻ്റെ ഉരുകുന്ന പകലിലോ
വെസ്റ്റ് ബാങ്കിലേക്ക് തൊടുത്തുവിട്ട
മിസൈലുകളുടെ തിളയ്ക്കുന്ന
പ്രകാശവലയങ്ങളിലോ
നടുക്കുന്ന വിസ്പോടനത്തിൻ്റെ
പ്രകമ്പനത്തിലോ
പിറന്നവീണതു തന്നെ
അഭയാർത്ഥി ക്യാമ്പിലാണ്.

ഉപ്പയെ കണ്ട ഓർമ അവനില്ല
ഉമ്മിയും ഇത്താത്ത ഫർഹയും
മാത്രമായിരുന്നു അവൻ്റെ ഉറ്റവർ.
പൂക്കളോടും പൂത്തുമ്പികളോടും
കിന്നാരം പറയാൻ കഴിയാത്ത ബാല്യം.
എങ്കിലും ചേച്ചിയുടെ സാമീപ്യവും
തലോടലും സ്വർഗതുല്യമായിരുന്നു അവന്.
എട്ടു വയസുകാരി ഇത്താത്തയ്ക്കു
ആറുവയസുകാരൻ്റെ കരുതലും സ്നേഹവും.

ഇന്നലെ കൂട്ടുകാരുമൊത്ത് 
കാരയ്ക്കാമരത്തിൻ്റെ തണലിൽ
കളിക്കുമ്പോഴാണ് ഒരു തീഗോളം
അഭയാർത്ഥി ക്യാമ്പിൻ്റെ ഉച്ചിയിലേക്ക്
ആർത്തലച്ചെത്തിയത്.
അവൻ്റെയും കൂട്ടുകാരുടേയും
മേലാകെ എന്തൊക്കെയോ തുളച്ചു കയറി
കത്തിക്കയറുന്ന വേദന
മേലു പൊള്ളിക്കുന്ന ചൂട്
അവൻ ഉച്ചത്തിൽ നിലവിളിച്ചു
അഭയാർത്ഥി ക്യാമ്പിനെ
അഗ്നിഗോളം വിഴുങ്ങുന്നതു
അടഞ്ഞു തുടങ്ങുന്ന കണ്ണിലൂടെ
അവ്യക്തമായി കാണാം.
ഉമ്മിയ്ക്കും ചേച്ചിയ്ക്കും
എന്തു പറ്റിയെന്ന് അറിയുന്നതിനു മുന്നേ
അവൻ്റെ ബോധം മറഞ്ഞു.

ഇപ്പോൾ,
അബു ജലാലിൻ്റെ 
അടഞ്ഞ കണ്ണുകൾ മിടിയ്ക്കുന്നുണ്ട്.
ചെവികളിലേക്ക് അനേകം
കുഞ്ഞുങ്ങളുടെ നിലവിളിയൊച്ചകൾ
കുത്തി കയറുന്നുണ്ട്.
മെല്ലെ മെല്ലെ തുറന്ന വരുന്ന കണ്ണുകളിൽ
കറക്കം നിലച്ച പഴയ ഫാനിൻ്റെ 
ചിത്രം അരിച്ചിറങ്ങുന്നു.
തൊണ്ടയും വരണ്ട ചുണ്ടകളും
അല്പം തണ്ണീരിന് യാചിക്കുന്നുണ്ട്.
മേലാകെ കഠിനമായ വേദന.
ഈച്ചകൾ പാറി നടക്കുന്ന ഒച്ച.
പെട്ടന്ന് ഭൂമിയൊന്നു കുലുങ്ങി.

അബു ജലാലിപ്പോൾ
നിലയില്ലാത്ത നീർക്കയത്തിലൂടെ
താഴേക്ക് പോവുകയാണ്.
ഓർമ്മകളിൽ അവ്യക്തമായ
ചില രൂപങ്ങൾ മിന്നി മായുന്നുണ്ട്
അവൻ്റെ പറഞ്ഞു കേട്ട ഉപ്പ,
പിന്നെ അവൻ്റെ നെറുകയിൽ
മുത്തമിടുന്ന ഉമ്മി,
പാൽപ്പുഞ്ചിരിയുമായി കെട്ടിപ്പിടിക്കുന്ന
ഫർഹയിത്താത്ത, 
പിന്നെയും ആരെക്കെയോ...
അവൻ്റെ ഓർമ്മകൾ നിലച്ചു. 

ചുവന്ന അധിക ചിഹ്നംപതിച്ച
ആംബുലൻസുകളുടെ
നിലയ്ക്കാത്ത നിലവിളി അടുത്തു വരുന്നു.
തകർന്നു വീണ പടുകൂറ്റൻ
ആശുപത്രിക്കെട്ടിടത്തിൻ്റെ കൂന,
കോൺക്രീറ്റുപാളികളുടെ വിടവിലൂടെ
പുറത്തേക്ക് വരുന്ന ചില ഞരക്കങ്ങൾ,
നിലക്കുന്ന ശ്വാസത്തിൻ്റെ ഒടുവിലെയൊച്ച,
ഞാനിപ്പോൾ അബു ജലാലെന്ന 
ബഹുവചനത്തെ തേടുകയാണ്.

അതാ,അവിടെ 
ചുവരിടിഞ്ഞ മൺകൂനയ്ക്ക്
പുറത്തേക്ക് ചോര പുരണ്ട
ഒരു പിഞ്ചുകൈ നീട്ടിപ്പിടിച്ചിരിക്കുന്നു.
ചുരുട്ടിയ മുഷ്ടിയ്ക്കുള്ളിൽ 
മണ്ണുപുരണ്ട കാരയ്ക്കയുണ്ട്.

അധിനിവേശക്കൊലയിൽ
ഭൂപടം നഷ്ടമായ കുഞ്ഞുങ്ങളുടെ
ഓർമയ്ക്കായുള്ള സ്മാരകം
ഞാനെവിടെയാണ് പണിയേണ്ടത്?
========================CNKumar.

Monday, October 16, 2023

വേട്ട

 വേട്ട


എല്ലാ ദിവസവും

ഏറെ ജിജ്ഞാസയോടെ 

എല്ലാ പത്രത്തിന്റേയും

ചരമകോളത്തിൽ

എന്റെ മരണവാർത്ത തിരയുന്നു.

അത്രമേൽ ജീവിതഭയം

എന്നെ വേട്ടയാടുന്നുണ്ട്.

============CNKumar.

Sunday, October 1, 2023

ചോദ്യങ്ങൾ

 ചോദ്യങ്ങൾ


എങ്ങോട്ടാ സഖാവേ?

ആകാശത്തിലേക്കു 

പായുന്ന ചോദ്യത്തിന്

ഭൂമിയിലേക്ക് 

ഒരു ഉത്തരം പതിയ്ക്കുന്നു.


ഇതാ ഇവിടെ വരെ.


എന്താണ് നിങ്ങൾ

ചുളിവു പടർന്ന മുണ്ടും കുപ്പായവും

ഇഷ്ടപ്പെടുന്നത്?


എന്റെ സഹജീവികൾ

ഉണ്ണാനുമുടുക്കാനുമില്ലാതെ

നട്ടം തിരിയുമ്പോൾ

ചുളിഞ്ഞ വേഷം തന്നെ

ആഢംബരമല്ലേ സഖാവേ?


ആ വിളിയും മറുചോദ്യവും

എവിടൊക്കെയോ കൊണ്ട്

മുറിഞ്ഞു നോവുന്നു.


പിന്നെയെപ്പോഴൊക്കെ

കണ്ടെന്നറിയില്ല.


ഒടുവിൽ,

ചോര കട്ടപിടിച്ച ശരീരത്തിൽ

ചെങ്കൊടി പുതച്ചിങ്ങനെ കിടക്കുമ്പോൾ

ചുളിവു വീഴാത്ത കുപ്പായക്കാർ

റീത്തുമായി വരിനിൽക്കുന്നതും

പടം പിടിയ്ക്കാൻ തിരക്കു കൂട്ടുന്നതും

സഖാവേ, കനവല്ലെന്ന് കരുതാൻ

ഏറെ പാടുപെടുന്നുണ്ട്.


നിന്റെ ചേതനയറ്റ ശരീരം

ഒരു വില്പനച്ചരക്കാണെന്ന ബോധ്യം

എന്നെ സങ്കടപ്പെടുത്തുന്നു.


വേലിക്ക് പുറത്ത്

നീ ചേർത്തുപിടിച്ചവരൊക്കെ

വിതുമ്പിക്കരയുന്നുണ്ട്,

നിന്നെക്കാണാൻ കഴിയാതെ,

തിരക്ക് അത്രക്ക് കൂടുതലാണ്.


എവിടെ വച്ചാണ് സഖാവേ

നമ്മുടെ പിൻമുറക്കാരിൽ നിന്ന്

സഹജീവി സ്നേഹം പടിയിറങ്ങിയത്?

====================CNKumar.

Friday, June 23, 2023

മുത്തച്ഛൻ നട്ട ചെമ്പരത്തി വരിക്കപ്ലാവ്

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
......................................................

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
മുറ്റത്ത് തഴച്ചുവളർന്ന്
പടർന്നു പന്തലിച്ചു നിൽപ്പുണ്ട്.
നൂറ്റാണ്ട് പഴക്കമുണ്ട്
തലമുറ കുറേക്കണ്ടതാ
എത്ര കുട്ടികളാ
അതിൻ്റെ തണലിൽ
കളിവീടുണ്ടാക്കിക്കളിച്ചത്,
അതിൻ്റെ കൊമ്പിൽ
ഊഞ്ഞാലിട്ടാടിയത്.

ചക്കക്കാലമാകുമ്പോൾ
വീട്ടിലെ മുഴുപ്പട്ടിണിയെ
അരപ്പട്ടിണിയാക്കാൻ
എന്തോരം ചക്ക തന്നോണ്ടിരിക്കുന്നതാ.
ചോരച്ചുവപ്പുള്ള ചുളകൾ
പച്ചയ്ക്കും വേവിച്ചും
പഴുപ്പിച്ചും തിന്നതിൻ്റെ രുചി
എത്ര തലമുറകളാണ്
പാടി നടന്നിട്ടുള്ളത്.

മുത്തച്ഛൻ നട്ടതാണെങ്കിലും
കുടികിടപ്പു കിട്ടിയപ്പോഴാ
പ്ലാവ് ഞങ്ങൾക്ക് സ്വന്തമായത്.

അയലോക്കത്തെ
തേവൻ വേലത്താൻ
മരിക്കുന്നതുവരെ പറയുമായിരുന്നു
പട്ടിണിയ്ക്കുതകിയ
ചെമ്പരത്തി വരിക്കപ്ലാവിനുള്ള
നന്ദി വാക്കുകൾ.

ഞങ്ങളെപ്പോലെ
തേവൻ വേലത്താൻ്റെ അപ്പൻ
വെള്ളേമ്പൻ വേലത്താനും
കുടികിടപ്പുകാരനായിരുന്നു.

തേവൻ വേലത്താൻ്റെ മക്കളും
ഞാനുമൊക്കെ ഒരുമിച്ചു
കളിച്ചും പഠിച്ചും വളർന്നവരാ.
അവരൊക്കെ വല്യവല്യ
ഉദ്യോഗമൊക്കെ ഭരിച്ച്
അപ്രത്തെ വീടുകളിൽ ഉണ്ടെങ്കിലുo
ഇപ്പോ പ്ലാവിനെ ഓർക്കാറും കൂടിയില്ല.

ഇപ്പോൾ നിറയെ ചക്ക പിടിക്കുമെങ്കിലും
പാതിയും പുഴു വെടുത്തു പോകും
കറേക്കാലമായി പ്ലാവിനെ
പുഴുശല്യം ബാധിച്ചിരിക്കുകയാണ്.
======================== CNKumar.

Thursday, June 9, 2022

മൊയ്നുക്കാൻ്റെ മക്കാനി

 മൊയ്നുക്കാൻ്റെ മക്കാനി


മൊയ്നുക്കാൻ്റെ മക്കാനി

പുലർച്ചെ തന്നെ സമോവാർ

കത്തിച്ചു  ഉറക്കമുണരും.


അനക്കുന്ന വെള്ളത്തിന് 

കൂട്ടിരിക്കാൻ

ചന്ദ്രേട്ടൻ്റെ പാൽപ്പാത്രം 

തല വഴിയേ പുതപ്പും ചൂടി

പടിഞ്ഞാറുനിന്നു 

ധൃതിയിൽ നടന്നു വരും.


പിന്നെ ഗ്ലാസുകളും തകരപ്പാത്രവും

തേയില സഞ്ചിയും 

ബെയ്സിനിലെ വെള്ളത്തിൽ

മുങ്ങിക്കുളിച്ച് നിരന്നു നിൽക്കും.


ഏറെത്താമസിയാതെ

ടാപ്പിംഗ് കഴിഞ്ഞ് 

ദിവാകരനും ജോസപ്പും

ഉരുവും കലപ്പയുമായി

മാണിക്യനും മകൻ ചോയിയും

തണുപ്പിൻ്റെ ശീരുപിടിച്ച് വന്നെത്തും.


നുകയും കലപ്പയും കെട്ടിപ്പിടിച്ച്

സത്യൻ്റെയും ഷീലയുടേയും

ബ്ലാക്ക് & വൈറ്റ് പോസ്റ്ററിൽ

തലചേർത്ത് ചാരി നിൽക്കും.


അപ്പോഴേക്കും ഉലകം ചുറ്റി 

മണിയടിച്ചുവരുന്ന 

സൈക്കിളിൽ നിന്നൊരു പത്രം

കറുകറുത്ത ഡസ്ക്കിൻ്റെ

മുകളിലേക്ക് ലാൻ്റ് ചെയ്യും.


ബഞ്ചുകൾ ഭാരം താങ്ങാനാവാതെ

ഞരങ്ങുകയും മൂളുകയും ചെയ്യും.


ഗ്ലാസുകൾ തങ്ങളുടെ ഉള്ളിൽ നിറയുന്ന

കദനതാപങ്ങളെ പലരിലേക്ക് 

പോയി നിറയ്ക്കുകയും

തിരികെയെത്തി മുങ്ങിക്കുളിച്ച്

വാലായ്മ മാറ്റുകയും ചെയ്യും.


ചിലപ്പോൾ ഡസ്ക്കുകൾ

വാദം ഉറപ്പിക്കാൻ നെഞ്ചത്തടിച്ച് 

രാഷ്ട്രീയം പറയും.

സാക്ഷികളായ പഴക്കുലകളും

പലഹാരങ്ങളും ജീവത്യാഗം ചെയ്യും.


പുറത്തു നിന്നും വരുന്നൊരാൾക്ക്

അവിടം സർവ്വമത സമ്മേളനവേദി.

അവിടുത്തുകാർക്ക് സങ്കടങ്ങളും 

പരാതികളും നിവർത്തിക്കുമത്താണി.


രാവിലെയും വൈകിട്ടും 

പതിവായി മക്കാനി

കളിക്കും ചിരിക്കും കഥപറയും പാടും 

ചില നേരങ്ങളിൽ സമരങ്ങൾക്ക്

പടയൊരുക്കം നടത്തും.


ഭരതപുരക്കവലയിൽ ഇന്ന്

പുരാതനമായത് 

ആ മക്കാനി മാത്രമാണ്.

കരിയും പുകയും ഇപ്പോഴും

മക്കാനിയെ പുതച്ചിരിക്കുന്നു.


പെട്ടെന്നൊരുനാൾ മാനം കറുത്തു

കുറേ മനുഷ്യരുടെ തലച്ചോറിലേക്ക്

വിഷത്തുള്ളികൾ പെയ്തു നിറച്ചു.


ഇപ്പോൾ മൊയ്നുക്കയും ഞാനും

ചന്ദ്രനും ദിവാകരനും ജോസപ്പും

മാണിക്യനും ചോയിയും മെല്ലാം

നനഞ്ഞു കുളിച്ച് മക്കാനിക്ക് 

മുന്നിൽ നിൽക്കുകയാണ്.


ചുറ്റിലും ഇരുട്ട് ഭേദിക്കുന്ന

വാൾത്തിളക്കങ്ങൾ,

ചോര ദാഹിക്കന്ന കണ്ണുകൾ,

പോർവിളികൾ, ആക്രോശങ്ങൾ,

നിലവിളികൾ, ശവം മണക്കുന്ന കാറ്റ്.


ഞങ്ങളുടെ മേൽ മാത്രമെന്തേ

വെളിച്ചത്തിൻ്റെ ഒരു തുള്ളി പരക്കുന്നു?

===========================CNKumar.

Tuesday, September 21, 2021

ഓക്കാനം ഒരു രോഗമാണ്

 ഓക്കാനം ഒരു രോഗമാണ് 


മസാക്കാകിഡ്സിൻ്റെ 

ചടുലനൃത്തച്ചുവടുകൾ കണ്ടിട്ട്

മൂക്കത്തു വിരലുവച്ചുപറയുന്നു

പിള്ളാർക്ക് ഒട്ടും കോസ്റ്റ്യൂം സെൻസില്ല.

നാം നമ്മുടെ കുട്ടികൾക്ക്

നൃത്തം ചെയ്യാൻ പളപളത്ത

ഉടയാടകൾ അണിയിച്ചൊരുക്കുന്നതു 

കണ്ടു പഠിക്കണം അവുത്തുങ്ങൾ.


ചത്തപശുവിൻ്റെ തോലുരിച്ചു

അന്നത്തിനു വഴി തേടുന്നവരെ നോക്കൂ

മെനകെട്ടവർഗ്ഗം തന്നെ

ഒരു വൃത്തിയും വെടിപ്പുമില്ല

ഓക്കാനം വന്നിട്ടു വയ്യ

ഇവർക്ക് വൃത്തിയായി നടന്നു കൂടേ

ഈ വൃത്തികെട്ട പണി ചെയ്തു വേണോ 

കുടുംബം നയിക്കാൻ.


ഓടയിലൂടെ ഒഴുകി വരുന്ന

ചീഞ്ഞ പഴങ്ങൾ പെറുക്കി തിന്നുന്ന

തെണ്ടിപ്പിള്ളാരെ നോക്കൂ

നാണമില്ലേ ഇവറ്റകൾക്ക്

തന്തക്കും തള്ളയ്ക്കും ഇത്തിരിയെങ്കിലും

ഉത്തരവാദിത്തം വേണ്ട

കുളിയുo നനയുമില്ലാത്ത കൂട്ടങ്ങൾ

നമ്മുടെ കുട്ടികളെ ഇങ്ങനെയാണോ

വളത്തിക്കൊണ്ടു വരുന്നത്.


കോണകവും തലേക്കെട്ടുമായി

പാടത്തു പണി ചെയ്യുന്ന

കറുത്ത മനുഷ്യരെ നോക്കു

കോതമ്പും ചോളവും ബജ്റയുമെല്ലാം

നട്ടുണ്ടാക്കുന്ന ഇവറ്റകൾക്

നല്ലൊരു മുണ്ടുടുത്തു നടന്നൂടെ

ഞങ്ങളെ നോക്കൂ 

എത്ര വൃത്തിയായാണ്

അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.


നിങ്ങളെ നോക്കി നോക്കി നടക്കാൻ

പഠിക്കാൻ പറയാൻ നിങ്ങളാരാ?

മണ്ണിൽച്ചവിട്ടി, മഴ നനഞ്ഞു

ഇലയും പൂക്കളും നുള്ളി മണത്ത്

വെയിലു കൊണ്ടു വെട്ടി വിയർത്ത് 

പാടത്തും പണിശാലയിലും

പണിയെടുത്തു കറുത്ത്

പുഴുക്കളെപ്പോൽ മടച്ച്

വരുന്ന ഞാളേo പുള്ളാരേo

കാണുമ്പോ ങ്ങക്ക് ഓക്കാനം വരുന്നെങ്കി

നിങ്ങക്കെന്തോ വയ്യായ്കയുണ്ട്

ശടേന്ന് ആശൂത്രീ പൊക്കോളി.

===================CNKumar.

ചന്തക്കവലയിൽ

 ചന്തക്കവലയിൽ


സഹായവില സഹായവില !!

ആർക്കും വാങ്ങാo എപ്പോഴും വാങ്ങാം

അണ്ടിയും മാങ്ങയും ചക്കയും

ചക്കക്കുരുവുമല്ല.

നല്ല പെടപെടയ്ക്കുന്ന സാധനം.


കണ്ണു കാണുന്ന ഏതു കുരുടനുo

കാതു കേൾക്കുന്ന ഏതു പൊട്ടനും

കേശാദിപാദം നക്കി നാവു തേഞ്ഞവനും

കുനിഞ്ഞു കുനിഞ്ഞു

നട്ടെല്ലുവളഞ്ഞവർക്കും

ഹൃദയമില്ലാത്ത ഹൃദ്രോഹിക്കും

ഏതു നേരത്തും ഉപേക്ഷിയ്ക്കാവുന്നത്.


ഓടിയോടിച്ചാടിച്ചാടി വന്നോ

അറുപ്പം കന്തിരിക്കോ

ആട്ടിനു കൊഴയൊടിച്ചോടേയ്

മോഹവില താന്നവില

ങാ വേടിച്ചോ വേടിച്ചോ.


കണ്ണ് നല്ല ഒന്നാം തരം കണ്ണ് 

ദൈവപ്പുരയിൽ വച്ച്

കാമഭ്രന്തരെ കണ്ട് അന്ധാളിച്ച 

നാടോടി പെൺകുഞ്ഞിൻ്റെ കണ്ണ്.

നാട്ടുക്കൂട്ടം മരത്തിൽ കെട്ടിയിട്ട് അടിച്ചപ്പോൾ

ജീവൻ നിലച്ചുപോയ ദളിതൻ്റെ കണ്ണ്.

ഇറച്ചി വേവിച്ച കുറ്റത്തിന് മതഭ്രാന്തന്മാർ

വളഞ്ഞിട്ട് തല്ലിക്കൊന്നപ്പോൾ

പുറത്തേക്ക് തെറിച്ചു പോയ കണ്ണ്.

പെരുന്നാളു കൂടാൻ വീട്ടിലേക്ക്

പോയപ്പോൾ തീവണ്ടിയിൽ നിന്നു

പിടിച്ചിറക്കി അടിച്ചും വെട്ടിയുoക്കൊന്ന

കൗമാരക്കാരൻ്റെ കണ്ണ്.

ആർക്കും വാങ്ങാം എപ്പൊഴും വാങ്ങാം.

=======================CNKumar.

Saturday, September 4, 2021

ഭാരതിമുത്തിയുടെ ഭാഗം

ഭാരതിമുത്തിയുടെ ഭാഗം


മൂപ്പിളമത്തർക്കം പരിഹരിക്കാൻ

തറവാട് രണ്ടായി വെട്ടിപ്പകുത്തപ്പോൾ

കിട്ടിയതാണ് ഭാരതിമുത്തിക്ക്

ഇന്ന് കാണുന്ന പുരയിടം.


ഭാരതിമുത്തി തനിയ്ക്കു കിട്ടിയ വീട്ടിൽ

അന്നു മുതൽ ഒരു അനാഥാലയം തുറന്നു

അവിടുത്തെ അന്തേവാസികളെയെല്ലാം

സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തി.

അവരെത്തന്നെ അതിൻ്റെ ഉത്തരവാദിത്തങ്ങൾ

ഏൽപ്പിച്ച് കാരണവത്തിയുടെ സ്ഥാനത്തിരുന്നു.


മൂപ്പുമുറയനുസരിച്ച് ഓരോരുത്തരായി

അനാഥാലയത്തിൻ്റെ നേതൃത്വമേറ്റു.

ആദ്യകാലത്തെ ചുമതലക്കാർ

അവരാലാവുംവിധം നോക്കി.

കൃഷിയും മറ്റുമൊക്കെ നന്നായി ചെയ്തു

സമ്പാദ്യപ്പെട്ടി നിറയ്ക്കാൻ ശ്രമിച്ചു.

എന്നിട്ടും അന്തേവാസികൾക്ക് നന്നായി

ഭക്ഷണമോ ഉടുതുണികളോ 

കൊടുക്കാൻ കഴിഞ്ഞില്ല.


ഇപ്പോൾ രാമോരൻ കൊച്ചാട്ടനാണ്

പ്രധാന കാര്യദർശി

പതിനഞ്ചാം വയസിൽ വീടും നാടും വിട്ട്

ഭാരതി മുത്തിയോടൊപ്പം കൂടിയതാണ്

ഭരണമേറ്റതിൽ പിന്നെ

രാമോരൻ കൊച്ചാട്ടൻ ആളാകെ മാറി

പളുപളുത്ത  കുപ്പായങ്ങളിട്ടു,

ചമയക്കാരെ വച്ച് അഴകിയ രാവണനെപ്പോലെ അണിഞ്ഞൊരുങ്ങി

പ്ലിമത്ത് കാറിൽ ചുറ്റിക്കറങ്ങി

ധനികൻമാരുടെ നിശാക്ലബ്ബുകളിൽ

കുടിച്ചു കൂത്താടി

അനാഥാലയത്തിൻ്റെ സമ്പാദ്യമെല്ലാം

നശിപ്പിച്ചു നാറാണക്കല്ലു തോണ്ടി.


ഭാരതി മുത്തിയുടെ പേരിലുള്ള

എട്ടുകെട്ടും എടക്കെട്ടുമെല്ലാം

ഓരോന്നായി പൊളിച്ചു വിറ്റു

പുട്ടടിച്ചു കൊണ്ടിരിയ്ക്കുന്നു.


എന്നാലും കൊച്ചാട്ടൻ 

ചിരിച്ചു കൊണ്ടു പറയും

ഞാനെത്ര ഗംഭിരമായാണ് ഇത് നടത്തുന്നതെന്നോ !!

ഓശാനക്കാർ തല കുലുക്കി

പിന്നെ പിന്നെയെന്നു പ്രശംസിക്കും.

അവർക്കെല്ലാം കൊച്ചാട്ടൻ

വാരിക്കോരിദാനം ചെയ്യും.


ഇപ്പോൾ ഭൂമിയും ഇച്ചിരിച്ചെ

മുറിച്ചു വില്ക്കാൻ തൊടങ്ങി.

ഞങ്ങൾ കുട്ടികൾക്ക് ഇതെല്ലാം

കാണുമ്പോൾ ഉള്ളിൻ്റെയുള്ളിലൊരാന്തലാണ്

ഇനി എന്നാണ്‌ ഭാരതിമുത്തിയെ

വേറെയൊരു ശരണാലയത്തിൽ

രാമോരൻ കൊച്ചാട്ടൻ നട തള്ളുന്നത്.

ഓർക്കുമ്പം സഹിക്കാൻ വയ്യായേയെന്ന്

ഒച്ചവെച്ച് ഞങ്ങള് തൊള്ളയിടുമെപ്പഴും.

=========================CNKumar.




Tuesday, August 17, 2021

വീണ്ടുമൊരു ഡോക്യൂഫിക്ഷൻ

 വീണ്ടുമൊരു ഡോക്യൂഫിക്ഷൻ


പാർലമെൻ്റ് മന്ദിരത്തിന് 

വശത്തുള്ള റോഡിലൂടെ

ഒരൈ സി യൂ ആമ്പുലൻസ് 

നിലവിളി ശബ്ദമിട്ട്

നൂറേനൂറിൽ പാഞ്ഞ് പോകുന്നു.


കട് കട് 


പാർലമെൻറിൻ്റെ ക്ലോസപ്പ്

ആദ്യമെടുക്കു.

സെറ്റിൻ്റെ

നരച്ച നിറമൊക്കെ നമുക്ക്

എഡിറ്റു ചെയ്യാം.


ആമ്പുലൻസ് ഡ്രൈവറുടെ

വെള്ളക്കുർത്തയിൽ

ചുവന്ന റോസാപ്പൂ ആരാ കുത്തിയത്‌?

കോസ്റ്റ്യൂം ഡിസൈനറെ ഒന്നു വിളിച്ച്

അതൊന്നു മാറ്റാൻ പറഞ്ഞേ.


ക്യാമറ മിഡിൽ ഷോട്ടിൽ സെറ്റ് ചെയ്യ്.

ആമ്പുലെൻസ് അടുത്തേക്ക് വരുമ്പോൾ

സെക്കൻ്റ് ക്യാമറ ഡ്രൈവറുടെ മുഖം

ക്ലോസപ്പിൽ എടുത്തേക്കണം.


റീടേക്ക് പോകാം

വീണ്ടും ആമ്പുലൻസ് പാഞ്ഞു വരുന്നു.

സെക്കൻ്റ് ക്യാമറമാൻ പറയുന്നു

ശരിയായില്ല.


കട് കട് കട്


എന്താണ് സംഭവിച്ചത്?


ആമ്പുലൻസ് ഡ്രൈവർ പാവയെപ്പോലെ

ടർബനും താടിയും ആകെ ഒരു വശപ്പെശക്.


എയ് കോസ്റ്റ്യൂമർ, ഈ ഗെറ്റപ്പ് ഒന്നു മാറ്റ്യേ.

ശരി ശരി


ഒരു ടേക് കൂടി പോകാം.


പിന്നെയും ആമ്പുലൻസ് സൈറനിട്ടു വരുന്നു.

വെള്ളതാടിയും വെടലച്ചിരിയുമായി ഡ്രൈവർ

വാൻ നിർത്തി അയാൾ ഇറങ്ങി വന്നു

ക്യാമറാമാനോട് 

ആ മൊബൈൽ കമ്പനിയുടെ 

ഹോർഡിംഗിൽ നിന്ന് പാൻ ചെയ്ത് വേണം

വാനിലേക്ക് ക്യാമറ വരാൻ.

പറഞ്ഞതു കേട്ടോ?


ങാ. 

ഫൈനൽ ടേക്കിലേക്ക് പോകാം.

എല്ലാം ആവർത്തിക്കണം.

ക്യാമറ ആ ഹോർഡിംഗിൽ നിന്ന്

ആമ്പുലൻസിലേക്ക്,

ഡ്രൈവറിലേക്ക് 

ഓക്കെ.

കട് കട്


ഇനി,

ആമ്പുലൻസിൻ്റെ ഇൻസൈഡ് എടുക്കാം.

ബോയ്സ് ലൈറ്റപ് പ്ലീസ്.


ക്യാമറ സൂം ചെയ്ത്

 ഫ്ലൂഡ്, ഒക്സിജൻ സിലണ്ടർ ഒക്കെ

പാൻ ചെയ്ത് ഓക്സിജൻ ട്യൂബിലൂടെ

മാസ്ക്കിലെത്തി 

ആ മുഖത്തേക്ക് വൈഡ് ചെയ്യ്.

എഴുപത്തഞ്ചു വയസെത്തിയ

മുത്തശ്ശിയുടെ

മുഖത്തെ ചുളിവ്,

തലയിലെ നര,

കുഴിഞ്ഞ കണ്ണുകൾ,

തൊണ്ടയിൽ ശ്വാസമെടുക്കുന്ന ചലനം,

ഉയർന്നു താഴുന്ന നെഞ്ചിൻകൂട്,

നെഞ്ചിനു താഴെ 

ചേർത്തു പിടിച്ചിരിക്കുന്ന 

സ്വർണച്ചട്ടയുള്ള തടിച്ച പുസ്തകം,

എല്ലാ ഡീറ്റെയിൽസും എടുക്ക്.


സൗണ്ട് റെക്കോഡിസ്റ്റേ,

ആ വായിൽ നിന്നും വരുന്ന

ഭീം ഭീം ശബ്ദം വ്യക്തമായി കേൾക്കണം

പാത്തോസ് പശ്ചാത്തലം മറക്കണ്ടാ.


നിർത്ത്... 

അവിടെ ബീപ് ശബ്ദം മതി

കലി തുള്ളി ആമ്പുലൻസ് ഡ്രൈവർ,

പിന്നാലെയെത്തിയ കോസ്റ്റ്യൂമർ

ഒരു വെള്ളമുണ്ട് ആ മുത്തശ്ശിയെ

പുതപ്പിക്കുന്നു.

കട് ... 

ഓകെ.

പായ്ക്കപ്പ്...

=========================CNKumar

Saturday, July 3, 2021

രുചി

 രുചി


തക്കാളിയും

കായപ്പൊടിയും

അരച്ചുകൂട്ടും

കിറുകൃത്യം

എങ്ങനെ വച്ചാലും

നിൻ്റെ രുചി കിട്ടില്ല.

എങ്കിലുമെൻ്റെ പെണ്ണേ,

തക്കാളിരസത്തിന്

ഇത്ര രുചി കൂടാൻ

എന്താണ് ചേർക്കുന്നത്?

===============CNKumar.

Thursday, July 1, 2021

ഷോർട്ട് ഫിലിം പോലെ ചിലത്

 ഷോർട്ട് ഫിലിം പോലെ ചിലത്


സീൻ ഒന്ന്

ചരിത്രത്തിൽ നിന്നും 

ഒരു കപ്പൽ പുറപ്പെടുന്നു.


അത്

കടലിൻ്റെ വിശാലതയിൽ

ഉലഞ്ഞുലഞ്ഞ്

പടിഞ്ഞാറൻ കാറ്റിനെ

വകഞ്ഞു വകഞ്ഞങ്ങനെ

വലിയ പങ്കായക്കയ്യുകൾ കൊണ്ട്

ഓളക്കുട്ടന്മാരുടെ

തോളിൽപ്പിടിച്ച്

പായ്മരത്തുഞ്ചത്തേയ്ക്കു 

കാറ്റിനെ കയറ്റി വിട്ട്

തീർത്ഥയാത്ര പോവുകയാണ്.


ചേരമാൻ പെരുമാളിൻ്റെ

ഛായയുള്ള കപ്പിത്താൻ

തൻ്റെ കയ്യിലുള്ള ദുരദർശിനി

കണ്ണിലേക്ക് കടത്തിവയ്ക്കുന്നു.


അപ്പോൾ

കടലൊരു മരുഭൂമി പോലെ

സ്വപ്നങ്ങളുടെ വിത്തുകൾ

മുളപ്പിയ്ക്കാനാവാത്ത വിധം

അനന്തതയിലേയ്ക്കു നീളുന്നു.


ദൂരെ... ദൂരെ


മരുഭൂമിയിലെ 

പള്ളിമിനാരങ്ങൾക്കു മീതേ

പറക്കുന്ന പ്രാവുകൾ

ദൂരദർശിനിക്കുഴലിലൂടെ

കണ്ണിലേക്ക് പറന്നു കയറുന്നു.

കപ്പിത്താനും കൂട്ടരും

മരുഭൂമിയിലെ ദിവസങ്ങൾക്ക്

ധാന്യമണികൾ വിതറി

കപ്പലിൽ കിഴക്കൻ കാറ്റിനെ

കീഴടക്കാൻ പോകുന്നു.


കാറ്റിനെ തുരത്തിത്തുരത്തി

കപ്പൽ പിന്നാലെ.

കാറ്റുകയറിയൊളിച്ച

ദ്വീപുകളിലേക്ക്

കപ്പൽ അതിൻ്റെ കണ്ണുകളെ

പറത്തി വിടുന്നു.


അനന്തരം

കപ്പൽ കാണാതാവുകയും

കപ്പിത്താനും കൂട്ടരും

ദ്വീപികളിലേയ്ക്ക്

നീന്തിക്കയറുകയും ചെയ്യുന്നു.


സീൻ രണ്ട്

വർത്തമാനത്തിൽ നിന്നും

ഒരു കപ്പൽ

പടിഞ്ഞാറൻ കാറ്റിനെ

പിടിച്ചുകെട്ടാൻ യാത്രയാകുന്നു.


മാർവാടിയുടെ മുഖമുള്ളകപ്പിത്താൻ

തൻ്റെ കയ്യിലെ അധികാര ദണ്ഡുമായി

കപ്പലിൻ്റെയണിയത്തു 

കാലുവച്ചു നിൽക്കുന്നു.


കപ്പൽ

ഓളക്കുഞ്ഞുങ്ങളെ

അരിഞ്ഞരിഞ്ഞു പോകുന്നു.

ഓളങ്ങളുടെ കബന്ധങ്ങൾ കൊണ്ട് 

ദ്വീപിൻ്റെയോരത്തൊരു

തുറമുഖം തീർക്കുന്നു.


പിന്നെ

ചരിത്രത്തിൽ നിന്നും വന്ന

കപ്പിത്താൻ്റെയും

കൂട്ടരുടേയും

അവരുടെ കുഞ്ഞുമക്കളുടേയും

 കുടികിടപ്പിലേയ്ക്ക്

തിട്ടൂരങ്ങളും തീവെട്ടിയുമായി

പടയാളി സംഘങ്ങൾ

പാതിരാവിൻ്റെ

മണൽപ്പരപ്പിലൂടെ

പാഞ്ഞുകയറുന്നു.


ഇപ്പോൾ

കുടിയിറക്കപ്പെട്ട 

സന്തോഷങ്ങളുടേയും

പിഴുതെറിയപ്പെട്ട

നാട്ടു നന്മകളുടേയും 

കാനേഷുമാരി

നടക്കുകയാണ്.

കയ്യടക്കാൻ കഴിയാത്ത

ചെറുത്തു നില്പുകളുടെ 

ഒച്ചയുയരാതിരിയ്ക്കാൻ

ഉച്ചഭാഷിണികൾ

ദേശഭക്തിഗാനങ്ങൾ

പാട്ടുകയാണ്.

പാഞ്ഞുവരുന്ന പടവാളുകളെ

പരാജയപ്പെടുത്താൻ 

കഴിയാതെയൊരു കാറ്റ്

ദ്വീപിൻ്റെ ഉണർവ്വിലേയ്ക്ക്

പലായനം ചെയ്യുകയാണ്.


സീൻ മൂന്ന്

ഭാവിയിലെ ഒരു കപ്പൽ

അങ്ങ് തെക്ക്

വടക്കൻ കാറ്റു പോലും

പോകാൻ മടിയ്ക്കുന്ന

തെക്കൻ കടലിലേക്ക്

പോകാൻ തയ്യാറായിരിയ്ക്കുന്നു.


അതിൽ

വേവലാതിയിൽ വെന്ത മനസുകളും

ഇരുട്ടുവിഴുങ്ങിയ നുറുങ്ങുവെട്ടങ്ങളും

പിന്നെ...പിന്നെ

ഒച്ചയൊലിച്ചു പോയ

ഒരിയ്ക്കലും ഉദിച്ചുയരാത്ത

പ്രതീക്ഷകളും

കുത്തിനിറച്ചിരിക്കുന്നു.

=====================CNKumar.

Friday, June 25, 2021

കപ്പക്കൃഷി

 കപ്പക്കൃഷി

പെട്ടെന്ന് ഒരു നാൾ

വാഴ്ത്തപ്പെട്ട ഒരു ദിനത്തിൽ 

ഒട്ടും തെളിച്ചമില്ലാതിരുന്ന 

സൂര്യൻ്റെ മുഖത്തേക്ക് തുപ്പി

ചെളി പുരണ്ട വിരൽ ചൂണ്ടി

അയാൾ പുലഭ്യം പറഞ്ഞു കൊണ്ടേയിരുന്നു.


തോക്കുകളിലെ കവിതകളാണ്

വർത്തമാനത്തിൻ്റെ കാര്യമെന്നും

രതിയും രേതസും കവിതയിലേക്ക് പറന്നുവരുന്നുണ്ടെന്ന

കഫം പുറത്തേക്ക് തുപ്പി.


മേഘങ്ങളിൽ നിന്നും പറന്നിറങ്ങിയ

കൊറ്റികൾ അയാളുടെ പുലഭ്യങ്ങളെ

പുതുകവിതയുടെ തീനാളങ്ങളെന്ന്

വാഴ്ത്തി വാഴ്ത്തിപ്പാടി.


ഇപ്പോൾ അയാൾ 

സ്വന്തം കവിതകളാണ് 

ഭൂലോക കവിതയെന്ന് തള്ളുന്ന

വായ്നാറ്റം പുറത്തേക്ക്

പറത്തി വിടുന്നു.


അയാൾക്ക് എംജിയാറിനെ

അറിയാമെന്നും രണ്ടു പേരും

ഒരുമിച്ചു ചായ കുടിച്ചുവെന്നും

രണ്ടാളും വാതുവെച്ചു

വാണം വിട്ടുവെന്നും 

പറഞ്ഞു കൊണ്ടേയിരിക്കുന്നു.


ഒരു സായാഹ്നത്തിലെ

കവലപ്രസംഗത്തിൽ

കവിതയെക്കുറിച്ചുള്ള

പുഷ്പുൾ ട്രെയിൻ

കപ്പത്തോട്ടത്തിലേക്ക് 

പാഞ്ഞുകയറി.

കപ്പകൃഷിയുടെ 

വർത്തമാനങ്ങൾകൊണ്ട്

പുറത്തേക്ക പറന്ന 

വാറ്റുചാരായത്തിൻ്റെ

നാറ്റത്തിൽ ഊരുഭംഗം വന്ന

മൂങ്ങകൾ നാടുവിട്ടു

പൊയ്ക്കൊണ്ടേയിരുന്നു.

========================CNKumar.

Tuesday, March 2, 2021

ഭഗവതിപുരം സ്റ്റേഷനിലെ പാണ്ടി ദുരൈ

 ഭഗവതിപുരം സ്റ്റേഷനിലെ പാണ്ടി ദുരൈ 

-.............. .........................................................


ചെങ്കോട്ടയിൽ നിന്നും 

നിത്യവും കിതച്ചെത്തുന്ന 

മീറ്റർഗേജു തീവണ്ടിയുടെ 

ആദ്യ ബോഗിയിൽ വെളുപ്പാൻകാലത്ത്

പച്ചക്കറികൾ നിറച്ച കൂടകളും 

പഴഞ്ചാക്കുകളും വലിച്ചു കേറ്റി

കക്കൂസിൻ്റെ മൂലക്ക് ചാരി

തോളിലെ തോർത്തുമുണ്ട് 

വായുവിൽ ചുഴറ്റി നിൽക്കുന്ന

പാണ്ടിദുരയെ കണ്ടാൽ

വടക്കൻപാട്ടിലെ ആരോമൽച്ചേകവർ

അങ്കത്തിനു പുറപ്പെടുമ്പോലുണ്ട്. 


എഞ്ചിൻ ഭഗവതിപുരം സ്റ്റേഷൻ്റെ

പ്ലാറ്റുഫോമിൽ കയറുമ്പോഴേ

പാണ്ടി ദുരൈ ഓടിക്കിതച്ചെത്തുന്നതും

പച്ചക്കറിക്കൂടയും ചാക്കും

റാക്കിനരികിലേക്ക് നീക്കിവയ്ക്കുന്നതും

ക്യാബിനിലിരുന്നെനിക്കു 

പതിവായി കാണാം.


ദുരെയെപ്പോൽ അനേകംപേർ 

ഭഗവതിപുരത്തു നിന്നും

കൊല്ലം ഷട്ടിലിൽ നിത്യവും കയറുo.

കുട്ടയും വട്ടിയും ചാക്കും നിറയെ

പച്ചക്കറികൾ, നെല്ലിക്കാ, നാരങ്ങ

ചുരുട്ടി കെട്ടിയ വാഴയില

എല്ലാമുണ്ടാകും.

ആര്യങ്കാവു മുതൽ കൊല്ലം വരെയുള്ള

സ്റ്റേഷനുകളിൽ അവകളെല്ലാം ഇറക്കും.

ഉച്ചയ്ക്കത്തെ മെയിലിൽ

എല്ലാവരേയും പോലെ 

പാണ്ടി ദുരെയും തിരിച്ചു പോകും.


മീറ്റർഗേജുമാറി

ബ്രോഡ്ഗേജാകുന്നതുവരെയുള്ള

മൂന്നരക്കൊല്ലം ദുരേയെക്കുറിച്ച്

ഒരറിവും എനിക്കില്ലായിരുന്നു.

ബ്രോഡ്ഗേജ് ആയപ്പോൾ ഞാനും 

പക്കാ ലോക്കോ പൈലറ്റായിരുന്നു.

റൂട്ടും അതു തന്നെ കിട്ടി.


ചെങ്കോട്ടയിൽ നിന്നും

കൊല്ലത്തേക്കു വരുമ്പോഴൊക്കെ

എൻ്റെ കണ്ണുകൾ ദുരെയെത്തെരയും.

കുറേ നാളുകൾ അങ്ങനെ പോയി.

ദുരെയെ ഞാൻ പതിയെ മറക്കാൻ തുടങ്ങി


ഒരുനാൾ ചാറ്റൽ മഴയുള്ള പ്രഭാതം

ഭഗവതിപുരം സ്റ്റേഷനിൽ നിന്നും

വണ്ടി നല്ല വേഗതയിൽ പോകുന്നേരം

കുറ്റിക്കാടിന്നിടയിൽ നിന്നും

കറുത്തുമെല്ലിച്ച ഒരാൾ

വണ്ടിക്കു മുന്നിലേക്കെടുത്ത് ഒറ്റച്ചാട്ടം

ബ്രേക്കിൽ കയ്യെത്തും മുമ്പ്

എഞ്ചിൻ അയ്യാളെ ഇടിച്ചു തെറിപ്പിച്ചിരുന്നു.

നാലഞ്ചു ബോഗികൾ 

കഴിഞ്ഞാണ് വണ്ടി നിന്നത്.


ഞാൻ ക്യാബിനിൽ നിന്നിറങ്ങി

അയാൾയ്ക്കരികിലേക്കു ചെന്നു.


ഓടിക്കൂടിയവരിൽ ആരോ പറഞ്ഞു

ഒടുവിൽ അയാൾക്കും ഈ ഗതി വന്നു.

കൃഷിയൊക്കെ നഷ്ടമായി

ഭൂമി ബാങ്ക്കാർ ജപ്തി ചെയ്തു

അന്നത്തെ ആത്മഹത്യയിൽ നിന്നും

കഷ്ടിച്ചു രക്ഷപ്പെട്ടത് അയാളാണത്രേ.

ഞാൻ ചോര പുരണ്ട 

ആ മുഖത്തേക്കു നോക്കി

അത് പാണ്ടി ദുരെ ആകല്ലേയെന്ന്

ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു

പക്ഷെ....

==========================CNKumar.

Saturday, January 23, 2021

വാത്മീകിയുടെ പയ്യ്

 വാത്മീകിയുടെ പയ്യ്


ചാന്ദ്ലാൽ വാത്മീകിയുടെ 

പയ്ക്കൾക്കും കെട്ട്യോൾക്കും

കുട്ട്യോൾക്കുമെല്ലാം ഒരേയൊരു

കൂരമാത്രമാണ് അന്തികൂടാൻ.


പുല്ലുമേഞ്ഞതാണെങ്കിലും 

സൂര്യചന്ദ്രന്മാർ കൂരക്കുള്ളിൽ

ഒളിഞ്ഞു നോക്കുന്നത്

അസാധാരണ സംഭവമല്ല.


കുഴമണ്ണ് തേച്ച ഭിത്തിയിൽ

കരിയും ചുണ്ണാമ്പും

വരച്ചു ചേർത്ത മങ്ങിയ ചിത്രങ്ങളിൽ

വല്ലപ്പോഴും വിരുന്നെത്തുന്ന

ചാറ്റമഴയുടെ കൈക്കുറ്റപ്പാട്.


പുറംചുവരുകൾ 

ചാണകവറളികൾ

കൊണ്ട് അലങ്കരിച്ച

ഒറ്റമുറി വീടിന് ചെറ്റ വാതിൽ

മാളങ്ങൾ പോലെ ജനാല,

തീനും കുടിയും പേറും പെറപ്പും

കാലങ്ങളായി ഇതിനുള്ളിൽ.


ചാന്ദ് ലാലും കെട്ട്യോളും

രണ്ട് കുട്ട്യോളും പട്ടിയും 

പൂച്ചകളുംപയ്ക്കളുമെല്ലാം 

ഒരു കുടുംബം പോലെ.


കൃഷിയിടത്തിലെ പണി

ചെയ്തിട്ടും ചെയ്തിട്ടും

കടപ്പെരുക്കം മാത്രം.

തടിച്ചതും കൊഴുത്തതും

തരവൻമാരും ചങ്ങാതികളും.

മാണ്ഡികളിൽ വ്യാപാര നിരോധനം

വന്നതിൽ പിന്നെ ചാന്ദ് ലാലിൻ്റെ

കൃഷിക്കും തീരുമാനമായി.


അങ്ങനെയാണ്

തരിശിട്ട ഭൂമിയിൽ

കിളിർത്തു പൊന്തിയ 

കളക്കൂട്ടങ്ങളെ തിന്നു തീർക്കാൻ

പയ്ക്കളെ വാങ്ങിയത്.

ആദ്യമൊക്കെ അവകൾ

സന്തോഷം തന്നു

പിന്നെപ്പിന്നെ ചാന്ദ്ലാലിനെപ്പോലെ,

അയാളുടെ കെട്ട്യാേളെയും

കുട്ട്യോളെയും പോലെ

അവകളും മെല്ലിച്ചു.

ജമീന്ദാറുടെ വയലിൽ

ചാന്ദ് ലാലിൻ്റെ പയ്ക്കൾ

തീണ്ടാജാതിക്കാരാണ്.

ജമീന്ദാറുടെ പയ്ക്കൾക്ക്

അയിത്തമില്ല.


ജപ്തി നോട്ടീസു പതിക്കാൻ

കോടതിയാമീൻ വന്നതിൻ്റെ

അടുത്തനാൾ ചാന്ദ്ലാൽ

പയ്ക്കളുമായി ചന്തയ്ക്കു പോയി.

കെട്ട്യോളും കുട്ട്യോളും

വേലിക്കൽ വരെ കൂട്ടുപോയി.

പിന്നെ ചാന്ദ് ലാലിനേയോ

പയ്ക്കളേയോ 

ഗ്രാമത്തിലാരും കണ്ടില്ല.


അക്കാലത്താണ് 

ഗോസേനയും

ഗോശാലകളും

ഗോമ്പുലൻസുകളും

ഗോവധ നിരോധനവും

ഉണ്ടായതും നടപ്പാക്കിയതും

വാത്മീകിയുടെ പയ്യ്

ഗോമാതാവല്ല.

വാത്മീകി ദളിതനാണ്‌.

=======================CNKumar.

Friday, January 31, 2020

ഹാജർ ബുക്കിൽനിന്നും മാഞ്ഞുപോകുന്ന പേരുകൾ

ഹാജർ ബുക്കിൽനിന്നും മാഞ്ഞുപോകുന്ന പേരുകൾ 

കുഞ്ഞാത്തുമ്മ
വയസെമ്പത്,
ഏഴാംതരം തുല്യതാക്ലാസിനു
പഠിയ്ക്കുന്നു.
കൊച്ചുമക്കളെല്ലാം
വല്യ പഠിപ്പുകാരായപ്പോ
വയസ്സാൻകാലത്തുണ്ടായ പൂതി.
നല്ലകാലത്തു
കഷ്ടപ്പാടും ദുരിതവു-
മായേനെക്കൊണ്ട്
നാലക്ഷരംപഠിച്ചു
കണ്ണുതെളിയാൻ പറ്റീല്ല.
ബാപ്പാ കൊച്ചിലെ
ഖബറിലേയ്ക്ക് പോയതാണേ.

ഇപ്പോ,
മക്കളൊക്കെ പട്ടിണീം
പരിവട്ടോമായൊക്കെ
പടവെട്ടിയൊരു നെലേലൊക്കെ
എത്തിപ്പറ്റിയേ, ഓരു
പറക്കമുറ്റണേമുന്നേ
വീടൻ മൊഴിചൊല്ലിപ്പോയതാണേ.
പിന്നെ പെടാപ്പാടു തന്നെ
എന്നാലും ഇപ്പമിച്ചിരി
നെലേം വെലേമൊക്കെ
വന്നിട്ടൊണ്ടേ.

കുഞ്ഞാത്തുമ്മ,
പതിവുപോലെ കുളിച്ചൊരുങ്ങി
കസവുമുണ്ടും തട്ടോമൊക്കെയിട്ട്
പഠിയ്ക്കാനെറങ്ങീതാ.
അവടെ പഴേ കൂട്ടക്കാരികള്
കൊച്ചിക്കമൂപ്പത്തീം
കുഞ്ഞയിഷൂമൊക്കെ വരും.
പഠിപ്പും കൊച്ചുവർത്താനോ-
മൊക്കെയായിട്ടു
പകലങ്ങുപോകുവേ.
കൊച്ചിക്ക മൂപ്പത്തീടെ
വീടൻ കണ്ണൻപണിക്കൻ
ഒത്ത കൃഷിക്കാരനാണേ,
ആയകാലത്തു
കുഞ്ഞാത്തുമ്മാടെ വീട്ടിലെ
കൊത്തും കെളയുമൊക്കെ
അങ്ങേര് തന്നാരുന്നേ.
കൊച്ചിക്കമുപ്പത്തീടെ
നല്ലപ്രായത്തി അങ്ങേരേം
വസൂരിയങ്ങു കൊണ്ടുപോയേ.
അക്കാലത്തു തൊടങ്ങിയ കൂട്ടാ
ഇന്നേവരേം പിരിഞ്ഞിട്ടില്ലാ.
ഓരുടേം മക്കളൊക്കെ വല്യനെലേലാ.
പറഞ്ഞു വന്നങ്ങു കാടുകേറി

കുഞ്ഞാത്തുമ്മ
ഇച്ചിരി കൂനൊണ്ടേലും
വടിയൊന്നുംകൂടാതെ നടക്കും.
വഴിയേപോന്നോരോടൊക്കെ
വാർത്താനമ്പറയും.
കുട്ട്യോളൊക്കെ വേലിയ്ക്കേവന്നു
കുഞ്ഞാത്തുമോന്നു വിളിയ്ക്കുമ്പം
എന്താമക്കളേന്നു കൊഞ്ചും .
കുഞ്ഞാത്തുമ്മ ക്ലാസിലേയ്ക്ക്
നടന്നുകേറി അതോ ഓടിയോ? 
ചെന്നപാടെ മുൻബെഞ്ചിലിരുന്നു.
തട്ടത്തിന്റെ കോന്തലയെടുത്തു
വീശി വിയർപ്പാറ്റി.
കുട്ടികളൊക്കെ വരണേയുള്ളൂ.
സാക്ഷരതാ ക്ലാസ്സാണെങ്കിലും
കമ്പൂട്ടറൊക്കെയുണ്ട്.
തോമാച്ചന്റെ മോള്
സൂസന്നയാ ടീച്ചറ്.

സ്വല്പം കഴിഞ്ഞപ്പം
ഓരോരുത്തരായി
വരാൻതൊടങ്ങി.
അന്ന് കൊച്ചിക്കമുപ്പത്തി
എന്താന്നോ വരാത്തെ?
കുഞ്ഞാത്തുമ്മയ്ക്കു
വല്ലാത്തൊരാശങ്ക.

സൂസന്ന വന്നു
കമ്പൂട്ടറ് തൊറന്നു
പേരുവിളിയ്ക്കാൻ തൊടങ്ങി,
വിളിച്ചുവിളിച്ചുവന്നപ്പം
കൊച്ചിക്കാമുപ്പത്തീടേം കുഞ്ഞായിഷൂന്റേം
കുഞ്ഞാത്തമ്മാടേം പെരുവിളിച്ചില്ല.

സൂസന്നക്കൊച്ചേ,
ഞാടെ പേരെന്താ വിളിയ്ക്കാത്തേ?
പരിഭവത്തിൽ കുഞ്ഞാത്തുമ്മ .

സൂസന്നേം അപ്പഴാ അതുനോക്കിയേ
പറഞ്ഞപോലെ ചെലപേരുകൾ
ഇതീക്കാണുന്നില്ലല്ലോ !!!
സൂസന്ന നോക്കിനിയ്ക്കേ
ടീച്ചറുടെ സ്ഥാനത്തും
പുതിയ പേരുവന്നു.

നോക്കി നോക്കി നിൽക്കേ
ഒരു പട്ടാളവണ്ടിയവരുടെ
വാതുക്കലിരമ്പികിതച്ചുനിന്നു.
രണ്ടൂന്നു പട്ടാളക്കാർ
ക്ളാസിലേക്ക് തള്ളിക്കേറി
പേരുവിളിത്തവരെയൊക്കെ
വലിച്ചെടുത്തു വണ്ടീലിട്ടു
കൂട്ടത്തിൽ സൂസന്നേം.

കുഞ്ഞാത്തുമ്മ നോക്കുമ്പം
കൊച്ചിക്ക മുപ്പത്തി
മുട്ടുകാലിമ്മേത്തലവച്ചു
വണ്ടീടെ മൂലേലിരിയ്ക്കുന്നു.

എങ്ങോട്ടാ സാറമ്മാരേ
ഞാളെക്കൊണ്ടുപോണെ?

അതേ, നിങ്ങളെക്കെ പരദേശികളാ,
പരദേശികളെ ഇടുന്ന
ക്യാമ്പിലോട്ടു പോകുവാ ..

എനിയ്ക്കു സങ്കടവന്നേ
കുഞ്ഞാത്തുമ്മേം
കൊച്ചിക്കമുപ്പത്തീം
എല്ലാരുമെന്റെ നാട്ടുകാരാണേ.
ഞാൻ കാണുമ്പത്തൊട്ടു
അവരെക്കാണുന്നതാണേ.
ഈ വയസു കാലത്തു
എന്തൊക്കെപ്പാടുപെടണം
എന്നുനെലോളിക്കുമ്പം
ആ ആപ്പീസറു ലാത്തികൊണ്ട്
എന്റെ തലമണ്ടയ്ക്കൊറ്റയടി ....

കണ്ണുതൊറന്നു
പൊറത്തെറങ്ങി
കുഞ്ഞാത്തുമ്മേടെ
വീട്ടിലേയ്ക്കു നോക്കുമ്പം
ആളുകള് കൂടിനിക്കുന്ന്

കുഞ്ഞാത്തുമ്മ പോയി
ആരോപറഞ്ഞു.
എനിയ്ക്കാശ്വാസം
സ്വന്തംനാട്ടില്
പരദേശിയാകാതെ
അവര് മരിച്ചല്ലോ ...

ഇപ്പൊളും
ഒര് സംശയോംകൂടിയൊണ്ട് 
കൊച്ചിക്കമുപ്പത്തീടേം
കുഞ്ഞായിഷൂന്റേം
വീടേതാ ...?
=================== CNKumar.

Friday, January 17, 2020

പൗരത്വം

പൗരത്വം
പൗരത്വരജിസ്ട്രാരുടെ മുന്നിൽ
രണ്ടു അപേക്ഷകൾ വന്നു
ഒന്നു ഗാന്ധിജിയുടേതും
മറ്റേതു ഗോഡ്സേയുടേയും
ഗോഡ്സേയ്ക്ക് പൗരത്വം കിട്ടി
കൊല്ലപ്പെടാനുള്ളയാൾക്ക്
പൗരത്വം വേണ്ടെന്നു കുറുപ്പെഴുതി
രജിസ്ട്രാർ പുസ്തകം അടച്ചു
മതേതരക്കണ്ണട വച്ചു.

Saturday, November 16, 2019

വർത്തമാനത്തിന്റെ നാനാർത്ഥങ്ങൾ


അമ്മുവിൻറെ പാവക്കുട്ടികൾ


അമ്മുവിൻറെ പാവക്കുട്ടികൾ 

അമ്മു 
പൂമ്പാറ്റയെപ്പോലെ 
പള്ളിക്കൂടമാകെ ഓടിനടക്കുന്നവൾ.
കല പിലെ യെന്ന് ഒച്ച വയ്ക്കുന്നവൾ  
പഠിയ്ക്കാൻ മിടുക്കി 
ടീച്ചറിന്റെ എല്ലാ ചോദ്യങ്ങൾക്കും 
കൃത്യമായി ഉത്തരം നൽകുന്നവൾ.
കൂട്ടുകാർക്കെല്ലാം കണ്ണിലുണ്ണി.
അസംബ്ലിയ്ക്കു  വരി നിൽക്കുമ്പോൾ  
മിക്ക ദിവസങ്ങളിലും കുഴഞ്ഞു വീഴാറുള്ളവൾ.
കൂട്ടുകാർ നൽകുന്ന മിട്ടായിത്തുണ്ടുകൾ 
കൊതിയോടെ നൊട്ടി നുണയുന്നവൾ.

എങ്കിലും 
അമ്മുവിന് ചില ചിട്ടകളുണ്ട്.
അച്ഛന്റെ ഉമ്മ കിട്ടിയാലേ ഉറക്കമുണരൂ.
കുളിച്ചുവരുമ്പോൾ തനിയെ
കണ്ണെഴുതി പൊട്ടുകുത്തും.
തനിയ്ക്കും പാവക്കുട്ടികൾക്കും 
അമ്മ മുടി പിന്നിക്കൊടുക്കണം
മണ്ണെണ്ണ വിളക്കിന്റെ കാവലിൽ 
ഗൃഹപാഠം ചെയ്യുമ്പോൾ 
അമ്മ തന്നെ കൂട്ടിരിയ്ക്കണം.
ചേച്ചി യെക്കെട്ടിപ്പിടിച്ചുറങ്ങണം.

ഇപ്പോൾ 
കുറച്ചു നാളായി  അമ്മു 
ഓടിക്കളിക്കാറില്ല,ഒച്ച വയ്ക്കാറില്ല
ഉച്ചച്ചോറു വാങ്ങാൻ വരിനിൽക്കാറില്ല.
പാവക്കുട്ടികൾക്കു  പൊട്ടുകുത്താറില്ല.
അച്ഛനുമമ്മയും കാലത്തേ 
പണിയ്ക്കു പോകുമ്പോൾ 
ഉമ്മ കൊടുക്കാറില്ല.

പിന്നയോ 
ഒറ്റയ്ക്കിരുന്നു കരയാറുണ്ട് 
കൂട്ടുകാരോട് പിണങ്ങാറുണ്ട് 
തെക്കേയതിരിൽ കുഴിച്ചിട്ട 
ചേച്ചിയുടെ  അടിയുടുപ്പുകൾ 
കീറിയതെങ്ങനെയെന്നു ആലോചിയ്ക്കാറുണ്ട്.
രാത്രിയിൽ അച്ഛന്റെ കൂട്ടുകാർ വരുമ്പോൾ 
ഒറ്റമുറി വീടിന്റെ  ഇരുണ്ട മൂലയിൽ 
ഒളിയ്ക്കാറുണ്ട്.

ഇന്ന് 
ടീച്ചറും കുട്ടികളും കറുത്ത ശീലയും കുത്തി 
എങ്ങോട്ടാണ് പോകുന്നത്?
അമ്മുവിനെ കൂട്ടത്തിൽ 
കാണാത്തതെന്താണ്?
; അവർ അമ്മുവിൻറെ 
ഒറ്റമുറി വീട്ടിലേക്കാണല്ലോ.
മുറ്റത്തെ മരപ്പലകയിൽ 
അമ്മു വെള്ള പുതച്ചുറങ്ങുകയാണ്.
അമ്മയ്ക്കിനി ഗൃഹപാഠം ചെയ്യാൻ 
കൂട്ടിരിയ്ക്കേണ്ട.
മുടി പിന്നി ക്കൊടുക്കണ്ടാ.

മുറ്റത്തു കിടക്കുന്ന പാവക്കുട്ടികൾ 
ആരെയാണ് തെരയുന്നത്‌?
ചാവടക്കിനു കുഴിവെട്ടുന്ന അച്ഛന്റെ കൂട്ടുകാരെ,
അമ്മുവിനെ തൂക്കിലേറ്റിയവരേ
ഇപ്പോൾ, ആ കണ്ണുകൾ എന്റെ നേർക്കും 
വരികയാണല്ലോ.
=========================CNKumar .